ട്രംപിന്റെ പ്രതിനിധിയെ കാണാന്‍ വിസമ്മതിച്ച് യുദ്ധവുമായി മുന്‍പോട്ട് പോകാന്‍ ഉറച്ച് പുടിന്‍; അഭിമാനം കാക്കാന്‍ യുക്രൈനെ രണ്ടായി പിളര്‍ത്തി പാതിഭാഗം റഷ്യയെ ഏല്‍പ്പിക്കാന്‍ ട്രംപ്: യുക്രൈനെ കാത്തിരിക്കുന്നത് രണ്ടാം ലോക മഹായുദ്ധ ശേഷം ജര്‍മനിക്ക് സംഭവിച്ചത്
ട്രംപിന്റെ പ്രതിനിധിയെ കാണാന്‍ വിസമ്മതിച്ച് യുദ്ധവുമായി മുന്‍പോട്ട് പോകാന്‍ ഉറച്ച് പുടിന്‍
മോസ്‌കോ: റഷ്യ-യുക്രൈന്‍ യുദ്ധം ഇപ്പോഴും തുടരുമ്പോഴും പ്രശ്നത്തിന് പരിഹാരം കാണാനാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ അടിയന്തരമാിയ ഇടപെട്ട് യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും പാഴ്വാക്കായി മറുകയാണ്. ഇക്കാര്യം ട്രംപിനെ ഏറെ ചൊടിപ്പിച്ചിരിക്കുകയാണ്. ട്രംപ് നേരത്തേ മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ യുക്രൈന്‍ അംഗീകരിച്ചു എങ്കിലും റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുകയാണ്.
തുടര്‍ന്ന് ട്രംപ് പുട്ടിനെ കാണാന്‍ പ്രതിനിധിയെ അയച്ചു എങ്കിലും കാണാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഇപ്പോള്‍ ട്രംപ് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശം പണ്ട് ജര്‍മ്മനിയെ ചെയ്തത് പോലെ രണ്ടായി പിളര്‍ത്തി ഒരു ഭാഗം റഷ്യയെ ഏല്‍പ്പിക്കുക എന്നതാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ജര്‍മ്മനിയെ രണ്ടായി വിഭജിച്ചത്.എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പടിഞ്ഞാറന്‍ ജര്‍മ്മനിയും കിഴക്കന്‍ ജര്‍മ്മനിയും ഒന്നാകുക ആയിരുന്നു.
അമേരിക്കയുടെ യുക്രൈന്‍ കാര്യങ്ങള്‍ക്കായുള്ള പ്രതിനിധി ജനറല്‍ കീത്ത്കെലോഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രൈന്റെ കിഴക്കന്‍ മേഖല റഷ്യയുടെ കീഴില്‍ കൊണ്ടു വരാനാണ് അമേരിക്കയുടെ പദ്ധതി. തുടര്‍ന്ന് ഉക്രേനിയന്‍ സൈന്യം അവര്‍ക്കിടയില്‍ 18 മൈല്‍ വീതിയുള്ള ഒരു സൈനിക മുക്ത മേഖല കൈവശം വയ്ക്കും. 1945 ല്‍ ജര്‍മ്മനിയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നത് പോലെ യുക്രൈനില്‍ അമേരിക്കന്‍ സൈനികര്‍
കാണില്ല എന്നും കീത്ത് കെലോഗ് വ്യക്തമാക്കി.
യുക്രൈനിനെ വടക്ക് നിന്ന് തെക്ക് വരെ പകുതിയായി വിഭജിക്കുകയും അതിര്‍ത്തി രേഖയായി ഡിനിപ്രോ നദിയേയും അംഗീകരിക്കുകയും ചെയ്യാനാണ് അമേരിക്ക മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശം. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധി സ്റ്രീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറായിരുന്നു എങ്കിലും പുട്ടിന്‍ അതിന് അനുമതി നല്‍കിയിരുന്നില്ല. യുക്രൈനുമായി വെടിനിര്‍ത്തലിന് റഷ്യ തയ്യാറല്ല എന്നതിന്റെ സൂചനയായിട്ടാണ് പുട്ടിന്റെ ഈ തീരുമാനത്തെ കാണേണ്ടത്.
നേരത്ത റഷ്യയിലെ ഉന്നതതല സംഘവുമായി വിറ്റ്കോഫ് നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് ഫലപ്രദമായിരുന്നില്ല എന്നാണ് റഷ്യന്‍ വക്താവ് അറിയിച്ചത്. ഒരു സമവായത്തില്‍ എത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നും റഷ്യ വ്യക്തമാക്കി. ഇക്കാര്യത്തില്‍ റഷ്യയുടെ കടുത്ത നിലപാട് ട്രംപിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ മരണങ്ങള്‍ തടയുന്നതിനായി സമാധാന കരാറിറിലേക്ക്് പുട്ടിന്‍ നീങ്ങണം എന്ന ആവശ്യം സമൂഹമാധ്യമത്തിലൂടെ ട്രംപ് അഭ്യര്‍ത്ഥിച്ചു.
മുപ്പത് ദിവസത്തെ നിരുപാധിക വെടിനിര്‍ത്തലിനുള്ള അമേരിക്കയുടെ നിര്‍ദ്ദേശം റഷ്യ ഇതിനോടകം
നിരസിച്ചിരുന്നു. യുക്രൈന്റെ സഖ്യകക്ഷികള്‍ രാജ്യത്തിന് 18.2 ബില്യണ്‍ പൗണ്ട് സൈനിക സഹായം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഈ തീരുമാനം ഉണ്ടായത്. റഡാര്‍ സംവിധാനങ്ങള്‍, ടാങ്ക് വിരുദ്ധ മൈനുകള്‍, വാഹന അറ്റകുറ്റപ്പണികള്‍, ലക്ഷക്കണക്കിന് ഡ്രോണുകള്‍ എന്നിവയ്ക്കായിട്ടാണ് ഇത്രയും വലിയ ധനസഹായം നല്‍കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശവുമായി റഷ്യയിലേക്ക് പോയ വിറ്റ്കോഫിനെ കാണാന്‍ പോലും പുട്ടിന്‍ തയ്യാറായില്ല എന്നത് നിലവിലെ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കും എന്ന് ഉറപ്പാണ്.