യുഎസിലേക്കുള്ള ലഹരി ഒഴുക്ക് തടയാനൊന്നും ചെയ്യുന്നില്ല; കൊളംബിയന്‍ പ്രസിഡന്റിന് ഉപരോധമേര്‍പ്പെടുത്തി യുഎസ്; വിരോധാഭാസ നടപടിയെന്ന് പെട്രോ; അമേരിക്കയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി

യുഎസിലേക്കുള്ള ലഹരി ഒഴുക്ക് തടയാനൊന്നും ചെയ്യുന്നില്ല; കൊളംബിയന്‍ പ്രസിഡന്റിന് ഉപരോധമേര്‍പ്പെടുത്തി യുഎസ്

Update: 2025-10-25 12:05 GMT

വാഷിങ്ടണ്‍: യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്കുതടയാന്‍ വിസമ്മതിച്ചുവെന്നാരോപിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് ഉപരോധമേര്‍പ്പെടുത്തി യുഎസ്. കൊളംബിയയുടെ ആഭ്യന്തര മന്ത്രി അര്‍മാന്‍ഡോ ബെനഡെറ്റി, പെട്രോയുടെ ഭാര്യ, മൂത്ത മകന്‍ എന്നിവര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും യുഎസിലുള്ള ആസ്തികളും സ്വത്തുക്കളും ഇനി അനുഭവിക്കാനാവില്ല. ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം കൊളംബിയ അടക്കമുള്ള ലാറ്റിന്‍അമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്.

വെള്ളിയാഴ്ചയാണ് കൊളംബിയന്‍ പ്രസിഡന്റിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതോടെ അമേരിക്കയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ലഹരിമരുന്ന് നിയന്ത്രണ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പെട്രോയ്ക്കുമേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനിടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.

പ്രസിഡന്റ് ഗുസ്താവോ പെട്രോ അധികാരത്തില്‍ വന്നശേഷം കൊളംബിയയിലെ കൊക്കൈന്‍ ഉത്പാദനം പതിറ്റാണ്ടുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് പ്രസ്താവനയിലൂടെ ആരോപിച്ചിരുന്നു.

അതേസമയം ദശാബ്ദങ്ങളോളം ലഹരിമരുന്നിനെതിരെ പോരാടുന്ന സര്‍ക്കാരാണ് തന്റേതെന്ന് പെട്രോ പ്രതികരിച്ചു. അടിച്ചമര്‍ത്തല്‍ നയമാണ് യുഎസ് പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മള്‍ വളരെയധികം സഹായിച്ച ഒരു സമൂഹത്തിന്റെ സര്‍ക്കാരില്‍ നിന്ന് ഈ നടപടി ലഭിക്കുന്നത് ഒരു വിരോധാഭാസമാണ്. ഇത് പൂര്‍ണമായ വിരോധാഭാസമാണ്, എന്നാല്‍ ഒരു കാല്‍ പോലും പിന്നോട്ടില്ല, ഒരിക്കലും മുട്ടുകുത്തില്ല.' - എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

അമേരിക്കയിലേക്കുള്ള ലഹരിമരുന്ന് ഒഴുക്ക് തടയുന്നതില്‍ പെട്രോ പരാജയപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഗുസ്താവോ പെട്രോ നിയമവിരുദ്ധ ലഹരിമരുന്ന് നേതാവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പെട്രോയെ 'നിയമവിരുദ്ധ മയക്കുമരുന്ന് നേതാവ്' എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. വെനസ്വേലയ്ക്ക് സമീപത്തെ ഒരു ബോട്ട് ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ആക്രമണത്തെ 'കൊലപാതകം' എന്ന് പെട്രോ വിശേഷിപ്പിച്ചിരുന്നു. ഒരു സാധാരണ കുടുംബത്തിന്റെ ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായതെന്നും ബോട്ട് ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പിന്റേതല്ലെന്നും പെട്രോ പറഞ്ഞു.

ലഹരിമരുന്നിന്റെ പേരില്‍ തന്നെയാണ് മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയ്‌ക്കെതിരെയും അമേരിക്ക നീങ്ങുന്നത്. കരീബിയന്‍ കടലിലേക്ക് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പല്‍ അയച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോക്കുള്ള മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.

Tags:    

Similar News