മക്കളെ യുദ്ധത്തിന് വിടില്ലെന്ന് പറഞ്ഞ് പറ്റിച്ചു! അമേരിക്കയില്‍ ഡിസംബര്‍ മുതല്‍ പിള്ളേര്‍ 'ഓട്ടോമാറ്റിക്' ആയി പട്ടാളത്തില്‍; അമേരിക്കന്‍ യുവാക്കളെ നിര്‍ബന്ധിച്ച് പട്ടാളത്തില്‍ ചേര്‍ക്കാന്‍ പെന്റഗണ്‍ നീക്കം; യുവാക്കളെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന ട്രംപിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു
മക്കളെ യുദ്ധത്തിന് വിടില്ലെന്ന് പറഞ്ഞ് പറ്റിച്ചു!
വാഷിങ്ടണ്‍: അമേരിക്കയില്‍ സൈനിക സേവനത്തിനായുള്ള മുന്‍ഗണനാ പട്ടികയില്‍ യുവാക്കളെ സ്വയം ഉള്‍പ്പെടുത്താനുള്ള പെന്റഗണിന്റെ നീക്കത്തിനെതിരെ പ്രതിഷേധം പുകയുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ഡിസംബറില്‍ ഒപ്പുവെച്ച നിയമമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ സായുധ പോരാട്ടങ്ങളില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുമെന്ന് 2024-ലെ തിരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം നല്‍കിയിരുന്ന ട്രംപ്, ഇപ്പോള്‍ രാജ്യത്തെ മറ്റൊരു യുദ്ധമുഖത്തേക്ക് തള്ളിവിടുകയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
വെനസ്വേലയില്‍ നികോളാസ് മഡുറോയെ പിടികൂടാന്‍ സൈന്യത്തെ അയച്ചതും ഇറാനുമായുള്ള യുദ്ധത്തിലേക്ക് രാജ്യം നീങ്ങുന്നതും ട്രംപിന്റെ നയവൈകല്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 'അനന്തമായ യുദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ട സാഹചര്യത്തില്‍, സൈനിക സേവനത്തിനായി യുവാക്കളുടെ പേര് സ്വയമേവ രജിസ്റ്റര്‍ ചെയ്യുന്ന 'ഓട്ടോമാറ്റിക് രജിസ്ട്രേഷന്‍' സംവിധാനം ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് സെലക്റ്റീവ് സര്‍വീസ് സിസ്റ്റം ഇതുസംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്. പുതിയ നിയമപ്രകാരം ഡിസംബര്‍ മുതല്‍ അമേരിക്കയിലെ യുവാക്കള്‍ സൈനിക ഡ്രാഫ്റ്റില്‍ നേരിട്ട് ഉള്‍പ്പെടും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വെളിവാകുന്നതെന്ന് കെന്റക്കിയിലെ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ത്ഥി ചാര്‍ലസ് ബുക്കര്‍ പരിഹസിച്ചു. ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം പ്രയാസകരമാക്കുന്നവര്‍, യുദ്ധക്കളത്തിലേക്ക് അവരെ തള്ളിവിടാനുള്ള നടപടികള്‍ എളുപ്പമാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സമാനമായ വിമര്‍ശനവുമായി ഡെമോക്രാറ്റിക് നേതാവ് ഖാസിം റഷീദും രംഗത്തെത്തി.
'യുവജനങ്ങള്‍ക്കായി ഓട്ടോമാറ്റിക് വോട്ടര്‍ രജിസ്ട്രേഷന്‍ നടപ്പിലാക്കാന്‍ സാധിക്കാത്തവര്‍ക്ക്, അവരെ മരണത്തിലേക്ക് തള്ളിവിടാനുള്ള സൈനിക രജിസ്ട്രേഷന്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്നു. യുവാക്കള്‍ക്ക് വോട്ട് ചെയ്യാനല്ല, മറിച്ച് ട്രംപിന്റെ നിയമവിരുദ്ധ യുദ്ധങ്ങളില്‍ മരിക്കാനാണ് ഇവര്‍ സൗകര്യമൊരുക്കുന്നത്,' എന്ന് അദ്ദേഹം ആഞ്ഞടിച്ചു. പുതിയ പരിഷ്‌കാരത്തില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള കര്‍ശന നടപടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 വയസ്സ് തികയുന്ന ഏതൊരു കുടിയേറ്റക്കാരനും 30 ദിവസത്തിനുള്ളില്‍ സെലക്റ്റീവ് സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തും.
