താന്‍ 2029-ല്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യത 45 ശതമാനം വരെയെന്ന് നൈജല്‍ ഫരാജ്; ഒന്നര കൊല്ലത്തിനകം കെമി ബഡാനോക്കിന് ടോറി നേതൃസ്ഥാനം തെറിക്കും; ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടിയായി മാറിയതോടെ റിഫോം യുകെക്ക് പ്രതീക്ഷകള്‍ ഏറെ; ബ്രിട്ടണില്‍ സംഭവിക്കുന്നത്

Update: 2025-02-07 01:34 GMT

ലണ്ടന്‍: അടുത്തിടെ നടന്ന അഭിപ്രായ സര്‍വ്വേകളില്‍ ബ്രിട്ടനിലെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായി മാറിയതോടെ, അധികാരത്തിലെത്തുക എന്ന ദൗത്യം ഏറ്റെടുക്കുകയാണ് റിഫോം യു കെ പാര്‍ട്ടി. അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ 35 മുതല്‍ 45 ശതമാനം വരെ സാധ്യതകളുണ്ട് എന്നാണ് പാര്‍ട്ടി സ്ഥാപക നേതാവ് നെയ്ജല്‍ ഫരാജ് അവകാശപ്പെടുന്നത്. ബ്രെക്സിറ്റിന്റെ കടുത്ത അനുകൂലിയായ ഫരാജെയുടെ പാര്‍ട്ടി, കഴിഞ്ഞയാഴ്ച യുഗോ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍, ജനപിന്തുണയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലെത്തിയിരുന്നു.

ലേബര്‍ പാര്‍ട്ടിയേക്കാള്‍ കേവലം ഒരു പോയിന്റ് മുന്നില്‍ മാത്രമായിരുന്നു റിഫോം യു കെ എങ്കിലു, ആ ഒരു പോയിന്റ് എപ്പോള്‍ വേണമെങ്കിലും മാറി മറിയാവുന്ന ഒന്നാണെങ്കിലും, ബ്രിട്ടനിലെ രണ്ട് പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളുടെ നിലവിലെ അവസ്ഥയും ഭാവിയും ചര്‍ച്ചയാക്കാന്‍ ഈ അഭിപ്രായ സര്‍വ്വേക്ക് കഴിഞ്ഞു. ഫരാജിന്റെ പാര്‍ട്ടിക്ക് 25 ശതമാനം ജനങ്ങളുടെ പിന്തുണ ലഭിച്ചപ്പോള്‍, ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ചത് 24 ശതമാനം വോട്ടുകളാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 21 ശതമാനം വോട്ടുകളും ലഭിച്ചു.

കഴിഞ്ഞ നവംബറില്‍, ഋഷി സുനകിന് പകരമായി പാര്‍ട്ടി നേതൃത്വത്തിലെത്തിയ കെമി ബെയ്ഡ്‌നോക്കിന് ഒരു വര്‍ഷമോ, ഒന്നര വര്‍ഷമോ മാത്രമെ ആ സ്ഥാനത്ത് തുടരാന്‍ ആവുകയുള്ളു എന്നും ഫരാജ് പറഞ്ഞു. ലണ്ടന്‍ സ്റ്റാന്‍ഡേര്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫരാജ് ഇക്കാര്യം പറഞ്ഞത്. ടോറികള്‍ എന്തിനു വേണ്ടിയാണ് നിലകൊല്ലുന്നത് എന്നതില്‍ തനിക്ക് ഒരു എത്തുംപിടിയും കിട്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

വെസ്റ്റ്മിനിസ്റ്ററിലുള്ള പാര്‍ട്ടി ഓഫീസി ഇരുന്ന് സംസാരിക്കവെ, കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്കുള്ളിലെ പ്രവര്‍ത്തനം ശക്തിപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ നയങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്. കിറുക്കന്മാര്‍ക്കും അതിതീവ്ര സ്വഭാവമുള്ളവര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, പല പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു.

സത്യത്തില്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരു സാഹചര്യം പാര്‍ട്ടിക്ക് ഇല്ലായിരുന്നു എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍, ഇപ്പോള്‍, അഞ്ച് പാര്‍ലമെന്റ് അംഗങ്ങളെ ലഭിച്ചതോടെയാണ്, ഒരു ദേശീയ രാഷ്ട്രീയപാര്‍ട്ടി എന്ന ആശയം ഗൗരവത്തില്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Similar News