ബഹ്റൈനിലാണ് യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍വ്യൂഹത്തിന്റെ ആസ്ഥാനം; അതുകൊണ്ട് തന്നെ ഹോര്‍മൂസ് അടച്ചിടാനുള്ള ഏതൊരു ശ്രമത്തിന്റെയും ഫലം ദൂരവ്യാപകം; കോവിഡും യുക്രൈന്‍ യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന്‍ ലോക രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കുമോ? ചെങ്കടല്‍ കടക്കാന്‍ അമേരിക്കന്‍ കപ്പലുകളെ ഹൂത്തി വിമതര്‍ അനുവദിക്കുമോ? കടല്‍ യുദ്ധവും തൊട്ടടുത്തോ? ഊര്‍ജ്ജ വിപണി അസ്ഥിരമാകുമോ?

Update: 2025-06-22 04:30 GMT

വാഷിങ്ടണ്‍: ലോകത്തിലെതന്നെ തന്ത്രപ്രധാനമായ ഊര്‍ജ ഇടനാഴിയെന്ന് വിശേഷണമുള്ള ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ ? ഇനി ഹോര്‍മൂസ് വഴി എണ്ണക്കപ്പലുകള്‍ യൂറോപ്പിലേക്ക് കടക്കാന്‍ ഇറാന്‍ സമ്മതിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ എങ്കില്‍ എണ്ണ വില കുതിച്ചുയരും. ഏതാണ്ട് 50 വലിയ എണ്ണ ടാങ്കറുകള്‍ ഹോര്‍മൂസിലൂടെ കടന്നു പോകാനുണ്ട്. ഇതിനിടെയാണ് അമേരിക്കയുടെ ഇറാനിലെ ബോംബാക്രമണം. ഇതിന് പ്രതികാരമായി സുപ്രധാന ജലപാത ഏതുനിമിഷവും അടച്ചേക്കുമെന്ന് കണക്കുകൂട്ടുന്നുണ്ട്. അത് യാഥാര്‍ത്ഥ്യമായാല്‍ എണ്ണ വില വന്‍തോതില്‍ കുതിച്ചുയരും. എന്നാല്‍ ഈ നടപടിയില്‍ ഇറാനുതന്നെ വലിയ വില നല്‍കേണ്ടി വരും. അതുകൊണ്ട് ഇറാന്‍ കടലിടുക്ക് അടയ്ക്കില്ലെന്നാണ് വിലയിരുത്തല്‍. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ബഹ്റൈനിലാണ് യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍വ്യൂഹത്തിന്റെ ആസ്ഥാനം. അതുകൊണ്ട് തന്നെ ഹോര്‍മൂസ് അടച്ചിടാനുള്ള ഏതൊരു ശ്രമത്തിന്റെയും ഫലം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കുമെന്ന് ഉറപ്പാണ്. ചെങ്കടലിലും ഹോര്‍മൂസ് കടലിടുക്കിലും യുദ്ധ സമാനമായ സാഹചര്യം ഉണ്ടാനുള്ള സാധ്യത ഏറെയാണ്.

ചെങ്കടലില്‍ എന്തു സംഭവിക്കുമെന്നതും ഇനി നിര്‍ണ്ണായകമാണ്. അറേബ്യന്‍ പെനിസുലയേയും വടക്കന്‍ ആഫ്രിക്കയേയും വേര്‍തിരിക്കുന്ന കടലിടുക്ക്. ആധുനിക കാലത്ത് ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്കുനീക്ക പാതയായും ചെങ്കടല്‍ മാറി. അതിനു കാരണായത് ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള സൂയസ് കനാലാണ്. അനേകം ദശകങ്ങള്‍ സംഘര്‍ഷത്തിലൂടെ കടന്നു പോയതാണ് സൂയസ് കനാലിന്റെ ചരിത്രവും. യൂറോപ്പിനെയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന ഈ പാത യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ സ്വാധീന കേന്ദ്രമാണ്. ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഹൂത്തികള്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെങ്കടലിനെ ഹൂത്തികള്‍ ചോരക്കളമാക്കുമോ എന്ന ആശങ്കയും ശക്തം. ഇസ്രായേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിച്ചാല്‍ അമേരിക്കന്‍ കപ്പലുകള്‍ ചെങ്കടലില്‍ മുക്കുമെന്ന് യെമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പ് നേരത്തെ പുറത്തു വന്നിരുന്നു. 'ഇസ്രായേലിനൊപ്പം ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കെടുത്താല്‍, ഹൂത്തി സായുധ സേന ചെങ്കടലില്‍ അവരുടെ ചരക്കുകപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും' -ഹൂതി സൈനിക വക്താവ് സഹ്യ സരീ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ഗസ്സയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഫലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ച് ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ യു.എസ് ഹൂതികള്‍ക്ക് നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇനി ചെങ്കടലില്‍ എന്തു സംഭവിക്കുമെന്നതും നിര്‍ണ്ണായകമാണ്.

