പാക്കിസ്ഥാനിലെ കിരീടം വെക്കാത്ത രാജാവ്! ട്രംപിന്റെ 'പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍' അസിം മുനീറിനെ ഭയന്ന് രാഷ്ട്രീയ നേതാക്കള്‍; പാകിസ്ഥാനില്‍ ഇപ്പോള്‍ ഒരു ഭരണഘടനയും ജുഡീഷ്യറിയും ഇല്ലെന്ന് നിരീക്ഷകര്‍; കാലാവധി നീട്ടി സൈനിക മേധാവി സ്ഥാനത്ത് തുടരാനും നീക്കം

പാക്കിസ്ഥാനിലെ കിരീടം വെക്കാത്ത രാജാവ്! ട്രംപിന്റെ 'പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍' അസിം മുനീറിനെ ഭയന്ന് രാഷ്ട്രീയ നേതാക്കള്‍

Update: 2025-12-04 04:35 GMT

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കിരീടം വെയ്ക്കാത്ത രാജാവായി അസീം മുനീര്‍. പാക്ക് സൈനിക മേധാവി അസിം മുനീറിന്റെ ഉയര്‍ച്ചയാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലങ്ങളില്‍ ഏറ്റവും ചര്‍ച്ചയാകുന്നത്. ട്രംപിന്റെ 'പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍' എന്നറിയപ്പെടുന്ന മുനീറിന്റെ അധികാരം ഇനി മുതല്‍ എല്ലാ സായുധ സേനകളിലേക്കും വ്യാപിക്കുകയാണ്. ഒരു ഭരണഘടനാ ഭേദഗതിയിലൂടെ പ്രോസിക്യൂഷനില്‍ നിന്ന് പോലും ഇയാള്‍ക്ക് ആജീവനാന്ത പരിരക്ഷയും ലഭിക്കുന്നു.

1973 ല്‍ എഴുതപ്പെട്ടതുമുതല്‍, പാകിസ്ഥാന്‍ ഭരണഘടനയ്ക്ക് നിരവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പാക്കിസ്ഥാന്‍ ഭരിച്ചിരുന്ന സൈനിക മേധാവികള്‍ പലപ്പോഴും തങ്ങളുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇതില്‍ നിരവധി ഭേദഗതികള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി പുറമേയെങ്കിലും പാക്കിസ്ഥാന്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ആണെന്ന ധാരണ ലോകത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ പാര്‍ലമെന്റ്ില്‍ അസീം മുനീറിന് സര്‍വ്വ അധികാരങ്ങളും നല്‍കുന്ന ഇരുപത്തിയേഴാം ഭരണഘടനാ ഭേദഗതി പാസാക്കിയതോടെ രാജ്യം വീണ്ടും സൈന്യത്തിന്റെ ആധിപത്യത്തിലേക്ക് പോകും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

സര്‍ക്കാരിന്റെ വിമര്‍ശകരും ഭരണഘടനാ വിദഗ്ധരും എല്ലാം ഇതിനെ പാകിസ്ഥാനുമേല്‍ സൈനിക ആധിപത്യം ശാശ്വതമായി ഉറപ്പിക്കുന്ന ഒരു 'ഭരണഘടനാ അട്ടിമറി' എന്നാണ് വ്യാപകമായി വിശേഷിപ്പിക്കുന്നത്. പാകിസ്ഥാനില്‍ ഇപ്പോള്‍ ഒരു ഭരണഘടനയില്ല. ജുഡീഷ്യറി ഇല്ല. സാമൂഹിക കരാറില്ല. ഭേദഗതി രാജ്യത്തിനെതിരായ ഒരു മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ്' എന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ അധ്യക്ഷന്‍ മഹ്‌മൂദ് ഖാന്‍ അചക്സായി പറഞ്ഞത്. അവര്‍ അസീം മുനീര്‍ എന്ന മനുഷ്യനെ എല്ലാറ്റിനുമുപരി രാജാവാക്കി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇരുപത്തിയേഴാം ഭേദഗതിയുടെ ഗുണഭോക്താവ് ഒരാള്‍ മാത്രമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. പാകിസ്ഥാന്റെ സൈനിക മേധാവിയായ ജനറല്‍ അസിം മുനീര്‍ ഇതിനകം തന്നെ രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു. എന്നിരുന്നാലും, ഇപ്പോള്‍ അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ജനറല്‍മാരില്‍ ഒരാളായി മാറാന്‍ പോകുന്നു. മുന്‍ സൈനിക സ്വേച്ഛാധിപതികള്‍ക്ക് സമാനമായ പദവികള്‍ അദ്ദേഹത്തിനുണ്ട്. മുനീര്‍ സൈന്യത്തിന്റെ മാത്രമല്ല, നാവികസേനയുടെയും വ്യോമസേനയുടെയും മേല്‍നോട്ടം വഹിക്കും.

അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി വീണ്ടും ആരംഭിക്കും. ഇത് വീണ്ടും നീട്ടാനുള്ള സാധ്യതയുണ്ട്. ഇത് കുറഞ്ഞത് ഒരു ദശാബ്ദക്കാലത്തേക്ക് - അഭൂതപൂര്‍വമായ ഒരു കാലാവധി - അദ്ദേഹം തന്റെ സ്ഥാനത്ത് തുടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ക്രിമിനല്‍ പ്രോസിക്യൂഷനില്‍ നിന്ന് അദ്ദേഹത്തിന് ആജീവനാന്ത പ്രതിരോധശേഷിയും ലഭിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഇതിനകം പ്രതിസന്ധിയിലായ ജുഡീഷ്യറിക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഈ ഭേദഗതിയെന്നും ആരോപിക്കപ്പെടുന്നു.

സുപ്രീം കോടതിക്ക് പകരമായി സര്‍ക്കാര്‍ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന ഒരു പുതിയ ഭരണഘടനാ കോടതി നിലവില്‍ വരും. എക്സിക്യൂട്ടീവിലും സൈനിക അധികാരത്തിലും അവശേഷിക്കുന്ന ഏക നിയന്ത്രണം തകര്‍ക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട് നിരവധി മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധ സൂചകമായി രാജിവച്ചിരുന്നു. കൂടാതെ അസീം മുനീര്‍ സൈനിക മേധാവി ആയിരിക്കെ ഇന്ത്യയുമായി ഏറ്റുമുട്ടാനിറങ്ങി ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാന് കനത്ത തിരിച്ചടി ഏറ്റതും വലിയ നാണക്കേടായി മാറിയിരുന്നു. എന്നാല്‍ സര്‍്ക്കാര്‍ ചെയ്തത് അസീം മുനീറിന് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.

അതിനിടെ അമേരിക്കയുമായി മുനീര്‍ മികച്ച ബന്ധം സ്ഥാപിക്കുകയും ട്രംപിനെ സമാധാനത്തിനായുള്ള നോബല്‍ സമ്മാനത്തിനായി പാക്കിസ്ഥാന്‍ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു. മുനീറിന് വൈറ്റ്ഹൗസില്‍ ഒരു രാഷ്ട്രത്തലവന് ലഭിക്കുന്ന വരവേല്‍പ്പ് കൂടി ലഭിച്ചതോടെ അയാള്‍ അതിശക്തനായി മാറുകയായിരുന്നു. ഏതായാലും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇപ്പോള്‍ ലണ്ടനിലാണ് ഉള്ളത്. അസീം മുനീറിന്റെ പുതിയ പദവിയുടെ ഉത്തരവില്‍ ഒപ്പിടാന്‍ മടിച്ചാണ് ഷെരീഫ് നാട് വിട്ടതെന്നും പറയപ്പെടുന്നു.

Tags:    

Similar News