ഇന്ത്യ- യുകെ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു; പിന്നാലെ ഗള്‍ഫ് രാജ്യങ്ങളുമായി വമ്പന്‍ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങി ബ്രിട്ടന്‍; വ്യാപാര രംഗത്ത് വന്‍ കുതിപ്പുണ്ടാകുമെന്ന് വിലയിരുത്തല്‍; മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ചില സംഘടനകളും

മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ചില സംഘടനകളും

Update: 2025-05-31 06:40 GMT

ലണ്ടന്‍: ഗള്‍ഫ് രാജ്യങ്ങളുമായി 1.6 ബില്യന്‍ പൗണ്ടിന്റെ വ്യാപാര കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍. എന്നാല്‍, കരാറില്‍ മനുഷ്യാവകാശങ്ങള്‍ ഊപ്പാക്കുന്നതിനും, ആധുനിക അടിമത്തം ചെറുക്കുന്നതിനും ഉപാധികളില്ല എന്ന ശക്തമായ മുന്നറിയിപ്പുകളാണ് വലതുപക്ഷ ഗ്രൂപ്പുകള്‍ നല്‍കുന്നത്. ബഹറിന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സിലുമായാണ് ബ്രിട്ടന്‍ കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

അമേരിക്ക, ഇന്ത്യ, യൂറോപ്പ് എന്നീ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കിയതിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ഒപ്പു വയ്ക്കുന്ന നാലാമത്തെ വ്യാപാര കരാറാണിത്. ഈ കരാര്‍ വഴി യു കെയും ജി സി സി രാജ്യങ്ങളും തമ്മിലൂള്ള വ്യാപാരത്തില്‍ 2035 ഓടെ 8.6 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധനവുണ്ടാകും എന്നാണ് ബ്രിട്ടന്‍ അവകാശപ്പെടുന്നത്. കരാര്‍ ചര്‍ച്ചകള്‍ അതിന്റെ അവസാന ഘട്ടത്തിലാണെന്നും അധികം താമസിയാതെ ഇത് യാഥാര്‍ത്ഥ്യമാകുമെന്നുമാണ് ചില സ്രോതസ്സുകളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാര്‍ നിര്‍മ്മാണ മേഖല, സാമ്പത്തിക സേവന രംഗം എന്നിവയെ ഈ കരാര്‍ വലിയ രീതിയില്‍ തന്നെ പിന്തുണക്കും എന്നാണ് കരുതുന്നത്. എന്നിരുന്നാലും സ്വതന്ത്ര വ്യാപാര കരാര്‍ മൂലം ലഭിക്കുന്ന മെച്ചം മൊത്തം ജി ഡി പിയുടെ 0.1 ശതമാനത്തില്‍ താഴെയായിരിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, മനുഷ്യാവകാശങ്ങള്‍ , പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്താന്‍ നിയമപ്രകാരമുള്ള ബാദ്ധ്യത ഏറ്റെടുക്കാന്‍ ഈ രാജ്യങ്ങള്‍ തയ്യാറാകുന്നത് വരെ കരാറില്‍ ഒപ്പ് വയ്ക്കരുതെന്നാണ് ബ്രിട്ടനിലെ മനുഷ്യാവകാശ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

അതേസമയം ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുകയാണ്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം ആദ്യം അറിയിച്ചിരുന്നു. യുകെയുടെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ കാലത്താണ് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. ഇന്ത്യക്കാരുടെ വിസ, യുകെയില്‍ നിന്നുള്ള കാറുകളുടെയും സ്‌കോച്ച് വിസ്‌കിയുടെയും മേലുള്ള നികുതി, കാര്‍ബണ്‍ ബഹിര്‍ഗമനം, അധികമായി വേണ്ടിവരുന്ന ഉരുക്ക്, വളം എന്നിവയുടെ ഉത്പാദനത്തിന് യുകെ ചുമത്തുന്ന കാര്‍ബണ്‍ നികുതി തുടങ്ങിയവയുടെ കാര്യത്തിലുള്ള അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.

ചര്‍ച്ചകള്‍ പൂര്‍ത്തിയായി കരാറിലേക്കെത്തിയതിനെ ചരിത്രപരമെന്നാണ് മോദി വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുന്നതിനൊപ്പം പലയിനങ്ങളിലും പരസ്പരം നികുതി കുറയ്ക്കുകയും ചെയ്യും. യുഎസുമായുള്ള വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകമാണ് സ്വതന്ത്ര വ്യാപാര കരാര്‍. മാത്രമല്ല, യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടന്നതിന് ശേഷം യുകെയെ സംബന്ധിച്ച് ഏറെ അത്യാവശ്യമായിരുന്നു ഇന്ത്യയെ പോലെയൊരു വിപണി ലഭിക്കുക എന്നത്.

കരാര്‍ പ്രകാരം ഇന്ത്യയിലെ വാഹനവിപണിയിലേക്ക് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ക്ക് സുഗമമായ പ്രവേശനം ലഭിക്കും. മാത്രമല്ല, യുകെയില്‍നിന്നുള്ള വിസ്‌കി, അത്യാധുനിക ഉപകരണങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്കും ഇന്ത്യയില്‍ നികുതി കുറയും. ഇതിന് പുറമെ ഇന്ത്യയിലെ ടെലികോം, ബാങ്കിങ്, ഇന്‍ഷുറന്‍സ് രംഗത്തേക്കും ബ്രിട്ടീഷ് കമ്പനികള്‍ എത്തിയേക്കും.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുകെയില്‍ കൂടുതല്‍ വിപണി തുറന്നുകിട്ടും. ഐടി, ആരോഗ്യ മേഖലകള്‍ക്ക് പുറമെ ഇന്ത്യയുടെ ടെക്സ്റ്റൈല്‍, പാദരക്ഷ, കാര്‍പ്പറ്റ്, സമുദ്രവിഭവങ്ങള്‍, മാമ്പഴം, മുന്തിരി തുടങ്ങിയ മേഖലകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഈ മേഖലകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യുകെയില്‍ നികുതി കുറയും.

Tags:    

Similar News