ഓസ്ട്രിയയെയും ഹംഗറിയെയും ഇറ്റലിയെയും പോളണ്ടിനെയും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഒഴിവാക്കി യൂറോപ്പിനെ രക്ഷിക്കാനുള്ള ട്രംപിന്റെ പ്ലാന്‍ ലീക്കായി; നിങ്ങളുടെ ഈ-വിസ ആര്‍ക്ക് വേണമെങ്കിലും അക്‌സസ്സ് ചെയ്യാമോ? ഹോം ഓഫീസിനെതിരെ വിമര്‍ശനം ശക്തം

Update: 2025-12-12 05:03 GMT

യൂറോപ്പിനെ വീണ്ടും മഹത്തരമാക്കുക (മെയ്ക്ക് യൂറോപ്പ് ഗ്രെയ്റ്റ് എഗെയ്ന്‍) നയത്തിന്റെ ഭാഗമായി നാല് രാജ്യങ്ങളെ യൂറോപ്യന്യൂണിയനില്‍ നിന്നും അടര്‍ത്തി മാറ്റാനുള്ള അമേരിക്കയുടെ നാടകീയ നീക്കവുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്ന് ലഭിച്ചതായി ഒരു അമേരിക്കന്‍ പ്രതിരോധ വെബ്‌സൈറ്റ് അവകാശപ്പെടുന്നു. ഡിഫന്‍സ് വണ്‍ പുറത്തു വിട്ട രഹസ്യ ഫയലിലെ രേഖകള്‍ പ്രകാരം ആസ്ട്രിയ, ഇറ്റലി, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും അടര്‍ത്തിമാറ്റി അമേരിക്കയുടെ സ്വാധീനവലയത്തില്‍ ആക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. യൂറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ ഭൂമികയില്‍ വലിയ മാറ്റം വരുത്താന്‍ കഴിയുന്ന ഒരു നീക്കമാണിത്.

അതിനു പുറമെ പരമ്പരാഗത രീതിയിലുള്ള യൂറോപ്യന്‍ ജീവിത ശൈലി പുനസ്ഥാപിക്കണമെന്നോ സംരക്ഷിക്കണമെന്നോ ആവശ്യപ്പെടുകയും രാജ്യത്തിന്റെ പരമാധികാരത്തിനായി നിലകൊള്ളുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അമേരിക്ക പിന്തുണയ്ക്കണമെന്നും ഈ രേഖകളില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. യൂറോപ്യന്‍ സംസ്‌കാരം അന്യം നിന്നു പോകുമെന്നും, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വിശ്വാസ്യയോഗ്യരായ സഖ്യകക്ഷികളാണോ എന്ന സംശയം ഉയരുന്നു എന്നും പരാമര്‍ശിച്ച് വിവാദത്തിലായ, അമേരിക്കയുടെ 33 പേജ് വരുന്ന ഔദ്യോഗിക ദേശീയ സുരക്ഷാ നയം പുറത്ത് വന്നതിനു പിന്നാലെയാണ് ചോര്‍ന്ന് കിട്ടി എന്ന് അവകാശപ്പെടുന്ന ഈ രേഖകളും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഈ വാര്‍ത്ത യൂറോപ്യന്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും, സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തതോടെ, ചോര്‍ന്നു എന്ന് അവകാശപ്പെടുന്ന രേഖകളുടെ ആധികാരികത ചൊദ്യം ചെയ്ത് വൈറ്റ്ഹൗസ് രംഗത്തെത്തി. അത്തരമൊരു അവകാശവാദം വൈറ്റ്ഹൗസ് വക്താവ് ബുധനാഴ്ച പാടെ നിരാകരിച്ചു. തങ്ങളുടെ നയത്തിന്റെ ഒരു ബദല്‍ പതിപ്പ് ഉണ്ട് എന്ന വാദം തന്നെ അവര്‍ നിഷേധിക്കുകയാണ്. പ്രസിഡണ്ട് ട്രംപ് എല്ലാകാര്യങ്ങളും സുതാര്യമായാണ് കൈകാര്യം ചെയ്യുന്നതെന്നും, അമേരിക്കയുടെ പുതിയ സുരക്ഷാ നയത്തില്‍ ട്രംപ് ഒപ്പിട്ടിട്ടുണ്ടെന്നും അതിലെ കാര്യങ്ങള്‍ എല്ലാം തന്നെ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പ്രതികരിക്കുന്നു.

