'വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ ആസൂത്രിത കൊലപാതകങ്ങള്‍; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തു'; ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി ബംഗ്ലാദേശ്; വിവിധ ഏജന്‍സികളില്‍നിന്ന് ലഭിച്ച വീഡിയോ തെളിവുകളും ആശയവിനിമയങ്ങളും ഉദ്ധരിച്ച് ചീഫ് പ്രോസിക്യൂട്ടര്‍

ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി ബംഗ്ലാദേശ്

Update: 2025-06-01 10:23 GMT

ധാക്ക: വിദ്യാര്‍ഥി പ്രക്ഷോഭത്തിലെ അക്രമാസക്തമായ സംഭവവികാസങ്ങളില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി ബംഗ്ലാദേശ്. 2024-ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ അക്രമാസക്തമായി അടിച്ചമര്‍ത്തിയതില്‍ ഷെയ്ഖ് ഹസീനയുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും ബംഗ്ലാദേശ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

സുരക്ഷാ സേനകളോടും രാഷ്ട്രീയ പാര്‍ട്ടിയോടും അനുബന്ധ ഗ്രൂപ്പുകളോടും പ്രതിഷേധക്കാരെ കൊലപ്പെടുത്താനും വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഓപ്പറേഷനുകള്‍ നടത്താനും ഹസീന ഉത്തരവിട്ടതായി ഒരു അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഏജന്‍സികളില്‍നിന്ന് ലഭിച്ച വീഡിയോ തെളിവുകളും ആശയവിനിമയങ്ങളും ഉദ്ധരിച്ച് വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമായിരുന്നുവെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ താജുല്‍ ഇസ്ലാം ഞായറാഴ്ച ഒരു ടെലിവിഷന്‍ ഹിയറിങ്ങില്‍ ആരോപിച്ചു.

കേസില്‍ 81 പേരെ സാക്ഷികളായി പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ഇസ്ലാം പറഞ്ഞു. ഭരണാധികാരി എന്ന നിലയില്‍ പ്രക്ഷോഭത്തിനിടെ നടന്ന സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹസീനയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. പ്രതിഷേധങ്ങളിലും അടിച്ചമര്‍ത്തലുകളിലുമായി ഏകദേശം 1,500 പേര്‍ മരിക്കുകയും 25,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്ലാം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

വിനാശകരമായ ആക്രമണം നടത്താന്‍ സുരക്ഷാ സേനയോടും അവാമി ലീഗ് പ്രവര്‍ത്തകരോടും ഷെയ്ഖ് ഹസീന നേരിട്ട് ഉത്തരവിട്ടതായാണ് അന്വേഷണ റിപ്പോര്‍ട്ട്. ഇന്ന് നടന്ന ഹിയറിങ്ങില്‍ പ്രക്ഷോപത്തിനിടെയുണ്ടായ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതാണെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ താജുല്‍ ഇസ്ലാം പറഞ്ഞു. അതിന് തെളിവായി വീഡിയോകളും എന്‍ക്രിപ്റ്റ് ചെയ്ത ഡേറ്റകളും ഹാജരാക്കി. കേസില്‍ 81 പേരെ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലാപസമയത്ത് സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളുടെ ഉത്തരവാദിത്വം ഷെയ്ഖ് ഹസീനയിലാണെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഏകോപിതവും വ്യാപകവും ആസൂത്രിതവുമായ ഒരു ആക്രമണമാണ് നടന്നതെന്ന് വ്യക്തമായി. കലാപം അടിച്ചമര്‍ത്താന്‍ ഷെയ്ഖ് ഹസീന എല്ലാ നിയമ നിര്‍വഹണ ഏജന്‍സികളെയും അവരുടെ സായുധ പാര്‍ടി അംഗങ്ങളെയും അഴിച്ചുവിട്ടു- ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്ത് 5 ന് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീഴുകയായിരുന്നു. ജൂണ്‍ ആദ്യവാരത്തില്‍ വിദ്യാര്‍ഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബംഗ്ലാദേശില്‍ പൊട്ടിപുറപ്പെടുകയും പിന്നീട് പ്രക്ഷോഭത്തില്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ നിലംപൊത്തുകയുമായിരുന്നു.

വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ പിന്മുറക്കാര്‍ക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതല്‍ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ല്‍ ഹസീന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വന്‍ വിദ്യാര്‍ഥി രോഷത്തിനിടയാക്കി.

എന്നാല്‍ ഭരണകക്ഷിയായ അവാമി ലീഗും യുവജനവിഭാഗമായ ഛാത്ര ലീഗും പൊലീസും അതിക്രൂരമായാണ് പ്രക്ഷോഭകരെ നേരിട്ടത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതില്‍ കനത്ത തിരിച്ചടിയാണ് ഹസീന നേരിട്ടത്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രി സ്ഥാനം രാജി വച്ച് രാജ്യം വിടേണ്ടി വന്നു. തുടര്‍ന്ന് ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അവാമി ലീഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തിയത്.

Tags:    

Similar News