പാക്കിസ്ഥാന്‍ ഇനി പിച്ചച്ചട്ടിയുമായി സമീപിക്കുമെന്ന് ഒരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നില്ല; പകരം അവരുമായി വ്യാപാരം ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന പങ്കാളികളായി കാണുന്നു; സാമ്പത്തിക വെല്ലുവിളി പരിഹരിക്കാന്‍ രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും വിനിയോഗിക്കുമെന്ന് ഷഹബാസ് ഷെരീഫ്

Update: 2025-06-01 12:56 GMT

ഇസ്ലാമാബാദ്: ഐഎംഎഫില്‍ നിന്നും അനുവദിച്ച ബില്യണ്‍ ഡോളര്‍ വായ്പ്പയുടെ പച്ചയില്‍ പിടിച്ചു നില്‍ക്കുകയാണ് പാക്കിസ്ഥാനിപ്പോള്‍. ഇന്ത്യയില്‍ നിന്നും സൈനികമായ തിരിച്ചടി നേരിട്ടതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് പാക്കിസ്ഥാന്‍ പോയതും. ഇന്ത്യയില്‍ നിന്നേറ്റ തിരിച്ചടിയെ കുറിച്ച് തുറന്നു പറഞ്ഞെങ്കിലും അവകാശവാദങ്ങള്‍ക്ക് പാക്കിസ്ഥാന് കുറവൊന്നുമില്ല. പാക്കിസ്ഥാന്‍ ഇനി പിച്ചച്ചട്ടിയുമായി സമീപിക്കുമെന്ന് ഒരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നില്ലെന്നാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറുയുന്നത്.

പകരം അവരുമായി വ്യാപാരം ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന തുല്ല്യ പങ്കാളികളായാണ് അവര്‍ പാക്കിസ്ഥാനെ കാണുന്നതെന്നും ഷെഹബാസ് ഷരീഫ് പറഞ്ഞു. സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യങ്ങളെല്ലാം തന്നെ അവരുമായി ഞങ്ങള്‍ വ്യാപാരം, വാണിജ്യം, ഗവേഷണം, വികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ നിക്ഷേപം നടത്തണമെന്നും പരസ്പരം സഹകരണത്തേ നേട്ടം കൊയ്യണമെന്നുമാണ് വിശ്വസിക്കുന്നത്. അവര്‍ ഇനി ഒരിക്കലും പാക്കിസ്ഥാന്‍ പിച്ചച്ചട്ടിയുമായി അവരുടെ മുമ്പില്‍ പോകുമെന്ന് കരുതുന്നില്ല,' ഷെഹബാസ് ഷെരീഫ് പറഞ്ഞു.

സൗദി അറേബ്യ, ചൈന, തുര്‍ക്കി, ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്ഥാന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷെഹബാസിന്റെ പരാമര്‍ശം. അതേസമയം പ്രസംഗത്തിനിടെ താനും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനിറുമാണ് ഈ ആശ്രിതത്വത്തിന്റെ ഭാരം അവസാനമായി ചുമലിലേറ്റിയതെന്നും ഇനി വരുന്നവര്‍ക്ക് അതിനുള്ള സാഹചര്യമുണ്ടാകില്ലെന്നും ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്റെ സാമ്പത്തിക വെല്ലുവിളി പരിഹരിക്കുന്നതിനുള്ള മാര്‍ഗമായി രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും മാനുഷിക വിഭവശേഷിയും മികച്ച സംരഭങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു. ' അല്ലാഹു നമ്മളെ അനുഗ്രഹിച്ച് പ്രകൃതി വിഭവങ്ങളും മാനുഷിക വിഭവങ്ങളും നല്‍കിയിട്ടുണ്ട്. അതിനെ പൂര്‍ണമായി ഉപയോഗിച്ച് ലാഭം തരുന്ന സംരഭങ്ങള്‍ വിന്യസിക്കുകയാണ് വേണ്ടത്,' ഷെരീഫ് പറഞ്ഞു.

കൂടാതെ ലാഭം ലഭിക്കാത്ത ബിസിനസുകളില്‍ പണം ചെലവഴിക്കുന്നതിന് പകരം കയറ്റുമതി വര്‍ധിപ്പിച്ചും തീവ്രവാദത്തിനെതിരെ പോരാടണമെന്നും ഷെഹബാസ് ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് യുഎസ് ഇടപെടലിലൂടെയാണ് എന്നാവര്‍ച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. ഇല്ലായിരുന്നെങ്കില്‍ അതൊരു ആണവ ദുരന്തത്തില്‍ കലാശിക്കുമായിരുന്നു എന്നുമാണ് ട്രംപിന്റെ അവകാശവാദം ഉന്നയിച്ചത്.

'ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇടപെട്ട് അത് നിര്‍ത്തിച്ചത് ഞങ്ങളാണ്. ഇല്ലെങ്കില്‍ അതൊരു ആണവ ദുരന്തമായി മാറുമായിരുന്നു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതാക്കളോട് ഈ അവസരത്തില്‍ നന്ദി പറയുകയാണ്. ഇന്ത്യയുമായും പാകിസ്ഥാനുമായും നമ്മല്‍ ഇടപെടുന്നുണ്ട്. വെടിയുണ്ടക്ക് പകരമായി വ്യാപാരത്തിലൂടെ ഒരു ആണവ യുദ്ധത്തെ തടയാന്‍ നമുക്ക് സാധിച്ചു,' ട്രംപ് പറഞ്ഞു.

വ്യാപാരത്തിലൂടെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും എന്നാല്‍ അതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കിയത്. തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഷെല്ലാക്രമണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയിലൂടെ വെടിനിര്‍ത്തല്‍ നിലവില്‍ വരികയായിരുന്നു.

ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തലിനായി ഇടപെട്ടത് അമേരിക്കയാണെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്. ഇന്ത്യ ട്രംപിന്റെ അവകാശ വാദങ്ങള്‍ തള്ളിയെങ്കിലും, യുഎസ് ആണ് ഇടപെട്ടതെന്ന വാദം തുടര്‍ന്നുകൊണ്ടിരിക്കുയാണ് പ്രസിഡന്റ് ട്രംപ്.

Tags:    

Similar News