അരനൂറ്റാണ്ടിലേറെയായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ ഇടനാഴിയായി വര്‍ത്തിക്കുന്ന ഇടമാണ് ഹോര്‍മുസ് കടലിടുക്ക്. പേര്‍ഷ്യന്‍ ഗള്‍ഫിനെ ഗള്‍ഫ് ഓഫ് ഒമാന്‍, അറബിക്കടല്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണിത്. 21 നോട്ടിക്കല്‍ മൈലാണ് വീതി. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, ഇറാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്‌കൃത എണ്ണ ആഗോള വിപണിയിലെത്തിക്കുന്നത് ഇതു വഴിയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഇറങ്ങി കളിക്കുന്നത് എണ്ണ-ഗ്യാസ് വിതരണം അടിമുടി ബാധിക്കും. കോവിഡും യുക്രൈന്‍ യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന്‍ ലോക രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കാനാണ് സാധ്യത. ഇസ്രയേലിനെതിരെ തിരിച്ചടിക്കുന്ന ഇറാന്‍ ലോക ക്രമം മാറ്റിയേക്കുമെന്ന് ആശങ്ക ശക്തമാണ്. പതിറ്റാണ്ടുകളോളം നീണ്ട രാഷ്ട്രീയ ഭീഷണി, പ്രോക്‌സി യുദ്ധങ്ങള്‍, ഉപരോധങ്ങള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, നാവിക ഏറ്റുമുട്ടലുകള്‍ എന്നിവയുണ്ടായിട്ടും, ആധുനിക ചരിത്രത്തില്‍ ഹോര്‍മൂസ് കടലിടുക്ക് ഒരു തവണ പോലും പൂര്‍ണ്ണമായി അടച്ചിട്ടില്ല.

2024 ഏപ്രിലില്‍ ഇറാനെ ഇസ്രയേല്‍ ആക്രമിച്ചപ്പോഴും ഇറാന്‍ ഹോര്‍മുസ് അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അന്നത്തെ ആക്രമണത്തില്‍ ഇറാനിന്റെ നയതന്ത്ര കെട്ടിടം പൂര്‍ണമായി തകരുകയും രണ്ട് ജനറല്‍മാര്‍ ഉള്‍പ്പടെ മുതിര്‍ന്ന ഏഴ് റവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇസ്രയേലിന്റെ ഈ നീക്കത്തിനെതിടെ 48 മണിക്കൂറിനുള്ളില്‍ പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അതിന്റെ ബാക്കിയായിരുന്നു ഹോര്‍മുസ് കടലിടുക്കിനടുത്ത് വെച്ച് ഇസ്രയേല്‍ കപ്പലായ 'എംഎസ്സി കപ്പല്‍' ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് പിടിച്ചെടുത്തത്. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ എപ്പോഴും ഒരു നിര്‍ണായക മേഖലയാണ് ഹോര്‍മുസ്. ഹോര്‍മുസ് അടച്ചു പൂട്ടിയാല്‍ ആഗോള തലത്തില്‍ പ്രത്യാഘാതം ഏറെയാണ്. ഇന്ധന വിലയെ അത് ബാധിക്കും. ചരക്ക് നീക്കം പൂര്‍ണ്ണമായും പ്രതിസന്ധിയിലാകും.

ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് ദിവസവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഹോര്‍മുസ് അടച്ചുപൂട്ടിയാല്‍ അത് ആഗോള വിപണിയില്‍ വലിയ ആഘാതം സൃഷ്ടിക്കും. എണ്ണയുടെ വില കുത്തനെ ഉയരും. അതുപോലെത്തന്നെ ലോകത്തെ സമുദ്ര ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ഹോര്‍മുസ. അടച്ചു പൂട്ടല്‍ ചരക്കുഗതാഗതത്തെയും പ്രതികൂലമായി ബാധിക്കും. ലോകത്തെ ചരക്കു ഗതാഗതം സതംഭിക്കും. അറബ് രാജ്യങ്ങള്‍ ഉള്‍പ്പടെ പ്രതിസന്ധി നേരിടും. ഏഷ്യയിലേക്കുള്ള ചരക്ക് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് പോകുന്നത്. ഇത് ഇന്ത്യയേയും ബാധിക്കും. പേര്‍ഷ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനുമിടയിലുള്ള കടലിടുക്കാണ് ഹോര്‍മുസ്. ഹോര്‍മുസ് കടലിടുക്കിന്റെ വടക്കന്‍ തീരത്ത് ഇറാനും തെക്കന്‍ തീരത്ത് ഐക്യ അറബ് എമിറേറ്റും ഒമാന്റെ ഭാഗമായ മുസന്ധവുമാണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ചെക്ക് പോയിന്റായാണ് ഹോര്‍മുസിനെ കണക്കാക്കുന്നത്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ പ്രകാരം 2022ല് പ്രതിദിനം ശരാശരി 21 മില്യണ് ബാരല്‍ എണ്ണയാണ് ഇതുവഴി പോകുന്നത്. ഹോര്‍മുസ് കടലിടുക്കിനെ മറികടക്കുന്നതിനായുള്ള പൈപ്പുകള്‍ നിലവില്‍ സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും മാത്രമാണുള്ളത്. 54 കിലോമീറ്റര്‍ (29 നോട്ടിക്കല്‍ മൈല്‍) നീളമുള്ള ഈ കടലിടുക്കിലൂടെയാണ് ആഗോള എണ്ണ ഉപഭോഗത്തിന്റെ ഏതാണ്ട് 25 ശതമാനവും കടന്നുപോകുന്നതെന്നാണ് വസ്തുത.

