തീക്കട്ടയിലും ഉറുമ്പരിച്ച മൊസാദിന്റെ തന്ത്രങ്ങള്‍..! ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ഇസ്രായേല്‍ ചാരനായിരുന്നു; വന്‍ വെളിപ്പെടുത്തലുമായി മുന്‍ ഇറാന്‍ പ്രസിഡന്റ് അഹമ്മദിനെജാദ്; ഡബിള്‍ ഏജന്റുമാരും ഇറാന് പണിയായി

ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ഇസ്രായേല്‍ ചാരനായിരുന്നു

Update: 2024-10-01 12:26 GMT

ബെയ്‌റൂത്ത്: തീക്കട്ടയിലും ഉറുമ്പരിക്കുമോ എന്ന് ആശ്ചര്യത്തോടെ ഒരു വിഷയത്തെ കുറിച്ച് മലയാളികള്‍ പറയുന്ന പഴഞ്ചൊല്ലാണ്. മൊസാദ് എന്ന ഇസ്രായേല്‍ ചാരഏജന്‍സിയെ കുറിച്ച് പറഞ്ഞാല്‍ ശരിക്കും തീക്കട്ടയില്‍ ഉറുമ്പരിക്കാനും ശേഷിയുള്ള സംഘടനയാണ്. ഇറാന്‍ പൗരനായ ഇസ്രയേല്‍ ചാരന്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്രള്ള ഉണ്ടായിരുന്ന പ്രദേശത്ത് ഇസ്രയേല്‍ സൈന്യം മിസൈല്‍ വര്‍ഷിച്ചതെന്ന ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രതികരണവുമായിമുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദ്.

ഇസ്രായേലി ചാരവൃത്തിയെ പ്രതിരോധിക്കാന്‍ ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ ഒരു ഇസ്രായേല്‍ ചാരനായിരുന്നുവെന്ന് സിഎന്‍എന്‍-ടര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വന്‍ വെളിപ്പെടുത്തലാണ് മുന്‍ ഇറാന്‍ പ്രസിഡന്റ് നടത്തിയത്. പ്രത്യേക യൂണിറ്റില്‍ ഡബിള്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും ഇവര്‍ ഇറാനിയന്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇസ്രായേലിന് നല്‍കുന്നുവെന്നും പറഞ്ഞ അഹമ്മദിനെജാദ്, ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ മൊസാദ് ഏജന്റായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തും. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2024 ജൂണില്‍ നടക്കുന്ന ഇറാന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വം അഹമ്മദിനെജാദ് നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. ഇറാന്‍ പൗരനായ ഇസ്രയേല്‍ ചാരന്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്രള്ള ഉണ്ടായിരുന്ന ഇടത്ത് ഇസ്രയേല്‍ സൈന്യം മിസൈല്‍ വര്‍ഷിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബെയ്റൂത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയില്‍ വെച്ച് ഉന്നതതല അംഗങ്ങളുമായി ഹസന്‍ നസ്രള്ള യോഗം ചേരുന്നു എന്നതായിരുന്നു ചാരന്‍ ഇസ്രയേല്‍ സൈന്യത്തെ അറിയിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ബയ്റുത്തിലെ വ്യോമാക്രമണത്തില്‍ നസ്രള്ള കൊല്ലപ്പെട്ടത്. ലോകത്തെ ഭീതിപ്പെടുത്താന്‍ നസ്രള്ള ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേല്‍ സൈന്യമാണ് മരണവാര്‍ത്ത അറിയിച്ചത്. പിന്നീട് ഹിസ്ബുള്ളയും ഈ വാര്‍ത്ത സ്ഥിരീകരിച്ചു.

അതേസമയം ഇറാനിയന്‍ ജനതയ്ക്ക് സന്ദേശം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രഗംത്തുവന്നിരുന്നു. ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് നെതന്യാഹു ഇറാനിലെ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഇറാന്‍ പിന്തുണയ്ക്കുന്നുവെന്ന് ആരോപണമുള്ള ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരെ ഇസ്രയേല്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് നെതന്യാഹുവിന്റെ അസാധാരണ സന്ദേശം.

'എല്ലാ ദിവസവും, നിങ്ങളെ സ്വാധീനിക്കുന്നതിനായി ലെബനനെ പ്രതിരോധിക്കുമെന്നും ഗാസയെ പ്രതിരോധിക്കുമെന്നും പറഞ്ഞുള്ള തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന ഒരു ഭരണകൂടത്തെ നിങ്ങള്‍ കാണുന്നു. എന്നിട്ട് എല്ലാ ദിവസവും, ആ ഭരണകൂടം നമ്മുടെ പ്രദേശത്തെ കൂടുതല്‍ ഇരുട്ടിലേക്കും ആഴത്തിലുള്ള യുദ്ധത്തിലേക്കും ആഴ്ത്തുന്നു' നെതന്യാഹു പറഞ്ഞു. ഇറാനിയന്‍ ഭാഷയിലുള്ള സബ് ടൈറ്റിലോട് കൂടിയാണ് നെതന്യാഹു വീഡിയോ സന്ദേശം നല്‍കിയിരിക്കുന്നത്.

ഇറാന്റെ പാവകള്‍ ഇല്ലാതായാകുകയാണെന്ന് പറഞ്ഞ നെതന്യാഹു പശ്ചിമേഷ്യയില്‍ ഇസ്രയേലിന് എത്തിച്ചേരാന്‍ സാധിക്കാത്ത ഒരിടവും ഇല്ലെന്നും മുന്നറിയിപ്പ് നല്‍കി. 'ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ എവിടെ വരെയും പോകും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഓരോ നിമിഷവും കുലീനരായ പേര്‍ഷ്യന്‍ ജനതയെ നിങ്ങളുടെ ഭരണകൂടം അഗാധത്തിലേക്കാണ് എത്തിക്കുന്നത്. ഇറാന്‍കാരില്‍ ബഹുഭൂരിപക്ഷത്തിനും അവരുടെ ഭരണകൂടം തങ്ങളെക്കുറിച്ചൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് അറിയാം. അവര്‍ക്ക് നിങ്ങളെ കുറിച്ച് ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ പശ്ചിമേഷ്യയില്‍ ഉടനീളമുള്ള വ്യര്‍ത്ഥമായ യുദ്ധങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ പാഴാക്കുന്നത് അവര്‍ അവസാനിപ്പിക്കുമായിരുന്നു. അത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുമായിരുന്നു. ആണവായുധങ്ങള്‍ക്കും വിദേശ യുദ്ധങ്ങള്‍ക്കുമായി ഭരണകൂടം പാഴാക്കിയ പണമെല്ലാം നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും നിങ്ങളുടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നിക്ഷേപിച്ചിരുന്നെങ്കിലെന്ന് സങ്കല്‍പ്പിക്കുക' ഇറാനികളോടായി നെതന്യാഹു പറഞ്ഞു.

ഇറാന്‍ ഒടുവില്‍ സ്വതന്ത്രമാകുമെന്നും ആ നിമിഷം ആളുകള്‍ കരുതുന്നതിലും വളരെ വേഗത്തിലായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതോടെ എല്ലാം വ്യത്യസ്തമായിരിക്കും 'നമ്മുടെ രണ്ട് പുരാതന ജനത, ജൂത ജനതയും പേര്‍ഷ്യന്‍ ജനതയും ഒടുവില്‍ സമാധാനത്തിലാകും. ഇസ്രായേലും ഇറാനും സമാധാനത്തിലായിരിക്കും' നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News