ജസ്റ്റിന്‍ ട്രൂഡോ തകര്‍ത്ത ഉഭയകക്ഷി ബന്ധം നന്നാക്കാന്‍ കാര്‍ണി ഇന്ത്യയില്‍; നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന് ഡല്‍ഹിയില്‍; ഖലിസ്ഥാന്‍ ഉണ്ടാക്കിയ വിള്ളല്‍ അടയുന്നു; കാനഡയുമായി വ്യാപാര കരാര്‍ അടക്കം ചര്‍ച്ചയായേക്കും

ജസ്റ്റിന്‍ ട്രൂഡോ തകര്‍ത്ത ഉഭയകക്ഷി ബന്ധം നന്നാക്കാന്‍ കാര്‍ണി ഇന്ത്യയില്‍

Update: 2026-03-02 05:27 GMT

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജസ്റ്റിന്‍ ട്രൂഡോ കാനഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് കാര്‍ണി ഇന്ത്യയിലേക്ക് എത്തുന്നത്. ലോകക്രമത്തിലെ ഒരു വിള്ളല്‍ എന്നാണ് കാര്‍ണി ട്രൂഡോയുടെ കാലത്ത് ഉണ്ടായ പ്രശ്നങ്ങളെ വിശേഷിപ്പിച്ചത്. ഒന്നര വര്‍ഷത്തിലേറെയായി ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര സ്തംഭനാവസ്ഥയില്‍ തുടരുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും സന്ദര്‍ശനം ഒരു വലിയ മാറ്റത്തെ അടയാളപ്പെടുത്തുന്നു.

എന്നാല്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കാര്‍ണിയുടെ ഇന്ത്യ സന്ദര്‍ശനം അമേരിക്കയും ഇസ്രയേലും ഇറാനുമായി ഏറ്റുമുട്ടല്‍ നടക്കുന്ന സാഹചര്യത്തില്‍ ആയതിനാല്‍ ഇതിന്റെ പ്രാധാന്യം യുദ്ധത്തില്‍ മുങ്ങിപ്പോകുമോ എന്ന് പലരും ആശങ്ക പ്രകടിപ്പിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കാര്‍ണി നടത്തുന്ന രണ്ടാമത്തെ വിദേശ സന്ദര്‍ശനമാണിത്.

ജനുവരിയില്‍, ചൈനയുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി കാര്‍ണി മന്ത്രിമാരുടെയും മുതിര്‍ന്ന പ്രവിശ്യാ നേതാക്കളുടെയും ഒരു സംഘത്തെ ചൈനയിലേക്ക് നയിച്ചിരുന്നു. ഇത് യുഎസുമായുള്ള വ്യാപാര അനിശ്ചിതത്വം തടയാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നടന്നത്. ലോകത്തിലെ ഏറ്റവും വലിയ സുരക്ഷിതമല്ലാത്ത അതിര്‍ത്തിയും ലോകത്തിലെ ഏറ്റവും സംയോജിത സമ്പദ്വ്യവസ്ഥകളില്‍ ഒന്നുമായിരുന്നിട്ടും, ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഭരണകൂടം കാനഡയെ ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സമര്‍ത്ഥനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ കാര്‍ണി അടുത്ത ദശകത്തിനുള്ളില്‍ കാനഡയുടെ യുഎസ് ഇതര കയറ്റുമതി ഇരട്ടിയാക്കാനുള്ള നീക്കങ്ങളിലാണ്.

അത് കൊണ്ടാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ് എന്നാണ് ടൊറന്റോ സര്‍വകലാശാലയിലെ ഇന്ത്യ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ പാര്‍ത്ഥ മോഹന്റാം അഭിപ്രായപ്പെടുന്നത്. ഇന്ത്യയുമായുള്ള ഒരു കരാര്‍ ഇത്തരത്തില്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുടെ വലിയൊരു ഭാഗമായി മാറാന്‍ കാനഡക്ക് സഹായകരമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ വ്യാപാരം വളരെ കുറവാണ്. ഇതിന്റെ മൂല്യം 15 ബില്യണ്‍ കനേഡിയന്‍ ഡോളറില്‍ താഴെയാണ്.

ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായി, കാര്‍ണിയും സംഘവും മുംബൈയിലെ ബിസിനസ്സ് നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. മോഹന്റാം പറയുന്നത് ഇരു രാജ്യങ്ങള്‍ക്കും പരസ്പര സഹകരണത്തിന്റെ നിരവധി മേഖലകളുണ്ടെന്നും ഇരു നേതാക്കള്‍ക്കും വലിയ അവസരങ്ങള്‍ ഉണ്ടെന്നുമാണ്. 2018 ല്‍ ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഒരു സിഖ് വിഘടനവാദിയായ ജസ്പാല്‍ അത്വാളിനെ ട്രൂഡോയുടെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത് വലിയ തോതിലുള്ള പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

Tags:    

Similar News