ഗാസയിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണത്തിന്റെ മറവില്‍ പ്രതിഷേധത്തിന് നീക്കം; 'ഗ്ലോബല്‍ മാര്‍ച്ച് ടു ഗാസ' സംഘത്തെ ചെക്ക് പോസ്റ്റില്‍ പ്രതിരോധിച്ച് ഈജിപ്ത് അധികൃതര്‍; ഗാസക്ക് വേണ്ടി പ്രതിഷേധിക്കാനെത്തിയത് എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള നാലായിരത്തോളം പേര്‍; ശക്തമായ താക്കീതുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി

'ഗ്ലോബല്‍ മാര്‍ച്ച് ടു ഗാസ' സംഘത്തെ ചെക്ക് പോസ്റ്റില്‍ പ്രതിരോധിച്ച് ഈജിപ്ത് അധികൃതര്‍

Update: 2025-06-15 06:17 GMT

കെയ്റോ: ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണത്തിന്റെ മറവില്‍ ഗ്ലോബല്‍ മാര്‍ച്ച് നടത്താനുളള നീക്കം തടഞ്ഞ് ഈജിപ്ത്. മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെ നിരവധിപേരെ ഈജിപ്ത് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടയുന്ന ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഗ്ലോബല്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേരേ ഈജിപ്ത് അധികൃതര്‍ ബലപ്രയോഗം നടത്തിയെന്ന് ആരോപണം. എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാനായി എത്തുന്നത്. തങ്ങളെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്.

ഗാസക്ക് വേണ്ടിയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയത് നാലായിരത്തോളം പേരാണ്. ഇവര്‍ തുടര്‍ന്ന് ബസുകളില്‍ ആരിഷ് നഗരത്തിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്. ഈജിപ്തിലെ ഗാസാ അതിര്‍ത്തിയിലാണ് ഇവര്‍ മാര്‍ച്ച്, നടത്തുന്നത്. എന്നാല്‍ നിരവധി ആക്ടിവിസ്റ്റുകളെ അധികൃതര്‍ തടഞ്ഞുവച്ചതായി സംഘാടകര്‍ പരാതിപ്പെട്ടു.

ഇത് അടിയന്തരാവസ്ഥയാണ് എന്നാണ് ഒരാള്‍ പരാതിപ്പെട്ടത്. ചെക്ക് പോസ്റ്റില്‍ പോലീസ് തങ്ങളെ വലിച്ചിഴച്ചതായി അവര്‍ കുറ്റപ്പെടുത്തി. നിരവധി പേരാണ് വാഹനത്തിനുളളിലേക്ക് തള്ളിക്കയറി തങ്ങളെ മര്‍ദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്ത് എന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നത്. ക്രൂരമായിട്ടാണ് അവര്‍ തങ്ങളെ മര്‍ദ്ദിച്ചതെന്നും ലഗേജ് എടുക്കാന്‍ പോലും സമയം നല്‍കിയില്ല എന്നുമാണ് പരാതി.

ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീയുടെ മുഖത്തടിച്ചതായും അവര്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മിക്ക ആക്ടിവിസ്റ്റുകളെയും തലസ്ഥാനത്തേക്ക് തിരികെ ബസുകളില്‍ കയറ്റി വിടാനാണ് അധികൃതര്‍ ഉത്തരവിട്ടത്. എന്നാല്‍ ചിലര്‍

ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. ഏഴ് മണിക്കൂറോളം തങ്ങളെ തടഞ്ഞു വെച്ചതായും അവര്‍ പരാതിപ്പെട്ടു.

മാര്‍ച്ചിന് മുന്നോടിയായി നിരവധി പേര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയോ പുറത്താക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഈജിപ്ത് സര്‍ക്കാര്‍ ഇനിയും പ്രതികരിച്ചിട്ടില്ല. പ്രതിഷേധക്കാരെ ഒരു കാരണവശാലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും വ്യക്തമാക്കിയത്.

ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധം ഒത്തുതീര്‍പ്പാക്കാനായി മധ്യസ്ഥത വഹിക്കുന്നത് ഈജിപ്താണ്. അത് കൊണ്ട് തന്നെ പ്രതിഷേധക്കാരുടെ വരവ് ഈജിപ്തിനെ വെട്ടിലാക്കിയിട്ടുണ്ട്. ഗാസയിലേക്ക് ആക്ടിവിസ്റ്റ് ഗ്രേറ്റ തന്‍ബെര്‍ഗുമായി പോയ കപ്പല്‍ ഇസ്രായേല്‍ തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗ്ലോബല്‍ മാര്‍ച്ച് ടു ഗാസ നടക്കാന്‍ പോകുന്നത്. ഗ്രെറ്റയേയും കൂടെയുളളവരേയും ഇസ്രയേല്‍ നാട് കടത്തിയിരുന്നു.

Tags:    

Similar News