ഇലോണ്‍ മസ്‌കുമായി അടുത്ത ബന്ധം നാസയുടെ തലപ്പത്തെത്തിച്ചു; ഡോജ് വകുപ്പിന്റെ തലപ്പത്ത് നിന്ന് പടിയിറങ്ങിയതോടെ ജറേഡ് ഐസക്മാനും തിരിച്ചടി; നാസയുടെ തലപ്പത്തേക്ക് പുതിയ നോമിനിയെ ഉടന്‍ നിര്‍ദേശിക്കുമെന്ന് ട്രംപ്; ബജറ്റ് ബില്ലിലെ പരസ്യ വിമര്‍ശനത്തിന് പിന്നാലെ മസ്‌ക്-ട്രംപ് ഭിന്നത രൂക്ഷമാകുന്നു

നാസ മേധാവിയുടെ സ്ഥാനത്ത് നിന്ന് ജറേഡ് ഐസക്മാന്റെ പേര് വെട്ടി ട്രംപ്

Update: 2025-06-01 13:12 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ തലപ്പത്ത് ശതകോടീശ്വരന്‍ ജറേഡ് ഐസക്മാനെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നോട്ട്. ഡോജ് വകുപ്പിന്റെ തലപ്പത്ത് നിന്ന് ഇലോണ്‍ മസ്‌ക് പടിയിറങ്ങിയതിന് പിന്നാലെ അനുയായിയായ ജറേഡ് ഐസക്മാന്റെ പേര് ഡൊണാള്‍ഡ് ട്രംപ് വെട്ടിയതായാണ് വിവരം. കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായാണ് ഐസക്മാന്റെ പേര് പിന്‍വലിക്കുന്നതായ് ട്രംപ് അറിയിച്ചത്.

നാസ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തേക്കാണ് ജറേഡ് ഐസക്മാനെ തെരഞ്ഞെടുത്തത്. ആദ്യമായി സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി ചരിത്രം കുറിച്ച വ്യക്തി കൂടിയാണ് ജറേഡ് ഐസക്മാന്‍. ആഗോള സാമ്പത്തിക സാങ്കേതിക കമ്പനിയായ ഷിഫ്റ്റ് ഫോറിന്റെ സ്ഥാപകനും സിഇഒയുമാണ് ജറേഡ്. 41ാം വയസില്‍ തന്നെ വാണിജ്യ-ബഹിരാകാശ വ്യവസായത്തിലെ പ്രധാന വ്യക്തിയെന്ന പേര് ജറേഡ് സ്വന്തമാക്കിയിരുന്നു. ബിസിനസ്, എയ്റോസ്പേസ് മേഖലകളില്‍ ഗണ്യമായ മുന്നേറ്റം നടത്താനും ജറേഡിന് കഴിഞ്ഞു.

ട്രംപിന്റെ പ്രധാന അനുയായിയും ഉപദേശകരിലൊരാളുമായ ഇലോണ്‍ മസ്‌ക് ഡോജ് വകുപ്പിന്റെ തലപ്പത്ത് നിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. കഴിഞ്ഞാഴ്ച്ച യു.എസ് സെനറ്റ് കമ്മിറ്റി ഐസക്മാനെ നാസ മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പല പ്രധാനപ്പെട്ട അസോസിയേഷനുകളുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഐസക്മാന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതെന്നാണ് ട്രംപിന്റെ വിശദീകരണം. ഐസക്മാന് പകരം നാസയുടെ തലപ്പത്തേക്ക് പുതിയ നോമിനിയെ ഉടന്‍ നിര്‍ദേശിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഐസക്മാനെ പിന്‍വലിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ഐസക്മാനെ പിന്‍വലിച്ചതില്‍ പ്രതികരണവുമായി ഇലോണ്‍ മസ്‌കും രംഗത്ത് എത്തിയിട്ടുണ്ട്. ഒരേസമയം മത്സരോത്സുകതയും നല്ല ഹൃദയവും ഉള്ള ഒരാളെ കണ്ടെത്താന്‍ പ്രയാസമാണെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. എന്നാല്‍ ഈ സംഭവത്തിന് മസ്‌കിന്റെ പടിയിറക്കവുമായി ബന്ധമുണ്ടെന്നും ട്രംപും മസ്‌കും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഇലോണ്‍ മസ്‌ക്, ട്രംപ് കൊണ്ടുവന്ന ബജറ്റ് ബില്ലിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

ഈ ബില്‍ ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനങ്ങളെ 'ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്‌ക് സി.ബി.എസിനോട് വെളിപ്പെടുത്തിയിരുന്നു. 'ഒരു ബില്‍ വലുതാകാം അല്ലെങ്കില്‍ മനോഹരമായിരിക്കാം. പക്ഷേ അത് രണ്ടും ആകുമോ എന്ന് എനിക്കറിയില്ല,' എന്നാണ് മസ്‌ക് പറഞ്ഞത്.

