'തുടക്കത്തില്‍ മന്ദഗതിയിലുള്ള മണ്ണൊലിപ്പായി തോന്നും; എന്നാല്‍ അനിയന്ത്രിതമായ കുടിയേറ്റത്തിലൂടെ ബ്രിട്ടന്‍ നാശത്തിലേക്ക് പോവും; 'യുണൈറ്റ് ദ് കിങ്ഡം' എന്ന പേരില്‍ വന്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം; നിശ്ചലമായി ലണ്ടന്‍ നഗരം; റോബിന്‍സണിനു പിന്നില്‍ അണിനിരന്നത് ഒരു ലക്ഷത്തിലേറെ പേര്‍; സംഘര്‍ഷം തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് ക്രൂര മര്‍ദനം

ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം: അണിനിരന്നത് ലക്ഷങ്ങള്‍

Update: 2025-09-14 06:10 GMT

ലണ്ടന്‍: കുടിയേറ്റക്കാര്‍ രാജ്യം കയ്യടക്കുന്നു എന്നാരോപിച്ച് ലണ്ടന്‍ തെരുവുകളെ നിശ്ചലമാക്കി വമ്പന്‍ പ്രതിഷേധം. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സണ്‍ ശനിയാഴ്ച സംഘടിപ്പിച്ച റാലിയില്‍ ഒരു ലക്ഷത്തിലേറെ ആളുകളാണ് പങ്കെടുത്തത്. 'യുണൈറ്റ് ദ് കിങ്ഡം' എന്ന പേരില്‍ സംഘടിപ്പിച്ച റാലിയില്‍ അനധികൃത കുടിയേറ്റത്തിനെതിരെയും അവരെ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാരിനെതിരെയുമുള്ള മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. റോബിന്‍സണു പുറമേ ടെലിവിഷന്‍ അവതാരകന്‍ കാറ്റി ഹോപ്കിന്‍സ്, ലോറന്‍സ് ഫോക്‌സ്, ആന്‍ഡ് മിഡില്‍ട്ടന്‍ തുടങ്ങിയ തീവ്രവലതുപക്ഷ നേതാക്കളും റാലിക്ക് നേതൃത്വ നല്‍കി അണിനിരന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വലതുപക്ഷ നേതാക്കള്‍ റാലിയെ അനുകൂലിച്ച് രംഗത്തെത്തി.

'യുണൈറ്റ് ദി കിങ്ഡം' എന്ന പേരില്‍ സംഘടിപ്പിച്ച ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലിയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷങ്ങളില്‍ 26 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. പല്ല് പൊട്ടിയവരും മൂക്കിന്റെ പാലം തകര്‍ന്നവരും നട്ടെല്ലിന് പരിക്കേറ്റവരുമുണ്ട്. 25 ഓളം പ്രതിഷേധക്കാരെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ പോലീസിനുനേരെ കുപ്പികള്‍ എറിയുകയും മര്‍ദിക്കുകയും ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. അക്രമം ലക്ഷ്യമാക്കി വന്നവരും കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും 25 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. ഏകദേശം ഒന്നരലക്ഷത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തതായും പ്രതീക്ഷകളെ മറികടക്കുന്ന ജനപങ്കാളിത്തമാണ് മാര്‍ച്ചിലുണ്ടായതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമായ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് സ്ഥാപകന്‍ യാക്സ്ലി-ലെനോണ്‍ എന്ന റോബിന്‍സണ്‍ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാക്കളില്‍ ഒരാളാണ്. കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ ബ്രിട്ടീഷ് പൊതുജനങ്ങളെക്കാള്‍ കൂടുതല്‍ അവകാശങ്ങളുണ്ടെന്നും, ഈ രാജ്യം പടുത്തുയര്‍ത്തിയ ജനങ്ങളേക്കാള്‍ അവര്‍ക്കാണ് മുന്‍ഗണനയെന്നും റോബിന്‍സണ്‍ പറഞ്ഞു. ''ഇപ്പോള്‍ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. തുടക്കത്തില്‍ മന്ദഗതിയിലുള്ള മണ്ണൊലിപ്പായി തോന്നും, എന്നാല്‍ വന്‍തോതിലുള്ള അനിയന്ത്രിതമായ കുടിയേറ്റത്തിലൂടെ ബ്രിട്ടന്‍ നാശത്തിലേക്ക് പോവും.'' റോബിന്‍സണ്‍ ജനക്കൂട്ടത്തോട് പറഞ്ഞു. റോബിന്‍സന്റെ അനുയായികള്‍ മധ്യ-ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിയുടെ നേതാവായ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ക്കെതിരെ മോശം മുദ്രാവാക്യങ്ങള്‍ മുഴക്കി.