ട്രംപ് ഭരണകൂടം കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന കടുത്ത നിലപാടുകളുടെ തുടര്‍ച്ചയായാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2026-ലെ നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിന്റെ ഭാഗമായാണ് ഓട്ടോമാറ്റിക് രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 18 മുതല്‍ 25 വയസ്സ് വരെയുള്ള പുരുഷന്മാരെയാണ് ഇത്തരത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക. 2026 ഡിസംബര്‍ മുതല്‍ ഈ സംവിധാനം പൂര്‍ണ്ണമായി നിലവില്‍ വരും.
എന്നാല്‍, ഇത് നിര്‍ബന്ധിത സൈനിക സേവനം ഉടന്‍ തുടങ്ങുമെന്ന അര്‍ത്ഥത്തിലല്ലെന്നും, മറിച്ച് ഭാവിയില്‍ അത്തരമൊരു സാഹചര്യം വന്നാല്‍ നടപടികള്‍ ലഘൂകരിക്കാനാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ ഫെഡറല്‍ നിയമപ്രകാരം 18 വയസ്സ് തികയുന്ന പുരുഷന്മാര്‍ നിര്‍ബന്ധമായും സെലക്റ്റീവ് സര്‍വീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിയറ്റ്നാം യുദ്ധത്തിന് ശേഷം അമേരിക്കയില്‍ നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടന്ന യുദ്ധങ്ങളില്‍ സന്നദ്ധസേവകരായ സൈനികരെയാണ് അമേരിക്ക നിയോഗിച്ചിരുന്നത്.
കൗതുകകരമായ കാര്യം 2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന കമലാ ഹാരിസിനെതിരെ ഇതേ വിഷയം ട്രംപ് ആയുധമാക്കിയിരുന്നു എന്നതാണ്. കമലാ ഹാരിസ് അധികാരത്തില്‍ വന്നാല്‍ നിര്‍ബന്ധിത സൈനിക സേവനം കൊണ്ടുവരുമെന്നും നിങ്ങളുടെ കുട്ടികളെ യുദ്ധത്തിന് അയക്കുമെന്നും ലാസ് വെഗാസിലെ റാലിയില്‍ ട്രംപ് പ്രസംഗിച്ചിരുന്നു. ഈ പ്രസ്താവന അന്ന് വലിയ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കിയിരുന്നു.
അന്ന് ട്രംപ് നടത്തിയ ആരോപണങ്ങളെ തള്ളിക്കൊണ്ട് കമലാ ഹാരിസിന്റെ വക്താക്കള്‍ രംഗത്തെത്തിയിരുന്നു. അത്തരമൊരു പദ്ധതിയെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചിട്ടുപോലുമില്ലെന്നായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം ട്രംപ് തന്നെ സമാനമായ നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കിയത് രാഷ്ട്രീയ വഞ്ചനയാണെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു.
യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുവാക്കളെ സൈനിക സേവന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം കനക്കുകയാണ്. ഇറാനുമായും വെനസ്വേലയുമായും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നയിച്ചാല്‍, ഈ പട്ടികയിലുള്ള യുവാക്കളെ നിര്‍ബന്ധിതമായി സൈന്യത്തിലേക്ക് വിളിക്കപ്പെടുമെന്ന ഭീതിയിലാണ് അമേരിക്കന്‍ കുടുംബങ്ങള്‍.
