ഇറാനെ തകര്‍ക്കാന്‍ ഇസ്രായേലിന്റെ 'മഹാ പ്രഹരം'; രണ്ടാഴ്ച നീളുന്ന യുദ്ധം പദ്ധതിയില്‍; പ്രയോഗിച്ചത് 5000 ബോംബുകള്‍; കൊല്ലപ്പെട്ടത് ആയിരക്കണക്കിന് ഇറാന്‍ സൈനികര്‍
ടെല്‍ അവീവ്: ഇറാനിയന്‍ ഭരണകൂടത്തെയും സൈനിക സംവിധാനങ്ങളെയും പൂര്‍ണ്ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അതിശക്തമായ സൈനിക നടപടികളുമായി ഇസ്രായേല്‍. വരും ദിവസങ്ങളില്‍ ആയിരക്കണക്കിന് ലക്ഷ്യങ്ങളെ തകര്‍ക്കുന്നതിനായി കുറഞ്ഞത് ഒന്നോ രണ്ടോ ആഴ്ച കൂടി നീണ്ടുനില്‍ക്കുന്ന വ്യോമാക്രമണമാണ് ഇസ്രായേല്‍ സൈന്യം ആസൂത്രണം ചെയ്യുന്നതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. സംഘര്‍ഷം തുടങ്ങിയത് മുതല്‍ ഇന്നലെ വരെ ഇറാനില്‍ 5,000-ത്തിലധികം ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രായേല്‍ വ്യോമസേന സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ആയിരക്കണക്കിന് ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേലിലെ രാമത് ഡേവിഡ് എയര്‍ബേസ് കമാന്‍ഡര്‍ കേണല്‍ അലെഫ് വ്യക്തമാക്കി. ടെഹ്റാന്‍ മേഖല കേന്ദ്രീകരിച്ചാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ പ്രധാനമായും ആക്രമണം നടത്തുന്നത്. ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഐആര്‍ജിസി ആസ്ഥാനം, ഖുദ്സ് ഫോഴ്സ് ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, ബാസിജ് അര്‍ദ്ധസൈനിക സേനയുടെ കേന്ദ്രങ്ങള്‍, സൈബര്‍ യൂണിറ്റ് എന്നിവ വ്യോമാക്രമണത്തില്‍ തകര്‍ത്തു. കിഴക്കന്‍ ടെഹ്റാനിലെ ഒരു സൈനിക സമുച്ചയത്തിന് നേരെ മാത്രം നൂറിലധികം ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ചേര്‍ന്ന് 250-ലേറെ ബോംബുകള്‍ വര്‍ഷിച്ചു.
ഇസ്രായേലിനെ ലക്ഷ്യമാക്കി സജ്ജമാക്കിയിരുന്ന ഡസന്‍ കണക്കിന് ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തു. പടിഞ്ഞാറന്‍ ഇറാനിലെ കെര്‍മന്‍ഷാ മേഖലയില്‍ എഫ്-35ഐ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ലോഞ്ചറുകള്‍ നശിപ്പിച്ചത്. വിമാനത്താവളത്തില്‍ നാശം: ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിലെ ഇറാനിയന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇസ്രായേല്‍ പൂര്‍ണ്ണമായും നിര്‍വീര്യമാക്കി. ഇറാനില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതിന് അമേരിക്കന്‍ സൈന്യത്തിന്റെ ഇന്ധനം നിറയ്ക്കല്‍ ശേഷിയെ ഇസ്രായേല്‍ വന്‍തോതില്‍ ആശ്രയിക്കുന്നുണ്ട്.
ഇതിനായി അമേരിക്കയുടെ ഡസന്‍ കണക്കിന് ഇന്ധന ടാങ്കറുകള്‍ നിലവില്‍ ഇസ്രായേലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള ഇറാനിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമ മേധാവിത്വം ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്രമണം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതോടെ പശ്ചിമേഷ്യയില്‍ സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ നിഴലിലാണ് ലോകം.
