ട്രംപിന്റെ അടുത്ത പണി! അമേരിക്കയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതിയുടെ തീരുവ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു; 50 ശതമാനം വരെയായി തീരുവ ഉയര്‍ത്തുമെന്ന് പ്രഖ്യാപനം; അമേരിക്കന്‍ സ്റ്റീല്‍ വ്യവസായ മേഖലയെ തുരുമ്പിച്ച അവസ്ഥയില്‍ നിന്ന് സുവര്‍ണ യുഗത്തിലേക്ക് എത്തിക്കുമെന്ന് ട്രംപ്
ട്രംപിന്റെ അടുത്ത പണി!
വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതിയുടെ തീരുവ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ പിറ്റ്സ്ബര്‍ഗില്‍ ജപ്പാന്റെ നിപ്പോണും യു.എസ് സ്റ്റീലുമായിട്ടുള്ള കരാറിനെ കുറിച്ച് സംസാരിക്കുന്ന വേളയിലാണ് ട്രംപ് ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഇരുപത്തിയഞ്ച് ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും പിന്നീട് ഇത് അമ്പത്, ശതമാനമായി ഉയര്‍ത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു.
പിന്നീട് സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ അലൂമിനിയത്തിന്റെയും താരിഫ് നിരക്ക് 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഇരട്ടിയാക്കുമെന്ന് ട്രംപ് പറഞ്ഞു. പുതിയ താരിഫുകള്‍ ബുധനാഴ്ച പ്രാബല്യത്തില്‍ വരുമെന്നാണ് യു.എസ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ്് പിറ്റ്‌സ്ബര്‍ഗ് ആസ്ഥാനമായുള്ള യുഎസ് സ്റ്റീലും ജപ്പാനിലെ നിപ്പോണും തമ്മിലുള്ള പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
ഇത് അമേരിക്കയിലെ സ്റ്റീല്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുടെ പിന്തുണ വലിയ തോതില്‍ നേടിയെടുക്കാന്‍ ട്രംപിന് കഴിഞ്ഞു എന്നാണ് കരുതപ്പെടുന്നത്. അതേ സമയം പിറ്റ്സ്ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്റ്റീല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഈ കരാറില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ മേഖലയിലെ ഡെമോക്രാറ്റുകള്‍ പലരും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പല തൊഴിലാളി സംഘടനകളും ട്രംപിന്റെ പ്രഖ്യാപനങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ ഇനിയും തയ്യാറായിട്ടില്ല.
സ്റ്റീല്‍ വ്യവസായ മേഖലയെ തുരുമ്പിച്ച അവസ്ഥയില്‍ നിന്ന് സുവര്‍ണ യുഗത്തിലേക്ക് എത്തിക്കുമെന്നാണ് ട്രംപ് ചടങ്ങില്‍ പ്രഖ്യാപിച്ചത്. അമേരിക്കയുടെ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനമായ ഗോള്‍ഡന്‍ ഡോമിനെ കുറിച്ച് വിശദീകരിക്കുമ്പോഴാണ് ട്രംപ് ഈ താരതമ്യം നടത്തിയത്. എല്ലാവരുടെയും ജീവന്‍ രക്ഷിക്കാനായി തങ്ങള്‍ നിര്‍മ്മിക്കുന്ന ഗോള്‍ഡന്‍ ഡോമിന്റെ ഭാഗമായിരിക്കും ഇതെന്നും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിനെത്തിയ തൊഴിലാളികള്‍ ട്രംപിന് അദ്ദേഹത്തിന്റെ പേരെഴുതിയ ജെഴ്സിയും തൊപ്പിയും സമ്മാനിച്ചു. അമേരിക്കയിലെ പലരും അമേരിക്കയും ജപ്പാനും തമ്മിലുള്ള ഈ കരാറിനെ സംശയത്തോടെയാണ് ആദ്യഘട്ടങ്ങളില്‍ നോക്കി കണ്ടതെങ്കിലും പിന്നീട് ഭൂരിപക്ഷം പേരും ഇതിനെ അനുകൂലിക്കുകയാണ് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.