 



റാലിയില്‍ പങ്കെടുത്തവര്‍ പ്രധാനമായും കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. യൂറോപ്യന്‍ ജനതയുടെ വലിയൊരു വിഭാഗം തെക്കന്‍ രാജ്യങ്ങളില്‍ നിന്നും മുസ്ലീം സംസ്‌കാരങ്ങളില്‍ നിന്നും വരുന്ന ആളുകളാല്‍ മാറ്റിസ്ഥാപിക്കപ്പെടുകയാണെന്ന് തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മോര്‍ പറഞ്ഞു. നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്ന് ഇലോണ്‍ മസ്‌കും അവകാശപ്പെട്ടു. ശതകോടീശ്വരനും ടെസ്ല സിഇഒമായ ഇലോണ്‍ മസ്‌ക്കിന്റെ വിഡിയോ സന്ദേശം റാലിക്കിടെ പ്രദര്‍ശിപ്പിച്ചത് പ്രതിഷക്കാര്‍ക്ക് ഇരട്ടി ആവേശം പകര്‍ന്നു. അദ്ദേഹം യുകെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു.

1,10,000 മുതല്‍ 1,50,000 വരെ ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതായി പറയുന്നു. ബോട്ടുകള്‍ നിര്‍ത്തൂ, അവരെ തിരിച്ച് വീട്ടിലേക്ക് അയയ്ക്കൂ, നമ്മുടെ കുട്ടികളെ രക്ഷിക്കൂ എന്നീ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ആയിരത്തോളം പൊലീസുകാരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചത്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പല സ്ഥലങ്ങളിലും പൊലീസുകാര്‍ക്കു നേരെ കുപ്പികളും മറ്റും വലിച്ചെറിഞ്ഞു.

ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വര്‍ധിപ്പിക്കുന്ന തരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയില്‍ ലണ്ടന്‍ നഗരം നിശ്ചലമായി. ആയിരത്തോളം പൊലീസുകാരാണ് റാലിയെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നാണ് വിവരം. ഫാസിസ്റ്റ് വിരുദ്ധവാദികളും വംശീയ വിരുദ്ധവാദികളും മറുപക്ഷത്ത് അണിനിരന്നതോടെയാണ് പലയിടത്തും കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോയത്.


 



ലേബര്‍ പാര്‍ട്ടിയുടെ നേതാവും യുകെ പ്രധാനമന്ത്രിയുമായ കെയര്‍ സ്റ്റാര്‍മറിനെതിരെ കടുത്ത വിമര്‍ശനവും അസഭ്യവര്‍ഷവും നടത്തിയാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് പോയത്. അമേരിക്കയില്‍ കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്കിന് പ്രതിഷേധക്കാര്‍ ആദരമര്‍പ്പിച്ചു. എങ്കിലും യുകെയില്‍ രണ്ട് വര്‍ഷം മുന്‍പ് പലസ്തീന്‍ അനുകൂല റാലിയില്‍ 3 ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്തിരുന്നു. ഒരു വലിയ റാലിയെന്ന നിലയില്‍ ലോകമാകെ തീവ്ര വലതുവാദികളുടെ ഈ പ്രതിഷേധം ശ്രദ്ധ നേടി.

Tags:    

Similar News