സമാധാന ശ്രമങ്ങള്‍ എല്ലാം അവസാനിച്ചു; യുക്രൈന് തിരിച്ചടി നല്‍കിയ ശേഷമേ ഇനി ചര്‍ച്ചയുള്ളൂ എന്ന് ട്രംപിനെ വിളിച്ചു പറഞ്ഞ് പുട്ടിന്‍; റഷ്യ ഒരുങ്ങുന്നത് മഹാ യുദ്ധത്തിനെന്ന് ഭയന്ന് ലോകം; ട്രംപും പുട്ടിനും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഒരിടത്തും എത്തിയില്ല
മോസ്‌കോ: റഷ്യയും യുക്രൈനുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ സമാധാന ശ്രമങ്ങള്‍ എല്ലാം അവസാനിച്ചു. യുക്രൈന് തിരിച്ചടി നല്‍കിയതിന് ശേഷം മാത്രമേ ഇനി ചര്‍ച്ചയുള്ളൂ എന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍. ഇക്കാര്യം പുട്ടിന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ട്രംപും പുട്ടിനും തമ്മില്‍ വളരെ നാളായി തുടരുന്ന ഫോണ്‍ ചര്‍ച്ചകള്‍ ഒരിടത്തും എത്താതെ തുടരുകയാണ്. പുട്ടിനുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായി ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
ഒന്നേകാല്‍ മണിക്കൂറാണ് ഇരുവരും സംസാരിച്ചത്. യുക്രൈന്‍ ഈയിടെ നടത്തിയ ഡ്രോണാക്രമണവും ചര്‍ച്ചാവിഷയമായെന്നും ട്രംപ് വെളിപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിന് റഷ്യ തിരിച്ചടി നല്‍കാന്‍ പദ്ധതിയിടുകയാണെന്നും കരുതപ്പെടുന്നു. ചര്‍ച്ച വളരെ നന്നായിരുന്നു എന്ന ചൂണ്ടിക്കാട്ടിയ ട്രംപ് ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന ശ്രമങ്ങളില്‍ പുരോഗതി കാണുന്നില്ലെന്നും വ്യക്തമാക്കി. യുക്രൈനെതിരെ പ്രതികാരം ചെയ്യുമെന്ന് പുട്ടിന്‍ പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി. വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ മരണസംഖ്യ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ട്രംപ് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
ഇറാന്റെ ആണവ നിരായുധീകരണത്തെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഇറാന്‍ അടിയന്തരമായി തീരുമാനം എടുക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇക്കാര്യത്തില്‍ അമേരിക്കയുടെ നിലപാടിനോട് പുട്ടിനും യോജിച്ചിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഇറാനുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാമെന്ന് പുട്ടിനും അറിയിച്ചിട്ടുണ്ട്. ഈ സുപ്രധാന വിഷയത്തില്‍ ഇറാന്‍ മെല്ലപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും ട്രംപ് പറഞ്ഞു. റഷ്യന്‍ വ്യോമത്താവളങ്ങള്‍ക്ക് നേരേ നടന്ന ആക്രമണത്തെ തുടര്‍ന്ന് പുട്ടിന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. യുക്രൈന്‍ നടത്തിയ ആക്രമണം ആഗോളതലത്തില്‍ തന്നെ പുട്ടിന് വലിയ തോതിലുള്ള നാണക്കേടാണ് വരുത്തി വെച്ചിരിക്കുന്നത്.
ഇതിന് പ്രതികാരം ചെയ്യുക മാത്രമല്ല റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥരുടെ മേല്‍ കര്‍ശന നടപടി സ്വീകരിക്കാനും പുട്ടിന്‍ തീരുമാനിച്ചിട്ടുണ്ട്. റഷ്യ വലിയതോതില്‍ ടാങ്കുകളും വെടിക്കോപ്പുകളും ശേഖരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ മാസം അവസാനം നടക്കാനിരിക്കുന്ന നാറ്റോ യോഗത്തില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് ട്രംപ് പുട്ടിനുമായി ചര്‍ച്ച നടത്തിയത്. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാനഡയിലേക്കും പോകുന്നുണ്ട്. ഈ രണ്ട് പരിപാടികളിലും റഷ്യ-യുക്രൈന്‍ യുദ്ധം ചര്‍ച്ചയാകും എന്നാണ് കരുതപ്പെടുന്നത്. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കിയെയും ക്ഷണിച്ചിട്ടുണ്ട്.
അതേ സമയം പുട്ടിനും ട്രംപും സെലന്‍സ്‌കിയും ഒരുമിച്ച് പങ്കെടുക്കുന്ന ചര്‍ച്ചക്ക് സാധ്യതയില്ലെന്നാണ് റഷ്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ തിങ്കളാഴ്ച തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എങ്കിലും തീരുമാനം ആകാതെ പിരിയുകയായിരുന്നു. മുപ്പത് ദിവസത്തെ നിരുപാധിക വെടിനിര്‍ത്തലിന് സെലന്‍സ്‌കി തയ്യാറാണെങ്കിലും പുട്ടിന്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.