അതുകൊണ്ടാണ് ഇറാനിലെ ഇസ്രയേല്‍ ആക്രമണ ശേഷം ആഗോള എണ്ണവില കുത്തനെ ഉയര്‍ന്നത്. ഇറാന്റെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡ് ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് എണ്ണ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ക്രൂഡ് ഓയില്‍ വില ബാരലിന് 5.5 ശതമാനം വരെ ഉയര്‍ന്ന് 76 ഡോളറില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഇറാനും ഇസ്രായേലും സൈനിക ആക്രമണങ്ങള്‍ തുടരുന്നതോടെ ആഗോള വിപണികളില്‍ ദീര്‍ഘകാല അനിശ്ചിതത്വത്തിന്റെ തുടക്കമായിരിക്കും ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇസ്രയേല്‍ ആക്രമണത്തിന് ഇറാന്‍ പ്രതികാരം ചെയ്താല്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകും. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിലച്ചാല്‍ പ്രതിസന്ധി സമാനതകളില്ലാത്തതാകും.

ഹോര്‍മുസ് കടലിടുക്കിനു ചുറ്റുമുണ്ടാകുന്ന ഏതൊരു തടസ്സവും ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ്. ഈ പാതയിലെ ഏതൊരു തടസ്സവും കയറ്റുമതിയെ ദോഷകരമായി ബാധിക്കും. പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഏക സമുദ്രപ്രവേശന പാതയായാണ് ഹോര്‍മുസ് കടലിടുക്ക് അറിയപ്പെടുന്നത്. കൂടാതെ ഈ കടലിടുക്ക് പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലുമായും ഇന്ത്യന്‍ മഹാസമുദ്രത്തിലെ അറേബ്യന്‍ കടലുമായും ബന്ധിപ്പിക്കുന്നതുമാണ്. 1980 മുതല്‍ 1988 വരെ നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധത്തില്‍, ഇരുരാജ്യങ്ങളും ഗള്‍ഫിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടിരുന്നു. ഹോര്‍മുസ് കടലിടുക്ക് അന്ന് പോലും, പൂര്‍ണ്ണമായും അടച്ചിരുന്നില്ല. അന്ന് അമേരിക്ക ആയിരുന്നു.

2019-ല്‍, ഡോണള്‍ഡ് ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലത്ത്, ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍, ഈ കടലിടുക്കിന് സമീപം, നാല് കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ അമേരിക്ക ഇറാനെ കുറ്റപ്പെടുത്തിയെങ്കിലും, ഇറാന്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഉണ്ടായത്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍, സമ്മര്‍ദ്ദം ചെലുത്താനായി, കപ്പല്‍ പാതകള്‍ ആക്രമിക്കുന്നത് വളരെക്കാലമായി ഉപയോഗിക്കപ്പെടുന്ന യുദ്ധതന്ത്രമാണ്.

യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ന്റെ കണക്കുകള്‍ പ്രകാരം, ഓരോ ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരല്‍ എണ്ണയാണ് ഈ കടലിടുക്കിലൂടെ കടന്നുപോകുന്നത്. ഇത് ലോകത്തിലെ പ്രതിദിന ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്നാണ്. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഒരു പ്രധാന പാത കൂടിയാണിത്, പ്രത്യേകിച്ച് ഖത്തറില്‍ നിന്നുള്ളത്. ഇവിടെയുണ്ടാകുന്ന ഏതൊരു തടസ്സവും പശ്ചിമേഷ്യയെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഊര്‍ജ്ജ വിപണികളെ പിടിച്ചുകുലുക്കും.

Tags:    

Similar News