തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാനും സൈന്യത്തെ പകുതിയായി കുറയ്ക്കാനും 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും നിര്‍ബന്ധിക്കുന്ന വിവാദ നിര്‍ദ്ദേശങ്ങള്‍; ഈ കീഴടങ്ങലിനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ ഞെട്ടി യുക്രെയിന്‍; നാറ്റോയിലെ അംഗത്വവും കിട്ടില്ല; 'ട്രംപിസത്തിന്' സെലന്‍സ്‌കി കീഴടങ്ങുമോ?

Update: 2025-11-22 00:38 GMT

കീവ്: റഷ്യയുമായുള്ള സമാധാന ഉടമ്പടിക്ക് യുഎസ് മുന്നോട്ടുവെച്ച 28 ഇന പദ്ധതി വ്യാഴാഴ്ചയ്ക്കുള്ളില്‍ അംഗീകരിക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിക്ക് കനത്ത സമ്മര്‍ദ്ദം. യുക്രെയ്‌നെ ഒറ്റിക്കൊടുക്കില്ലെന്ന് സെലെന്‍സ്‌കി പ്രതിജ്ഞയെടുത്തെങ്കിലും, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ ഒരു പ്രധാന പങ്കാളിയെ നഷ്ടപ്പെടുകയോ ദേശീയ അന്തസ്സ് കളയുകയോ ചെയ്യേണ്ടിവരുന്ന തിരഞ്ഞെടുപ്പിന്റെ വക്കിലാണ് രാജ്യം. തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാനും സൈന്യത്തെ പകുതിയായി കുറയ്ക്കാനും 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും നിര്‍ബന്ധിക്കുന്ന വിവാദപരമായ ഈ പദ്ധതിയെ കീഴടങ്ങലായിട്ടാണ് യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ കാണുന്നത്. ഇത് തങ്ങളെ 'ഞെട്ടിച്ചു' എന്നാണ് ഉദ്യോഗസ്ഥര്‍ രഹസ്യമായി അഭിപ്രായപ്പെട്ടത്.

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച 28-ഇന സമാധാന പദ്ധതി യുക്രെയ്ന്‍ അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാര്‍ഥമായി സഹകരിക്കുമെന്നാണ് സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. റഷ്യക്കും യുക്രെയിനും ഒരു പോലെ പ്രയോജനമുള്ള പാക്കേജാണിതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാല്‍ നാറ്റോ അംഗത്വത്തിനൊപ്പം സൈന്യത്തിന്റെ വലുപ്പത്തിലും കിഴക്കന്‍ യുക്രൈനിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണത്തിലും അടക്കം യുക്രൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നതാണ് വലിയ പോരായ്മ.

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ യുക്രെയിനിലെത്തിയിരുന്നു. അമേരിക്കന്‍ സൈനിക സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുക്രെയിനില്‍ എത്തി കാര്യങ്ങള്‍ പഠിച്ച ശേഷം പാക്കേജ് തയ്യാറാക്കിയത്. സെലന്‍സ്‌കിയുമായി ഡാന്‍ ഡ്രിസ്‌കോള്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം സമാധാന പാക്കേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രതികരിച്ചിട്ടില്ല. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധം മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുകയാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ യുദ്ധം, കുടിയേറ്റങ്ങള്‍ക്കും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും കാരണമായിട്ടുണ്ട്.

വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത ആവശ്യങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണ്ണമായി കീഴടങ്ങാന്‍ യുക്രെയ്‌നെ നിര്‍ബന്ധിക്കുന്നതാണ് ട്രംപിന്റെ സമാധാന പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗസ്സ യുദ്ധത്തിലെ വെടിനിര്‍ത്തല്‍ മാതൃകയില്‍ തയ്യാറാക്കിയ ഈ യുഎസ് പദ്ധതി പ്രകാരം യുക്രെയ്ന്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കുകയും സൈന്യത്തിന്റെ എണ്ണം പകുതിയായി കുറയ്ക്കുകയും 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യേണ്ടിവരും. അതുകൂടാതെ യുക്രെയ്‌നെ ഒരിക്കലും നാറ്റോയില്‍ എടുക്കാനും പാടില്ല.

മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ വലിയ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ യുക്രെയ്ന്‍ യുഎസില്‍ നിന്ന് നേരിടുന്നത്. ഇന്റലിജന്‍സ് വിവരങ്ങളും ആയുധങ്ങളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന ഭീഷണികളും ഇതില്‍ ഉള്‍പ്പെടുന്നു. അടുത്ത വ്യാഴാഴ്ചയോടെ യുഎസ് മധ്യസ്ഥതയിലുള്ള ഈ കരാറിന്റെ ചട്ടക്കൂടില്‍ യുക്രെയ്ന്‍ ഒപ്പിടണമെന്ന് യുഎസ് ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ട്രംപിന്റെ സമാധാന പദ്ധതിയിലെ പ്രധാന ആവശ്യങ്ങള്‍:

ട്രംപ് പിന്തുണയ്ക്കുന്ന ഈ കരട് നിര്‍ദ്ദേശങ്ങള്‍ പ്രധാനമായും റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവയാണ്:

ഭൂമി കൈമാറ്റം: നിലവില്‍ കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ റഷ്യക്ക് നിലനിര്‍ത്താം. യുക്രെയ്‌ന്റെ നിയന്ത്രണത്തിലുള്ള കൂടുതല്‍ പ്രദേശങ്ങള്‍ റഷ്യക്ക് ലഭിക്കും. കിഴക്കന്‍ ഡൊണെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക്, ക്രിമിയ എന്നിവയെ 'വാസ്തവത്തില്‍ റഷ്യന്‍ പ്രദേശം' എന്ന് യുഎസ് അംഗീകരിക്കും.