ജനങ്ങള്‍ കൂട്ടത്തോടെ മറ്റ് രാജ്യങ്ങളിലെക്ക് കുടിയേറുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാര്‍ എന്ന പ്രതീതിയാണ് ട്രംപിന്റെ പുതിയ നയം സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റ നയങ്ങള്‍ ഭൂഖണ്ഡത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുകയാണെന്നും, രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ദുര്‍ബലപ്പെടുത്തുകയാണെന്നും രേഖയില്‍ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രത്തലവന്മാരുടെ കുടിയേറ്റ നയം യൂറോപ്പിനെ നശിപ്പിക്കുമെന്ന് അടുത്തിടെ പൊളിറ്റിക്കോയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

നിങ്ങളുടെ ഈ-വിസ ആര്‍ക്ക് വേണമെങ്കിലും അക്‌സസ്സ് ചെയ്യാമോ?

ഡാറ്റാ ചോര്‍ച്ചയുടെ ഉത്തമ ഉദാഹരണമായി ഹോം ഓഫീസ് അബദ്ധത്തില്‍ ഒരു കനേഡിയന്‍ പൗരത്വമുള്ള വ്യക്തിയുടെ പാസ്സ്പോര്‍ട്ട് വിവരങ്ങളും സമ്പര്‍ക്ക വിശദാംശങ്ങളും ഒരു റഷ്യന്‍ വനിതയ്ക്ക് കൈമാറിയതായ റിപ്പോര്‍ട്ട് പുറത്തുവന്നു. ലണ്ടനില്‍ താമസിക്കുന്ന ഒരു റഷ്യന്‍ യുവതിക്ക് തന്റെ വ്യക്തിഗത വിവരങ്ങള്‍ ലഭ്യമാവുകയും തുടര്‍ന്ന് അവര്‍ താനുമായി ബന്ധപ്പെടുകയും ചെയ്തത് തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചതായി കനേഡിയന്‍ വനിത പറയുന്നു.

സര്‍ക്കാരിന്റെ ഇ വിസ സിസ്റ്റത്തില്‍ ഇനിയും പരിഹരിക്കപ്പെടാനാകാത്ത പ്രശ്നങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നതിനായി ചില മൈഗ്രന്റ് റൈറ്റ്‌സ് ഗ്രൂപ്പുകളാണ് 2024 ഡിസംബറില്‍ നടന്ന ഈ സംഭവം ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. സ്വകാര്യതയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും ഭീഷണിയാകുന്നു എന്ന് ആരോപിച്ചു കൊണ്ട് പത്തൊന്‍പതോളം റൈറ്റ്‌സ് ഗ്രൂപ്പുകളും ചാരിറ്റികളുമാണ് ഈ വിസ സിസ്റ്റത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുവരെ നല്‍കി കഴിഞ്ഞ 10 ദശലക്ഷം ഇ വിസകളില്‍ ഭൂരിഭാഗവും നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് ഹോം ഓഫീസ് അവകാശപ്പെടുമ്പോഴും വിദേശ പൗരന്മാരെ ബാധിക്കുന്ന തരത്തി സ്വകാര്യതയ്ക്ക് ഭീഷണി ഉയരുകയും സാങ്കേതിക പിഴവുകള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് ഇവര്‍ചൂണ്ടിക്കാണിക്കുന്നു.

Similar News