ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ വഴങ്ങുന്നു! 'റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പിന്മാറുന്നു'; ഏപ്രില്‍ മുതല്‍ വിതരണം ഉണ്ടാകില്ല; റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് നിരീക്ഷണം ഏര്‍പ്പെടുത്തിയതില്‍ പ്രതികരിക്കാതെ കേന്ദ്രം; ഇന്ത്യയുടെ ഭാവിയിലെ എണ്ണ വാങ്ങലുകള്‍ അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ നിരീക്ഷണത്തിലായത് വെല്ലുവിളി
ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ വഴങ്ങുന്നു! 'റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പിന്മാറുന്നു'
ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്‍വാങ്ങുന്നു. ഇന്ത്യ - യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രില്‍ മുതല്‍ വിതരണം ചെയ്യാനുള്ള എണ്ണ വാങ്ങുന്നതില്‍ നിന്നാണ് പിന്മാറുന്നത് എന്ന് വിവരം. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം,റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ എണ്ണ കമ്പനികള്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ റഷ്യന്‍ വ്യാപാരികളില്‍ നിന്ന് എണ്ണ വാങ്ങില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ചില്‍ ഷെഡ്യൂള്‍ ചെയ്ത റഷ്യന്‍ എണ്ണ വിതരണങ്ങള്‍ ഉണ്ടാകും എന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ തന്നെ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചെതായിയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് നിരീക്ഷിക്കാന്‍ അമേരിക്കന്‍ വാണിജ്യ വകുപ്പിനെ ചുമതലപ്പെടുത്തി. ഈ നീക്കത്തോട് പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. റഷ്യക്ക് പകരം അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ കൂടുതല്‍ വാങ്ങും. വരും പതിറ്റാണ്ടുകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കും.
നേരത്തെ, റഷ്യ-യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് മേല്‍ അധിക നികുതി ചുമത്തിയത്. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് പുനരാരംഭിച്ചാല്‍ ഇപ്പോള്‍ ഒഴിവാക്കിയ 25 ശതമാനം നികുതി പുനസ്ഥാപിക്കുമെന്ന് യു.എസ് മുന്നറിയിപ്പ്. റഷ്യന്‍ എണ്ണയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് ചുമത്തിയ അധിക തീരുവ ഒഴിവാക്കുന്ന ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ ഭാവിയിലെ എണ്ണ വാങ്ങലുകളെ സൂക്ഷ്മമായി നിരീക്ഷിക്കും എന്നാണ് ഉത്തരവിലുള്ളത്.
നേരിട്ടോ അല്ലാതെയോ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ടോ എന്നത് സംബന്ധിച്ച് നിരീക്ഷണം നടത്താന്‍ ട്രംപ് വാണിജ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഏകോപനത്തോടെയായിരിക്കും നിരീക്ഷണം. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നു എന്ന് കണ്ടാല്‍ സ്റ്റേറ്റ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പ്രസിഡന്റ് എടുക്കേണ്ട നടപടി നിര്‍ദ്ദേശിക്കണം. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുന്നത് പുനഃസ്ഥാപിക്കുന്നത് അടക്കമുള്ള കാര്യം പരിഗണിക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇന്ത്യയുഎസ് വ്യാപാരക്കരാറിന്റെ രൂപരേഖ പ്രകാരം യുഎസില്‍ നിന്നുള്ള കാര്‍ഷിക വിഭവങ്ങള്‍ക്ക് ഇന്ത്യ നികുതി ഇളവ് ഉറപ്പാക്കും. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് പരമാവധി 18 ശതമാനം തീരുവയാണ് യു.എസ് ചുമത്തുക. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുമെന്നും യുഎസില്‍ നിന്നുള്ള ഊര്‍ജ ഉല്‍പന്നങ്ങള്‍ വാങ്ങുമെന്നും ഇന്ത്യ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധികതീരുവ ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഔദ്യോഗിക ഉത്തരവില്‍ ഒപ്പുവച്ചു.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമോ എന്ന ചോദ്യത്തിന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ മറുപടി പറഞ്ഞില്ല. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കും എന്നായിരുന്നു പീയൂഷ് ഗോയലിന്റെ മറുപടി. ഇന്ത്യയുഎസ് വ്യാപാരക്കരാറിന്റെ രൂപരേഖ പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിനാണ് പിയൂഷ് ഗോയല്‍ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറിയത്.
2023 സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ് റഷ്യ. യുക്രൈന്‍ യുദ്ധം കാരണം ഉപരോധത്തിലായ റഷ്യ മികച്ച ഡിസ്‌ക്കൗണ്ടില്‍ ഇന്ത്യയ്ക്ക് എണ്ണ വിതരണം നല്‍കിയിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ റഷ്യന്‍ എണ്ണയുടെ 35 ശതമാനവും ഇന്ത്യയാണ് വാങ്ങിയിരുന്നത്. എന്നാല്‍ റഷ്യയിലെ മുന്‍നിര എണ്ണ വിതരണ കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇറക്കുമതി കുറഞ്ഞിട്ടുണ്ട്. എങ്കിലും ജനുവരിയില്‍ പ്രതിദിനം ഇന്ത്യ 1.16 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തു എന്നാണ് കണക്ക്.
