ഇറാനില്‍ ഭരണമാറ്റം ആവശ്യപ്പെട്ട് ട്രംപ് രംഗത്ത്; യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്ന്; തിരിച്ചടി ഭയന്ന് ബ്രിട്ടന്‍; ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാനിയന്‍ പാര്‍ലമെന്റിന്റെ അനുമതി കിട്ടിയതോടെ ലോകത്തെ എണ്ണ- ഗ്യാസ് നീക്കത്തിന്റെ 20 ശതമാനവും നിലച്ചേക്കുമെന്ന ആശങ്ക ശക്തം: നിനച്ചിരിക്കാതെ ട്രംപ് ഇറാന്റെ മേല്‍ ബോംബാക്രമണം നടത്തിയതോടെ ലോകം ഭീതിയില്‍
ലണ്ടന്‍: ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനുള്ള ഇറാന്‍ നീക്കം ലോകത്തെ ആശങ്കയിലാക്കുന്നു. അതിനിടെ ഇറാനില്‍ ഭരണമാറ്റം അനിവാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് എടുത്തു. ഇറാനെ മഹത്തായ രാജ്യമാക്കാനുള്ള ഇച്ഛാശക്തി ഇപ്പോഴത്തെ സര്‍ക്കാരിനില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട് വിശദീകരിക്കല്‍. പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമേനിയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഇതോടെ വ്യക്തമായി. അതിനിടെയാണ് ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാനിയന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയത്. ഇതോടെ ഐക്യരാഷ്യസഭാ രക്ഷാ സമിതിയും യോഗം ചേര്‍ന്നു. ബ്രിട്ടണ്‍ അടക്കം തിരിച്ചടി ഭയക്കുന്നുണ്ട്. ഇസ്രയേലിന് പുറമേ യൂറോപ്യന്‍ രാജ്യങ്ങളും സുരക്ഷ കര്‍ശനമാക്കി. ഇറാന്റെ ആണവ നിലയങ്ങള്‍ മുന്നറിയിപ്പ് നല്‍കാതെ അമേരിക്ക ആക്രമിച്ചതില്‍ ലോക രാജ്യങ്ങള്‍ക്ക് അമര്‍ഷമുണ്ട്. ലോകത്തെ എണ്ണ- ഗ്യാസ് നീക്കത്തിന്റെ 20 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. അതുകൊണ്ട് തന്നെ ഇത് അടയ്ക്കാനുള്ള ഇറാന്റെ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.
ഭരണമാറ്റം എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല, പക്ഷേ, നിലവിലെ ഇറാനിയന്‍ ഭരണകൂടത്തിന് ഇറാനിനെ വീണ്ടും മഹത്തരമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തുകൊണ്ട് അവിടെ ഒരു ഭരണമാറ്റം പാടില്ല? എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. ഇതിനൊപ്പം അമേരിക്കന്‍ സൈന്യം ഇറാനില്‍ നടത്തിയ ആക്രമണത്തെ ട്രംപ് വീണ്ടും പ്രശംസിക്കുകയും ചെയ്തു. കൃത്യവും കഠിനവുമായ ആക്രമണമാണ് നടന്നതെന്നും അമേരിക്കന്‍ സൈന്യം മികച്ച വൈദഗ്ധ്യമാണ് കാണിച്ചതെന്നും ട്രംപ് പറഞ്ഞു. ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയ ബി-2 ബോംബര്‍ വിമാനങ്ങളുടെ പൈലറ്റുമാരെ അദ്ദേഹം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ബി-2 പൈലറ്റുമാര്‍ സുരക്ഷിതമായി മിസോറിയില്‍ ലാന്‍ഡ്ചെയ്തെന്നും ട്രംപ് അറിയിച്ചു. അതേസമയം, യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ യുഎസ് ആക്രമണത്തെ ഇറാന്‍ കുറ്റപ്പെടുത്തി. കെട്ടിച്ചമച്ചതും അസംബന്ധവുമായ സിദ്ധാന്തത്തിന്റെ പുറത്താണ് ഇറാനെതിരേ അമേരിക്ക യുദ്ധം നടത്തിയതെന്ന് ഇറാന്‍ വക്താവ് അമീര്‍ സയീദ് ഇര്‍വാനി യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞു. യുഎസ് ആക്രമണത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ട്. ഇറാന്റെ പ്രതികരണത്തിന്റെ സമയവും അതിന്റെ സ്വഭാവവും വ്യാപ്തിയും തങ്ങളുടെ സായുധസേനകള്‍ തീരുമാനിക്കുമെന്നും ഇറാന്‍ വക്താവ് വ്യക്തമാക്കി.
അമേരിക്കയെ ചെലവേറിയതും അടിസ്ഥാനരഹിതവുമായ മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴതില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഇറാന്‍ കുറ്റപ്പെടുത്തി. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നതിന്റെ അരികിലെത്തിയെന്ന തെറ്റായ വിവരം ഇസ്രയേല്‍ പ്രചരിപ്പിച്ചു. ഇസ്രയേലും യുഎസും നടത്തുന്ന നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ഇറാന്‍ ആരോപിച്ചു. വിഷയത്തില്‍ അന്താരാഷ്ട്രസംഘടനകളും ഫ്രാന്‍സ് യുകെ ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും സ്വീകരിക്കുന്ന നിശബ്ദതയും ഇരട്ടത്താപ്പും അപലപനീയമാണെന്നും ഇറാന്‍ വക്താവ് പറഞ്ഞു. ഇത് അമേരിക്കയ്‌ക്കെതിരെ ഇനി ഇറാന്‍ ശക്തമായ നിലപാട് എടുക്കുമെന്നതിന്റെ സൂചനയാണ്. ആണവായുധ നിര്‍മ്മാണവുമായി ഇറാന്‍ മുമ്പോട്ടും പോയേക്കും. ഇതിനിടെയാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തത്.
കടലിടുക്ക് അടയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനംകൂടി വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായതും ഇടുങ്ങിയതുമായ എണ്ണ-വാതക കപ്പല്‍ റൂട്ടാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനും അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതി ഉള്‍പ്പെടെ ആഗോള എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് ബോംബുവര്‍ഷം നടത്തിയിരുന്നു. പിന്നാലെ ഇറാന്‍ ഇസ്രയേലില്‍ നാല്‍പ്പതോളം മിസൈലുകള്‍ വര്‍ഷിച്ചിരുന്നു. പലതും ഇസ്രയേല്‍ പ്രതിരോധിച്ചെങ്കിലും ചിലത് ഇസ്രയേലിന് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി. അമേരിക്കയില്‍ കനത്ത സുരക്ഷയാണ് നിലവിലുളളത്.