ട്രംപ് ഭരണകൂടത്തില്‍ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എലോണ്‍ മസ്‌കിന്റെ 130 ദിവസത്തെ കാലാവധി മെയ് 30 ഓടെ അവസാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇലോണ്‍ മസ്‌ക്, ട്രംപ് കൊണ്ടുവന്ന ബജറ്റ് ബില്ലിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. ഈ ബില്‍ ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനങ്ങളെ 'ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്‌ക് സി.ബി.എസിനോട് വെളിപ്പെടുത്തിയിരുന്നു.

ആയിരക്കണക്കിന് പിരിച്ചുവിടലുകള്‍, ഫെഡറല്‍ കമ്മി വെട്ടിച്ചുരുക്കല്‍ എന്നിങ്ങനെ വിവാദമായ നിരവധി ഉത്തരവുകള്‍ക്ക് ശേഷമാണ് മസ്‌കിന്റെ പടിയിറക്കം. എന്നാല്‍ മസ്‌കിന്റെ മിക്ക തീരുമാനങ്ങളും ട്രംപിന്റെ മറ്റ് അനുയായികളെ ചൊടിപ്പിച്ചിരുന്നു. രണ്ട് ട്രില്യണ്‍ ഡോളറായി സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കുക എന്നതായിരുന്നു മസ്‌കിന്റെ പ്രവര്‍ത്തന ലക്ഷ്യം. അത് ഒരു ട്രില്യണ്‍, 150 ബില്യണ്‍ യു.എസ് ഡോളറായി മസ്‌ക് കുറച്ചെങ്കിലും തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ മസ്‌ക് നിരാശനായിരുന്നു.

വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ മേഖല ബിസിനസാണെന്ന് തിരിച്ചറിഞ്ഞ സംരംഭകനാണ് ജറേഡ്. 16ാം വയസിലാണ് ജറേഡ് തന്റെ പഠനം ഉപേക്ഷിച്ച് ബിസിനിസ് മേഖലയിലേക്ക് മാറാന്‍ തീരുമാനിക്കുന്നത്. അങ്ങനെ ചെറുപ്രായത്തില്‍ തന്നെ ഷിഫ്റ്റ് ഫോര്‍ പേയ്മെന്റ്‌സ് എന്ന പേരില്‍ ഒരു പേയ്മെന്റ് പ്രോസസ്സിങ് കമ്പനി ജറേഡ് ആരംഭിച്ചു. ഏകദേശം 7.4 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ഇന്നത്തെ ആസ്തി.

വ്യോമയാനത്തോടുള്ള അഭിനിവേശമാണ് ജറേഡിനെ ഒരു പൈലറ്റാക്കിയത്. പിന്നാലെ 2009-ല്‍ മേക്ക്-എ-വിഷ് ഫൗണ്ടേഷനുവേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി, 62 മണിക്കൂറിനുള്ളില്‍ ലൈറ്റ് ജെറ്റില്‍ ലോകം ചുറ്റിയതിന്റെ ലോക റെക്കോര്‍ഡും ജറേഡ് സ്വന്തമാക്കി.

2021ലെ ഇന്‍സ്പിരേഷന്‍ 4 എന്ന ദൗത്യത്തിലൂടെയായിരുന്നു ജറേഡിന്റെ ബഹിരാകാശ യാത്ര ആരംഭിക്കുന്നത്. ആദ്യ സിവിലിയന്‍ ബഹിരാകാശ യാത്രയായിരുന്നു അത്. തുടര്‍ന്ന് 2024 സെപ്റ്റംബറില്‍ പൊളാരിസ് ഡോണ്‍ എന്ന ദൗത്യത്തിലൂടെ, ജറേഡ് ഐസക്മാന്‍ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി ചരിത്രം കുറിച്ചു. സ്‌പേസ് എക്‌സിന്റെ എഞ്ചിനീയറായ സാറാ ഗില്ലിസും കൂടെയുണ്ടായിരുന്നു.

സ്‌പേസ് എക്‌സ് സ്ഥാപകനും ട്രംപിന്റെ അനുയായിയുമായ കോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പെന്‍സില്‍വാനിയ സ്വദേശിയായ ജറേഡ്. യുഎസ് പ്രതിരോധ വകുപ്പിനെയും അതിന്റെ സഖ്യകക്ഷികളെയും പിന്തുണയ്ക്കുന്ന ഡ്രാക്കന്‍ ഇന്റര്‍നാഷണല്‍ എന്ന ഡിഫന്‍സ് എയ്റോസ്പേസ് കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം.

Tags:    

Similar News