'നീ ഒരു വഞ്ചകനാണെന്ന് സ്‌കോട്ട് ബെസെന്റ്; ഇതുകേട്ട് കലിയിളകിയ മസ്‌ക്ക് റഗ്ബി കളിക്കാരനെപ്പോലെ ബെസന്റിന്റെ വാരിയെല്ലിന് ഇടിച്ചു'; മസ്‌കും അമേരിക്കന്‍ ട്രഷറി സെക്രട്ടറിയും തമ്മില്‍ വൈറ്റ്ഹൗസില്‍ തമ്മിലടിച്ചെന്ന് റിപ്പോര്‍ട്ട്; ട്രംപ് മസ്‌ക്കുമായി ഉടക്കിയത് ഈ കയ്യാങ്കളിക്ക് ശേഷം!

ട്രംപ് മസ്‌ക്കുമായി ഉടക്കിയത് ഈ കയ്യാങ്കളിക്ക് ശേഷം!

Update: 2025-06-08 15:34 GMT

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌ക്കും തമ്മില്‍ തെറ്റാന്‍ പല കാരണങ്ങളെ കുറിച്ചാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതില്‍ ഒരു വാദം വൈറ്റ് ഹൗസില്‍ നടന്ന കയ്യാങ്കളിയാണ്. ട്രംപ്-മസ്‌ക് വാക്‌പോരിനിടെ വൈറ്റ്ഹൗസില്‍ നടന്ന ഈ നാടകീയ സംഭവങ്ങളുടെ വിവരങ്ങള്‍ കൂടി പുറത്തുവരികയാണ്. മുന്‍ ഡോജ് മേധാവിയായ ഇലോണ്‍ മസ്‌കും അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും തമ്മില്‍ വൈറ്റ് ഹൗസിനുള്ളില്‍ അടിപിടിയുണ്ടായി എന്ന വിവരമാണ് പുറത്തുവന്നത്.

ട്രംപിന്റെ വിശ്വസ്തനായ സ്റ്റീവ് ബാനനെ ഉദ്ധരിച്ച് ദി വാഷിംഗ്ടണ്‍ പോസ്റ്റാണ് വൈറ്റ്ഹൗസിനുള്ളിലെ കയ്യാങ്കളി റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരു റഗ്ബി കളിക്കാരനെപ്പോലെ മസ്‌ക് തോള് കൊണ്ട് ബെസെന്റിന്റെ വാരിയെല്ലില്‍ ഇടിക്കുകയായിരുന്നു സ്റ്റീവ് ബാനനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇരുവരും പുറത്തിറങ്ങി വൈറ്റ്ഹൗസിലെ ഒരു ഇടനാഴിയിലൂടെ നടക്കുമ്പോള്‍ അവര്‍ പരസ്പരം അപമാനിക്കാന്‍ തുടങ്ങി. 1 ട്രില്യണ്‍ ഡോളറിലധികം വരുന്ന സര്‍ക്കാരിലെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ടെത്തുമെന്ന മസ്‌കിന്റെ പാലിക്കാത്ത പ്രതിജ്ഞയെ ബെസെന്റ് പരിഹസിച്ചു. ഇതാണ് ഇരുവരും തമ്മിലുള്ള കയ്യാങ്കളിക്ക് കാരണമായതെന്നാണ് ബാനനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

'നീ ഒരു വഞ്ചകനാണ്. നീ ഒരു പൂര്‍ണ്ണ വഞ്ചകനാണ്' എന്ന് ബെസെന്റ് പറഞ്ഞതിന് പിന്നാലെ മസ്‌ക്കിന് നിയന്ത്രണം വിട്ടു. ഇതോടെ കലിപ്പിളകിയ മസ്‌ക്ക ് തോളുകൊണ്ട് ഒരു റഗ്ബി കളിക്കാരനെപ്പോലെ ബെസന്റിന്റെ വാരിയെല്ലിന് ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബെസന്റ് മസ്‌കിനെ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരെയും പിന്തിരിപ്പിക്കാന്‍ ആളുകള്‍ ഇടപെട്ടുവെന്നും മസ്‌കിനെ വെസ്റ്റ് വിംഗില്‍ നിന്ന് പുറത്താക്കിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പ്രസിഡന്റ് ട്രംപ് ഇത് കടന്നകൈ ആയിപ്പോയെന്ന് അഭിപ്രായപ്പെട്ടതായും ബാനനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായിരുന്ന മസ്‌ക് രാജിവെച്ചതിന് പിന്നാലെ കണ്ണിന് മുകളില്‍ കറുത്തപാടുമായി വൈറ്റ് ഹൗസില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മകന്‍ ഇടിച്ചതാണ് മുഖത്തെ പാടെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. സ്‌കോട്ട് ബെസെന്റുമായുണ്ടായ കയ്യാങ്കളിയുടെ ഭാഗമായിരുന്നു ആ കറുത്തപാടെന്നാണ് ദി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ഇലോണ്‍ മസ്‌കിന്റെ ബിസിനസുകള്‍ക്ക് നല്‍കിവരുന്ന സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മേച്ഛമായ ബില്‍ എന്നായിരുന്നു മസ്‌ക് അതിനെ വിശേഷിപ്പിച്ചത്. മസ്‌കിന്റെ തുടര്‍ച്ചയായ പ്രതികരണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ട്രംപ് ശക്തമായ നിലപാടുമായി രംഗത്ത് വന്നത്. ഇതിന് പിന്നാലെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി മസ്‌ക് രംഗത്ത് വന്നിരുന്നു.

Tags:    

Similar News