താന്‍ സ്വന്തം ശവക്കുഴിയിലേക്ക് നടക്കുകയാണ്; എന്നെ സംസ്‌കരിക്കാന്‍ പോകുന്ന ശവക്കുഴി അവിടെയാണ്; ഹമാസിന്റെ പ്രചാരണത്തിന് തങ്ങളുടെ മകനെ പട്ടിണിയിലാക്കി വീഡിയോ എടുത്തത് ലോകം കണ്ട ഏറ്റവും ഭയാനകമായ പ്രവൃത്തി; ബന്ദി വീഡിയോ പുറത്തായത് ഹമാസിന് തിരിച്ചടിയായി; രോഷം പുകയുമ്പോള്‍

Update: 2025-08-04 03:22 GMT

2023 ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്തി ഇസ്രയേലില്‍നിന്ന് തട്ടികൊണ്ടുപോയ ബന്ദിയുടെ വീഡിയോ ഹമാസ് പുറത്തു വിട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ തീവ്രവാദി സംഘടനക്കെതിരെ ശക്തമായ രോഷം ഉയരുകയാണ്. 24 കാരനായ എവ്യാതര്‍ ഡേവിഡിന്റെ വീഡിയോയാണിത്. മണ്‍വെട്ടിപോലുള്ള ആയുധം ഉപയോഗിച്ച് ഒരു തുരങ്കത്തിനുള്ളില്‍ കുഴിയൊരുക്കുന്നതാണ് ദൃശ്യങ്ങളില്‍.

മരിക്കുമ്പോള്‍ തന്നെ അടക്കാനുള്ള കുഴി ഒരുക്കുകയാണെന്ന് ഡേവിഡ് വീഡിയോയില്‍ പറയുന്നു. ഓരോ ദിവസവും ശരീരം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ് എന്നും താന്‍ സ്വന്തം ശവക്കുഴിയിലേക്ക് നടക്കുകയാണ്. എന്നെ സംസ്‌കരിക്കാന്‍ പോകുന്ന ശവക്കുഴി അവിടെയാണ് എന്നുമാണ് ഹീബ്രു ഭാഷയില്‍ യുവാവ് പറയുന്നത്. ഹമാസിന്റെ പ്രചാരണത്തിന് വേണ്ടി തങ്ങളുടെ മകനെ പട്ടിണിയിലാക്കി വീഡിയോ എടുത്തത് ലോകം കണ്ട ഏറ്റവും ഭയാനകമായ പ്രവൃത്തിയാണെന്ന് ഡേവിഡിന്റെ മാതാപിതാക്കള്‍ പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡേവിഡിന്റെ കുടുംബവുമായി സംസാരിച്ചു.

ബന്ദികളുടെ മോചനം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ നിരന്തരമായി തുടരുകയാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മറ്റൊരു ബന്ദിയുടെ വീഡിയോയും ഹമാസ് പുറത്ത് വിട്ടിരുന്നു. ഇസ്രയേല്‍- ജര്‍മന്‍ ഇരട്ടപൗരത്വമുള്ള റോം ബ്രസ്ലാവ്‌സ്‌കി എന്ന യുവാവിന്റെ മോചനം ഉറപ്പാക്കാന്‍ സഹായിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോയായിരുന്നു അത്. വീഡിയോയില്‍ ഇയാളുടെ ആരോഗ്യനില വളരെ മോശമാണെന്നും കാണാം. അതിനിടെ ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഹമാസ് പുതിയൊരു വ്യവസ്ഥ ഇപ്പോള്‍ മുന്നോട്്ട വെച്ചിരിക്കുകയാണ്.

ഇസ്രയേല്‍ ബന്ദികള്‍ക്ക് സഹായം നല്‍കാന്‍ റെഡ്ക്രോസ് സംഘടനയെ അനുവദിക്കാന്‍ തയ്യാറാണെന്ന് സംഘടന വ്യക്തമാക്കി. കഴിഞ്ഞ എഴുന്നൂറ് ദിവ്സത്തിലധികമായി ഹമാസ് തടവില്‍ കഴിയുകയാണ് ബന്ദികള്‍. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും റെഡ് ക്രോസ് ഇക്കാര്യത്തില്‍, ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ന്ദികള്‍ക്ക് അടിയന്തരമായി ചികിത്സയും ഭക്ഷണവും എത്തിക്കാന്‍ സംഘടന ഇടപെടണം എന്നാണ് ആവശ്യം. രണ്ട് ബന്ദികളെ കാണിക്കുന്ന മൂന്ന് വീഡിയോകള്‍ ഹമാസും സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇസ്രയേലില്‍ വന്‍ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ബന്ദികളില്‍ 49 പേരാണ് ഇപ്പോഴും അവശേഷിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.

ഇപ്പോള്‍ പുറത്തിറക്കിയ വീഡിയോ നേരത്തെ റെക്കോര്‍ഡ് ചെയ്തതാകാം എന്നാണ് സൂചന. ഈ വര്‍ഷം ജനുവരി 19 മുതല്‍ മാര്‍ച്ച് 17 വരെ 1,800 പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി 33 ബന്ദികളെ മോചിപ്പിച്ചിരുന്നു. ഇവരില്‍ എട്ടുപേര്‍ മരിച്ചിരുന്നു.

Tags:    

Similar News