പുട്ടിന്‍ ഇന്ത്യയില്‍ എത്തുന്നതിന് മുന്‍പ് പുട്ടിനെ അധിക്ഷേപിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ സംയുക്തമായി ലേഖനം എഴുതി ബ്രിട്ടീഷ്-ജര്‍മന്‍-ഫ്രാന്‍സ് അംബാസിഡര്‍മാര്‍; നീക്കം ഇന്ത്യയെ പരിഹസിക്കാന്‍ എന്ന് ആരോപണം: ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇടപെട്ടതിനെതിരെ ശക്തമായ പ്രതിഷേധം

Update: 2025-12-03 03:34 GMT

ഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനം യൂറോപ്യന്‍ രാജ്യങ്ങളെ അസ്വസ്ഥരാക്കുന്നു എന്നതിന്റെ സൂചനയായി ഇന്ത്യയില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ പ്രസ്താവന. യുക്രെയിന്‍ യുദ്ധത്തിന് കാരണം വ്‌ളാഡിമിര്‍ പുടിന്‍ ആണെന്നാണ് ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ പ്രസ്താവിച്ചിരിക്കുന്നത് പുടിന്റെ രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ക്കൊപ്പം പ്രസിദ്ധീകരിച്ച സംയുക്ത ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് സമാധാനം വരണമെന്ന് റഷ്യ ഗൗരവമായി ആഗ്രഹിക്കുന്നില്ലെന്നും, യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെടുകയാണ് എന്നുമാണ്. ടൈസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനം വലിയ വിവാദമായിരിക്കുകയാണ്.

വിദേശ നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യയെ അപമാനിക്കുകയാണെന്നും, ഇന്ത്യയുടെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണെന്നുമുള്ള ആരോപണം ശക്തമാകുന്നുണ്ട്. ബ്രിട്ടീഷ് ഹൈക്കമ്മീഷണ ലിന്‍ഡി കാമറൂണ്‍, ജര്‍മ്മന്‍ അമ്പാസിഡാര്‍ ഫിലിപ്പ് അക്കെര്‍മാന്‍, ഫ്രഞ്ച് അമ്പാസിഡര്‍ തിയെറി മത്താവു എന്നിവര്‍ ഒപ്പിട്ട്‌നല്‍കിയ ലേഖനത്തില്‍ പറയുന്നത്, പ്രകോപനമില്ലാതെ ഒരു അധിനിവേശം നടത്തിയിരിക്കുകയാണ് റഷ്യ എന്നാണ്. ഒരുപക്ഷെ നാളെ അത് അവസാനിച്ചേക്കാം എന്നും അവര്‍ പറയുന്നു.

വകതിരിവില്ലാതെ, കടുത്ത ആക്രമണമാണ് നീതിക്ക് നിരക്കാത്ത ഈ യുദ്ധത്തില്‍ റഷ്യ കാഴ്ചവയ്ക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു. പലയിടങ്ങളിലുമവര്‍ സിവിലിയന്‍ ആവാസ വ്യവസ്ഥയെ ഉന്നം വയ്ക്കുന്നു., വീടുകളും, ആശുപത്രികളും, സ്‌കൂളുകളുമെല്ലാം തകര്‍ക്കുന്നു, ലേഖനം തുടരുന്നു. സമാധാനത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവര്‍ ഒരിക്കലും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാറില്ല എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ ഒരു യുദ്ധം വേണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു രാജ്യം റഷ്യ മാത്രമാണെന്നും അവര്‍ ആരോപിക്കുന്നു.

പുടിന്റെ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പായി ഇത്തരത്തില്‍ വെറുപ്പ് പരത്തുന്ന ഒരു ലേഖനം എഴുതിയത് നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്ന് മുന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കന്‍വാല്‍ സിബല്‍ പറഞ്ഞു. ഇന്ത്യ, അവരുടെ ഉറ്റ സുഹൃത്തായ ഒരു രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ മൂന്നാമത് ഒരു രാജ്യത്തിന് ഇടപെടേണ്ട കാര്യമില്ലെന്നും, ഇത് നയതന്ത്രപരമായ ഒരു അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഇന്ത്യയുടേ ആഭ്യന്തര വിഷയങ്ങളിലുള്ള കടന്നു കയറ്റമാണ്. മാത്രമല്ല, ഇന്ത്യയിലെ യൂറോപ്യന്‍ അനുകൂല വിഭാഗങ്ങള്‍ക്കിടയില്‍ റഷ്യന്‍ വിരോധം കുത്തിവയ്ക്കാനുള്ള നടപടികൂടിയാണെന്നും സിബല്‍ ആരോപിച്ചു. അതിനെല്ലാം പുറമെ ഇന്ത്യയുടെ റഷ്യയുമായുള്ള ബന്ധത്തിന്റെ ധാര്‍മ്മികത ചോദ്യം ചെയ്യുന്ന നടപടി കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിലെയും റഷ്യയിലെയും അമ്പാസിഡര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള സിബല്‍, നയതന്ത്ര പ്രതിനിധികള്‍ പ്രചാരണങ്ങള്‍ നടത്താന്‍ അമിതാവേശം കാണിക്കുകയാണെന്നും കുറ്റപ്പെടുത്തി. നയതന്ത്ര മര്യാദകള്‍ ലംഘിച്ച ഈ സംഭവത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയില്‍ അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പാശ്ചാത്യ ശക്തികള്‍ റഷ്യയെ യുക്രെയിന്‍ അധിനിവേശത്തിന് നിര്‍ബന്ധിതമാക്കുകയായിരുന്നു എന്ന റഷ്യന്‍ വ്യാഖ്യാനമായിരുന്നു മുന്‍ ഇന്ത്യന്‍ വിദേശ ഇന്റലിജന്‍സ് മേധാവി വിക്രം സൂദ് പറഞ്ഞത്. കിഴക്കന്‍ യൂറോപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കില്ലെന്ന അമേരിക്കയുടെ ഉറപ്പ് ലംഘിച്ച് നിരവധി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ നാറ്റോയില്‍ ചേര്‍ത്തതാണ് യുദ്ധത്തിന് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, വളരെ ദയനീയ പരാജയമാണ് ആ ലേഖനം എന്ന് ചൂണ്ടിക്കാട്ടിയ പ്രമുഖ ഇന്ത്യ മാധ്യമ പ്രവര്‍ത്തകന്‍ ശ്രീമോയ് തലുക്ദാര്‍, ഇത് റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണെന്നും വിലയിരുത്തി.

Similar News