നടക്കുന്നത് അയിത്തത്തെയും ജാതി വിവേചനത്തെയും തിരികെ കൊണ്ടുവരാനുള്ള ശ്രമം; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍; വിവേചനം നേരിട്ടിട്ടും പരാതി നല്‍കാത്ത ബാലുവിനെതിരെ എസ്എന്‍ഡിപി ഇരിഞ്ഞാലക്കുട യൂണിയന്‍; പരാതി നല്‍കിയാല്‍ ക്ഷേത്രത്തില്‍ സത്യാഗ്രഹ സമരമെന്ന് യൂണിയന്‍
നടക്കുന്നത് അയിത്തത്തെയും ജാതി വിവേചനത്തെയും തിരികെ കൊണ്ടുവരാനുള്ള ശ്രമം
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയില്‍ നിന്ന് ഈഴവ വിഭാഗത്തില്‍പ്പെട്ടയാളെ മാറ്റിയ നടപടിയില്‍ പ്രതികരണവുമായി മുന്‍ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍. അയിത്തത്തെയും ജാതി വിവേചനത്തെയും അന്ധവിശ്വാസത്തെയും തിരികെ കൊണ്ടു വരാന്‍ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.
ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയപ്പോള്‍ എതിര്‍ത്ത ജാതി ശക്തികള്‍ ഇന്നും ചില ക്ഷേത്ര മതില്‍ക്കെട്ടുകള്‍ക്കുള്ളിലും ഇരുളടഞ്ഞ മനുഷ്യ മതില്‍ക്കെട്ടുകള്‍ക്കുള്ളിലും നിലനില്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്ന് വരുന്ന വര്‍ത്തമാനങ്ങള്‍ എന്നും കടകംപള്ളി പറഞ്ഞു.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാരുടെ താന്ത്രിക വിദ്യകള്‍ നമ്മുടെ സമൂഹത്തില്‍ നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നത് ഗൗരവതരമായ കാര്യമാണ്. കേരളം ഒറ്റക്കെട്ടായി ഈ അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്.
കടകംപള്ളിയുടെ വാക്കുകള്‍ ഇങ്ങനെ: മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ആദ്യകൂടിക്കാഴ്ച നടത്തിയതിന്റെ നൂറാം വാര്‍ഷികമാണിന്ന്. നവോഥാന പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും കുഴിച്ചുമൂടിയ അയിത്തത്തെയും ജാതി വിവേചനത്തെയും അന്തവിശ്വാസത്തെയും തിരികെ കൊണ്ടു വരാന്‍ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്.
ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയപ്പോള്‍ എതിര്‍ത്ത ജാതി ശക്തികള്‍ ഇന്നും ചില ക്ഷേത്ര മതില്‍ക്കെട്ടുകള്‍ക്കുള്ളിലും ഇരുളടഞ്ഞ മനുഷ്യ മതില്‍ക്കെട്ടുകള്‍ക്കുള്ളിലും നിലനില്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്ന് വരുന്ന വര്‍ത്തമാനങ്ങള്‍.
ക്ഷേത്ര പ്രവേശന വിളംബരം സാമൂഹ്യപരമായ ഒരു വലിയ വിപ്ലവമായിരുന്നു. 2017ല്‍ അബ്ര്ഹാമണ ശാന്ത് നിയമനം ഒന്നാം പിണറായി സര്‍ക്കാരില്‍ നടപ്പിലാക്കിയിരുന്നു. അത് രാജ്യത്ത് തന്നെ ചരിത്രം സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായി. ഇപ്പോഴും നമ്മുടെ സംസ്ഥാനത്ത് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാരുടെ താന്ത്രിക വിദ്യകള്‍ നമ്മുടെ സമൂഹത്തില്‍ നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നത് ഗൗരവതരമായ കാര്യമാണ്. കേരളം ഒറ്റക്കെട്ടായി ഈ അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കണം.
അതേസമയം കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ജാതി വിവേചനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ബാലുവിനെതിരെ എസ്എന്‍ഡിപി ഇരിഞ്ഞാലക്കുട യൂണിയന്‍ രംഗത്തുവന്നു. വിവേചനം നേരിട്ടയാള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല. ആദ്യ ഘട്ടത്തില്‍ സഹായം അഭ്യര്‍ഥിച്ച ബാലു രേഖാമൂലം കാര്യങ്ങള്‍ ധരിപ്പിച്ചില്ല. സംഘടന വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായപ്പോള്‍ സ്വീകരിച്ചത് അവധിയില്‍ പോകുന്ന സമീപനമാണെന്നും എസ്എന്‍ഡിപി ഇരിഞ്ഞാലക്കുട യൂണിയന്‍ ആരോപിച്ചു.
പരാതി നല്‍കാത്തതിനാല്‍ പ്രതികരിക്കാന്‍ ആവുന്നില്ല. പരാതി നല്‍കിയാല്‍ ക്ഷേത്രത്തിനു മുന്നില്‍ സത്യാഗ്രഹ സമരം അടക്കം നടത്തും. സമരം ചെയ്യുന്നതിന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളെ ഒന്നാകെ ഒരുമിച്ച് നിര്‍ത്തിയായിരിക്കും സമരം ആരംഭിക്കുകയെന്നും എസ്എന്‍ഡിപി ഇരിഞ്ഞാലക്കുട യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചേര്‍ക്കുളം പറഞ്ഞു.
അതേസമയം, കഴകം ജോലികള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്ന് വാര്യര്‍ സമാജം അറിയിച്ചു. ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷനുമായി മുന്നോട്ടു പോകുന്നതിനെക്കുറിച്ചും സംഘടന ആലോചിക്കും. ക്ഷേത്രത്തിലെ കഴകപ്രവര്‍ത്തികള്‍ക്ക് അവകാശം തെക്കേ വാര്യത്ത് കുടുംബത്തിനാണ്. കുടുംബത്തിന്റെ അവകാശം നേടിയെടുക്കാന്‍ ഏതറ്റം വരെയും മുന്നോട്ടു പോകുമെന്നും വാര്യര്‍ സമാജം സംസ്ഥാന ട്രഷറര്‍ ഗിരീശന്‍ മൂര്‍ക്കനാട് പറഞ്ഞു.