സൈനിക പരിധി: യുക്രെയ്ന്‍ സൈന്യത്തിന്റെ അംഗബലം 9 ലക്ഷത്തില്‍ നിന്ന് 6 ലക്ഷമായി കുറയ്ക്കാന്‍ കരാര്‍ ആവശ്യപ്പെടുന്നു.

നാറ്റോ അംഗത്വം: നാറ്റോയില്‍ ഒരിക്കലും ചേരില്ലെന്ന് യുക്രെയ്ന്‍ തങ്ങളുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണം.

സാമ്പത്തിക നേട്ടം: റഷ്യക്ക് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കും. മോസ്‌കോയെ ജി8 കൂട്ടായ്മയിലേക്ക് തിരികെ ക്ഷണിക്കും.

തിരഞ്ഞെടുപ്പ്: യുക്രെയ്‌നില്‍ 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണം.

ട്രംപിന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. താന്‍ യുക്രെയ്‌നെ 'വഞ്ചിക്കില്ലെ'ന്നും, മോസ്‌കോയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്ന ഈ പദ്ധതിക്ക് 'ബദല്‍ മാര്‍ഗ്ഗങ്ങള്‍' താന്‍ മുന്നോട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഇത് നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളില്‍ ഒന്നാണ്. നമ്മുടെ അന്തസ്സ് നഷ്ടപ്പെടുത്തുക അല്ലെങ്കില്‍ ഒരു പ്രധാന പങ്കാളിയെ (യുഎസ്) നഷ്ടപ്പെടാനുള്ള സാധ്യത' എന്ന നിര്‍ണായക തിരഞ്ഞെടുപ്പാണ് രാജ്യം നേരിടുന്നതെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മനി, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ യുക്രെയ്ന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പിന്തുണ തുടരുമെന്ന് ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. യുക്രെയ്ന്റെ പരമാധികാരത്തോടുള്ള പ്രതിബദ്ധതയെയും ശക്തമായ സുരക്ഷാ ഉറപ്പുകള്‍ നല്‍കാനുള്ള സന്നദ്ധതയെയും സ്വാഗതം ചെയ്യുന്നതായി ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സിന്റെ ഓഫീസ് അറിയിച്ചു. യുക്രെയ്ന്റെ പരമോന്നത ചര്‍ച്ചാവേദിയായ സുരക്ഷാ കൗണ്‍സില്‍ മേധാവി റുസ്തം ഉമറോവ്, രാജ്യത്തിന്റെ 'ചുവപ്പു വരകള്‍' ലംഘിക്കുന്ന് ഒരു നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.

യുക്രെയ്‌ന്റെ യൂറോപ്യന്‍ സഖ്യകക്ഷികളുമായി ഈ സമാധാന ശ്രമങ്ങളെക്കുറിച്ച് കൂടിയാലോചിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥന്‍ എപിയോട് പറഞ്ഞു. യുക്രെയ്‌ന് ദോഷകരമായ ഒരു കരാര്‍ യൂറോപ്പിന്റെ വിശാലമായ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കരുതുന്നു.

മോസ്‌കോയുടെ ചില ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ഈ കരാറില്‍, യുക്രെയ്‌നുള്ള സുരക്ഷാ ഗ്യാരണ്ടികളെക്കുറിച്ച് വ്യക്തമായ പരാമര്‍ശമില്ല. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സെലെന്‍സ്‌കി ഉറപ്പുനല്‍കി. എന്നാല്‍, വരുന്ന ആഴ്ച കൂടുതല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാന പ്രക്രിയ അട്ടിമറിക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ നേരിടാന്‍ ജനങ്ങളോട് ഒരുമയോടെ നില്‍ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. 'ഇത് നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിലൊന്നാണ്. ഇപ്പോള്‍, യുക്രെയ്‌നിന്മേലുള്ള സമ്മര്‍ദ്ദം അതിശക്തമാണ്. അന്തസ്സ് നഷ്ടപ്പെടുത്തുകയോ ഒരു പ്രധാന പങ്കാളിയെ നഷ്ടപ്പെടുത്താനുള്ള സാധ്യതയോ എന്ന പ്രയാസകരമായ തിരഞ്ഞെടുപ്പിനെ യുക്രെയ്ന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നു,' സെലെന്‍സ്‌കി പറഞ്ഞു.

വ്യാഴാഴ്ചയ്ക്കകം സമാധാന പദ്ധതിയെക്കുറിച്ച് മറുപടി നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ചട്ടക്കൂട് അംഗീകരിച്ചില്ലെങ്കില്‍ യുക്രെയ്‌നുള്ള പ്രധാന പിന്തുണ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും, കരാര്‍ അന്തിമമാക്കുന്നതിനുള്ള സമയപരിധി നീട്ടാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. നിലവിലെ സാഹചര്യം യുക്രെയ്‌നെ ഒരു നിര്‍ണായക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്, ഇത് രാജ്യത്തിന്റെ ഭാവിയിലും അന്താരാഷ്ട്ര ബന്ധങ്ങളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

Tags:    

Similar News