ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെ 32 മണിക്കൂര്‍ നേരം സൈനിക നടപടികള്‍ നിര്‍ത്തി വയ്ക്കും; റഷ്യയുടെ തീരുമാനത്തോട് സഹകരിക്കുമെന്നും വെടിനിര്‍ത്തല്‍ പാലിക്കുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും; ഓര്‍ത്തഡോക്‌സ് ഈസ്റ്റര്‍: യുക്രെയ്‌നില്‍ 32 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍; ശാശ്വത സമാധാനം വരുമോ?

Update: 2026-04-10 01:31 GMT

മോസ്‌കോ: ഓര്‍ത്തഡോക്‌സ് ഈസ്റ്റര്‍ പ്രമാണിച്ച് യുക്രെയ്‌നില്‍ രണ്ടു ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെ 32 മണിക്കൂര്‍ നേരത്തേക്കാണ് സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. റഷ്യയുടെ തീരുമാനത്തോട് സഹകരിക്കുമെന്നും വെടിനിര്‍ത്തല്‍ പാലിക്കുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും വ്യക്തമാക്കി.

നാലു വര്‍ഷമായി തുടരുന്ന യുക്രെയ്ന്‍ യുദ്ധത്തിനിടയില്‍, വിശ്വാസികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനമായാണ് ഇതിനെ കാണുന്നത്. പശ്ചിമേഷ്യയില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ യുദ്ധം കടുക്കുന്ന പശ്ചാത്തലത്തില്‍, അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കിടയിലാണ് പുടിന്റെ ഈ നിര്‍ണ്ണായക നീക്കം. റഷ്യയിലും യുക്രെയ്‌നിലും ഭൂരിപക്ഷമുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 12-നാണ് ഇത്തവണ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേരി ഗെരാസിമോവിന് നല്‍കിക്കഴിഞ്ഞു. എല്ലാ ദിശകളിലുമുള്ള സൈനിക നീക്കങ്ങള്‍ നിര്‍ത്താനാണ് ഉത്തരവ്. എന്നാല്‍, ശത്രുപക്ഷത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ അതിനെ നേരിടാന്‍ സൈന്യം സജ്ജമായിരിക്കണമെന്നും ക്രെംലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷവും ഈസ്റ്റര്‍ വേളയില്‍ 30 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്ന് ഇരുപക്ഷവും പരസ്പരം വെടിനിര്‍ത്തല്‍ ലംഘനം ആരോപിച്ചിരുന്നു. ഇത്തവണയും സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും, റഷ്യയുടെ പാത യുക്രെയ്‌നും പിന്തുടരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ക്രെംലിന്‍ വക്താക്കള്‍ പറഞ്ഞു.

സമാധാനത്തിനായുള്ള ക്രിയാത്മകമായ നീക്കങ്ങള്‍ യുക്രെയ്ന്‍ നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നുവെന്ന് സെലെന്‍സ്‌കി പ്രതികരിച്ചു. ഈസ്റ്റര്‍ വേളയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുക്രെയ്ന്‍ പലതവണ ആവശ്യപ്പെട്ടതാണ്. ഭീഷണികളില്ലാത്ത ഒരു ഈസ്റ്റര്‍ ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഈ താല്‍ക്കാലിക ശാന്തി സ്ഥിരമായ സമാധാനത്തിലേക്ക് വഴിതുറക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം ടെലിഗ്രാമിലൂടെ അറിയിച്ചു.

ഈസ്റ്ററിന് ശേഷവും റഷ്യ ആക്രമണങ്ങളിലേക്ക് മടങ്ങില്ലെന്ന് പ്രതീക്ഷിക്കുന്നതായും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. ഊര്‍ജ്ജ നിലയങ്ങള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഇരുപക്ഷവും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്ക വഴി താന്‍ മുന്നോട്ടുവെച്ച ഈ നിര്‍ദ്ദേശത്തോട് റഷ്യ അനുകൂലമായി പ്രതികരിക്കുമെന്നാണ് യുക്രെയ്‌ന്റെ പ്രതീക്ഷ.

അതേസമയം, ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അമേരിക്കയുമായി ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമല്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ത്രികക്ഷി ചര്‍ച്ചകളുടെ പുനരാരംഭമായി ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഒരു മാനുഷിക നടപടി മാത്രമാണിതെന്നാണ് റഷ്യയുടെ ഔദ്യോഗിക നിലപാട്.

ഇതിനിടെ, റഷ്യന്‍ പ്രത്യേക പ്രതിനിധി കിറില്‍ ദിമിത്രീവ് നിലവില്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിലെ ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാധാന കരാറിനെക്കുറിച്ചും റഷ്യ-യുഎസ് സാമ്പത്തിക സഹകരണത്തെക്കുറിച്ചും ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടന്നേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ സെലെന്‍സ്‌കി മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങളോട് റഷ്യ തണുപ്പന്‍ പ്രതികരണമാണ് നടത്തിയിരുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു മോസ്‌കോയുടെ നിലപാട്. എന്നാല്‍, ഈസ്റ്റര്‍ പ്രമാണിച്ച് യുക്രെയ്ന്‍ നഗരങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നിരിക്കുന്നത്.

Similar News