പ്രോട്ടോക്കോള്‍ നോക്കാതെ വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി ട്രംപ് അസിം മുനീറിന് വിരുന്ന് നല്‍കിയത് ഇറാനുമായുള്ള യുദ്ധ സാധ്യത മുന്നില്‍ കണ്ട്; യുഎസ് ഇറാനെ ആക്രമിച്ചാല്‍ പാക് വ്യോമത്താവളങ്ങളില്‍ യുഎസ് പോര്‍വിമാനങ്ങളെത്തും; അവര്‍ക്ക് മറ്റുള്ളവരേക്കാള്‍ നന്നായി ഇറാനെ അറിയാമെന്ന് പറഞ്ഞ് ട്രംപ്
പ്രോട്ടോക്കോള്‍ നോക്കാതെ വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി ട്രംപ് അസിം മുനീറിന് വിരുന്ന് നല്‍കിയത് ഇറാനുമായുള്ള യുദ്ധ സാധ്യത മുന്നില്‍ കണ്ട്
വാഷിങ്ടന്‍: പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി വിരുന്നു നല്‍കിയതിലെ നയതന്ത്രം ഇന്ത്യയിലും സജീവമായി ചര്‍ച്ചയാകുകയാണ്. ഇറാനുമായുള്ള സംഘര്‍ഷ സാഹചര്യം മുന്നില്‍കണ്ടാണ് ട്രംപ് മുനീറിന് വിരുന്നൊരക്കിയത് എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. യുഎസ് സൈനിക നീക്കം നടത്തിയാല്‍ പാക്കിസ്ഥാന്‍ സൈനിക വിമാനത്താവളങ്ങളില്‍ അടക്കം യുഎസ് പോര്‍വിമാനങ്ങള്‍ എത്തിയേക്കും. ഇത് മുന്നില്‍ കണ്ടാണ് ട്രംപ് കരുനീക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
പാക് സൈനിക മേധാവിയെ കാണാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടാത്തതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞ ട്രംപ് സംഘര്‍ഷം ഒഴിവാക്കുന്നതിനു ഇരു രാജ്യങ്ങളും നന്നായി പ്രവര്‍ത്തിച്ചുവെന്നും പറഞ്ഞു. യുദ്ധത്തില്‍ ഏര്‍പ്പെടാതിരുന്നതില്‍ നന്ദി പറയാന്‍ വേണ്ടിയാണ് താന്‍ അദ്ദേഹത്തെ ഇവിടേക്ക് ക്ഷണിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞു.
''പാക്കിസ്ഥാനുമായി യുഎസ് വ്യാപാര കരാറില്‍ ഏര്‍പ്പെടും. അതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. രണ്ട് വളരെ മിടുക്കരായ ആളുകള്‍ യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. അവര്‍ രണ്ട് വലിയ ആണവ ശക്തികളാണ്. ഇന്ന് അസിം മുനീറിനെ കാണാന്‍ കഴിഞ്ഞത് ഞാനൊരു ബഹുമതിയായി കാണുന്നു'' ട്രംപ് പറഞ്ഞു.
ബുധനാഴ്ച വൈറ്റ് ഹൗസില്‍ അസിം മുനീറിനൊപ്പമാണ് ട്രംപ് ഉച്ചഭക്ഷണം കഴിച്ചത്. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥരില്ലാതെ ഒരു യുഎസ് പ്രസിഡന്റും പാക്കിസ്ഥാന്‍ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ അസിം മുനീറുമായി ഇറാനെക്കുറിച്ച് ചര്‍ച്ച നടത്തിയതായി ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.
''അവര്‍ക്ക് ഇറാനെ നന്നായി അറിയാം, മറ്റുള്ളവരെക്കാള്‍ നന്നായി. അവര്‍ ഒന്നിനെക്കുറിച്ചും സന്തുഷ്ടരല്ല. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ നോക്കിക്കാണുകയാണ്. അദ്ദേഹം എന്റെ അഭിപ്രായത്തോട് യോജിച്ചു'' ട്രംപ് പറഞ്ഞു. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അസിം മുനീര്‍ വാഷിങ്ടനിലെത്തിയത്. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. പാക്കിസ്ഥാനില്‍ സുസ്ഥിരമായ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാക്കിസ്ഥാന്‍ പൗരന്മാര്‍ അസിം മുനീര്‍ താമസിക്കുന്ന ഹോട്ടലിനു പുറത്തും വാഷിങ്ടനിലെ പാക്കിസ്ഥാന്‍ എംബസിക്ക് സമീപവും പ്രതിഷേധിച്ചിരുന്നു. ഇമ്രാന്‍ ഖാനെ അനുകൂലിക്കുന്നവരാണ് പ്രകടനം നടത്തിയത്.
അതേസമയം ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുരത്തുവരുന്നുണ്ട്. എന്നാല്‍, ഇറാന് നേരേ ആക്രമണം നടത്തണോ എന്നതില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും യുഎസ് മാധ്യമമായ സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. ആണവപദ്ധതി ഉപേക്ഷിക്കാന്‍ ഇറാന്‍ സമ്മതിച്ചാല്‍ ആക്രമണം ആരംഭിക്കാനുള്ള നീക്കത്തില്‍നിന്ന് യുഎസ് പ്രസിഡന്റ് പിന്മാറിയേക്കുമെന്നാണ് യുഎസിലെ മുതിര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ ഫോര്‍ദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം ആക്രമിക്കുന്നതാണ് യുഎസിന്റെ പരിഗണനയിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ട്രംപിന്റെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി അപ്പാടെ തള്ളിക്കളഞ്ഞു. ഇറാനിയന്‍ ജനത കീഴടങ്ങില്ലെന്നും യുഎസ് ഏതെങ്കിലും രീതിയില്‍ സൈനിക ഇടപെടല്‍ നടത്തിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും ഖമീനി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, 'ഗുഡ് ലക്ക്' എന്നുപറഞ്ഞ് ട്രംപ് ഇതിനെ തള്ളിക്കളഞ്ഞു. ഇതിനുപിന്നാലെയാണ് ട്രംപ് ആക്രമണപദ്ധതിക്ക് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
യുഎസിന്റെ ഒരു വിമാനവാഹിനി കപ്പല്‍ കൂടി സംഘര്‍ഷമേഖലയിലേക്ക് നീങ്ങുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുഎസ്എസ് നിമിറ്റ്സ് എന്ന യുദ്ധക്കപ്പലാണ് തെക്കുകിഴക്കന്‍ ഏഷ്യയില്‍നിന്ന് സംഘര്‍ഷമേഖലയിലേക്ക് നീങ്ങുന്നത്. അമേരിക്കയുടെ യുഎസ്എസ് കാള്‍ വിന്‍സണ്‍ എന്ന യുദ്ധക്കപ്പല്‍ നേരത്തേ തന്നെ മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. ഇതിനൊപ്പം യൂറോപ്പില്‍ നിന്ന് എഫ്-22 എഫ്-35 യുദ്ധവിമാനങ്ങളും മേഖലയിലേക്ക് അയക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്.
അതിനിടെ, ഇറാന്റെ ആണവകേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈല്‍ശേഖരവും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇസ്രയേല്‍ പടിപടിയായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബുധനാഴ്ച വ്യക്തമാക്കി. ടെഹ്റാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്റെ ആണവകേന്ദ്രങ്ങളും മിസൈല്‍ കേന്ദ്രങ്ങളും അവരുടെ ആസ്ഥാനങ്ങളിലും ആക്രമണം തുടരുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.