ബ്രിട്ടനില്‍ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ന്യൂനപക്ഷമാകുമോ? കുടിയേറ്റം തുടര്‍ന്നാല്‍ 2066 ആകുമ്പോള്‍ വെള്ളക്കാര്‍ ന്യൂനപക്ഷം ആയേക്കാമെന്ന് ഡെയ്‌ലി മെയ്ല്‍ സര്‍വേ; സാധൂകരിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പഠന റിപ്പോര്‍ട്ടും; ബ്രിട്ടീഷുകാര്‍ ആശങ്കയിലാകുമ്പോള്‍..

ബ്രിട്ടനില്‍ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ന്യൂനപക്ഷമാകുമോ?

Update: 2025-06-10 09:07 GMT

ലണ്ടന്‍: ബ്രിട്ടീഷുകാര്‍ എപ്പോഴാണ് ഒരു വംശീയ ന്യൂനപക്ഷമാകുക. ഇക്കാര്യം പരിശോധിക്കാനായി പ്രമുഖ പാശ്ചാത്യ മാധ്യമമായ മെയില്‍ ഓണ്‍ലൈന്‍ നടത്തിയ പഠനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും വംശീയ ഘടനയാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഇവിടങ്ങളില്‍ താമസിക്കുന്ന മുപ്പത്തി അയ്യായിരത്തോളം പേരെയാണ് മാധ്യമസംഘം പഠന വിധേയമാക്കിയത്. ഓരോ വിഭാഗത്തിലും ഉള്‍പ്പെടുന്ന ആയിരം മുതല്‍ മൂവായിരം പേരെയാണ് ഗ്രൂപ്പുകളായി തിരിച്ച് ഇവര്‍ പഠനം നടത്തിയത്.

ഇപ്പോഴത്തെ രീതിയില്‍ വ്യാപകമായ തോതില്‍ കുടിയേറ്റം തുടര്‍ന്നാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ന്യൂനപക്ഷമാകുമെന്നാണ് ബ്രിട്ടനിലെ പ്രമുഖ ജനസംഖ്യാ ശാസ്ത്രജ്ഞരില്‍ ഒരാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2053 ആകുമ്പോള്‍ വെള്ളക്കാരായ ബ്രിട്ടീഷുകാരുടെ എണ്ണം അമ്പത് ശതമാനമായി കുറയുമെന്നാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ജനസംഖ്യാശാസ്ത്ര പ്രൊഫസറായ ഡേവിഡ് കോള്‍മാന്‍ പ്രവചിക്കുന്നത്.

ബ്രട്ടനില്‍ ഏറ്റവുമധികം വെളളക്കാരായ ബ്രിട്ടീഷുകാര്‍ താമസിക്കുന്നത് ടോറിഡ്ജിലെ നോര്‍ത്ത് ഡെവണ്‍ കൗണ്‍സിലിലാണ്. കെന്റിലെ മിഡ്വേയിലാണ് ഏറ്റവും കുറവ് വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ഉള്ളത്. ബാര്‍ക്കിംഗിലും ഡാഗെന്‍ഹാമിലും എല്ലാം തന്നെ രണ്ടായിരാമാണ്ട് മുതല്‍ ഇവരുടെ ജനസംഖ്യ വന്‍തോതില്‍ കുറഞ്ഞിരുന്നു. യു.കെയിലുടനീളം, ഇംഗ്ലീഷ്, സ്‌കോട്ടിഷ്, വെല്‍ഷ്, വടക്കന്‍ ഐറിഷ് അല്ലെങ്കില്‍ ബ്രിട്ടീഷ് എന്ന് വിളിക്കപ്പെടുന്ന വെള്ളക്കാര്‍ 2021 ലെ സെന്‍സസ് പ്രകാരം മൊത്തം ജനസംഖ്യയുടെ 74 ശതമാനത്തോളം വരും. നേരത്തേ ഇത് 88 ശതമാനം ആയിരുന്നു.

2066 ആകുമ്പോഴേക്കും വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവായിരുന്ന പ്രൊഫ.കോള്‍മാന്‍ പ്രവചിച്ചത്.

എന്നാല്‍ ഇദ്ദേഹത്തിന്റെ ആശയങ്ങളെ വലിയൊരു വിഭാഗം തള്ളിക്കളയുകയാണ്. അതേ സമയം കോള്‍മാന്‍ പറയുന്നത് എല്ലാ കാര്യങ്ങള്‍ക്കും ജനങ്ങള്‍ വെറുതേ ജനങ്ങളെ കുറ്റപ്പെടുത്തുകയാണ് എന്നാണ്. ബക്കിംഗ്ഹാം സര്‍വകലാശാലയിലെ പ്രൊഫസര്‍ മാറ്റ് ഗുഡ്വിന്‍ പറയുന്നത് 2063 ആകുമ്പോഴേക്കും വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ഇനി ഭൂരിപക്ഷമായിരിക്കില്ല എന്നാണ്. 2100 ആകുമ്പോഴേക്കും യു.കെയിലെ ജനസംഖ്യയിലെ പത്ത് പേരില്‍ ആറ് പേരും മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ മാസം ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കൂട്ട കുടിയേറ്റം യുകെയെ അപരിചിതരുടെ ദ്വീപ് ആക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2018 മുതല്‍ യു.കെയിലേക്കുള്ള കുടിയേറ്റത്തിന്റെ നിരക്ക് വര്‍ദ്ധിച്ചിരുന്നു. 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ 1.32 ദശലക്ഷം ആളുകള്‍ യു.കെയിലേക്ക് കുടിയേറിയിരുന്നു. ഇവര്‍ പ്രധാനമായും ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ചൈന, സിംബാബ്വെ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇതിനെ കുറിച്ച് യു.കെയിലെ ജനങ്ങള്‍ക്ക് തീരെ ആശങ്കയില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.

Tags:    

Similar News