ബിജെപിയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് ഇടത് സ്വഭാവമുള്ള പാര്‍ട്ടിയായി മാറി; ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കാലത്തെ പാര്‍ട്ടിയുടെ സമീപനം മധ്യനിലപാടുള്ളത്; മുന്‍ ബിജെപി സര്‍ക്കാരിന്റെ ചില നയങ്ങള്‍ അത് കടംകൊണ്ടിരുന്നു; തന്റെ പരാമര്‍ശങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍; തിരിച്ചടികള്‍ക്ക് കാരണം കോണ്‍ഗ്രസിന്റെ ഇടതുവല്‍ക്കരണമോ? തരൂരിന്റെ വാക്കുകള്‍ ചര്‍ച്ചകളില്‍

ബിജെപിയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് ഇടത് സ്വഭാവമുള്ള പാര്‍ട്ടിയായി മാറി

Update: 2025-11-14 07:17 GMT

ഹൈദരാബാദ്: ബിഹാര്‍ തിരഞ്ഞെടുപ്പു ഫലം വരുന്നതിന് മുമ്പ് തന്നെ ശശി തരൂര്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു. മുന്‍കാല ലമീപനങ്ങളില്‍ നിന്നും വ്യതിചലിച്ച് കോണ്‍ഗ്രസ് കൂടുതല്‍ ഇടതു സ്വഭാവത്തിലേക്ക് മാറുന്നു എന്ന ആക്ഷേപം കുറച്ചു കാലമായി തന്നെ ഉയരവേയാണ് തരൂര്‍ സമാനമായ വാദം ഉന്നയിച്ചത്. സമീപവര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്ന് കോണ്‍ഗ്രസ് എംപി ഉന്നയിച്ച വിമര്‍ശനം. ഇതാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത് എന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.ബിജെപിയുടെ ഭിന്നിപ്പ് രാഷ്ട്രീയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും തരൂര്‍ വ്യാഴാഴ്ച പറഞ്ഞു.

അതേസമയം തന്റെ പരാമര്‍ശങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചല്ല, മറിച്ച് വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും അവിടെ ചില വിടവുകള്‍ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കുന്നത് റാഡിക്കല്‍ സെന്‍ട്രിസത്തിന്റെ പ്രായോഗിക രൂപമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് തരൂര്‍ ഇങ്ങനെ സംസാരിച്ചത്. ഹൈദരാബാദില്‍ റാഡിക്കല്‍ സെന്‍ട്രിസം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'തന്ത്രപരമായ ക്രമീകരണങ്ങള്‍ കൂടുതലായി നടത്തിയിട്ടുണ്ട്. സത്യത്തില്‍, ചില കാര്യങ്ങളില്‍, അതിന്റെ ഒരു പ്രത്യാഘാതം എന്റെ പാര്‍ട്ടി പഴയതിനേക്കാള്‍ കൂടുതല്‍ ഒരുതരം ഇടതുപാര്‍ട്ടിയായി മാറിയിരിക്കുന്നു എന്നതാണ്. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കാലത്തെ പാര്‍ട്ടിയെ നോക്കുകയാണെങ്കില്‍, അതിന്റെ സമീപനം കൂടുതല്‍ ബോധപൂര്‍വം മധ്യനിലപാടുള്ളതായിരുന്നു എന്ന് വാദിക്കാം. മുന്‍ ബിജെപി സര്‍ക്കാരിന്റെ ചില നയങ്ങള്‍ അത് കടംകൊണ്ടിരുന്നു,' തരൂര്‍ പറഞ്ഞു.

അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കീഴില്‍ 1990-കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന നയങ്ങള്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരത്തില്‍ വന്ന ബിജെപി പിന്തുടര്‍ന്നുവെന്ന് തരൂര്‍ അനുസ്മരിച്ചു. 1991-നും 2009-നും ഇടയില്‍ ഒരു മധ്യനിലപാട് ഘട്ടമുണ്ടായിരുന്നുവെന്നും അതിനുശേഷം ഒരുപക്ഷേ മാറ്റങ്ങള്‍ വന്നുതുടങ്ങിയെന്ന് വാദിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തായിരുന്ന കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍, കോണ്‍ഗ്രസ് പഴയതിനേക്കാള്‍ കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയതായും അത് തന്ത്രപരമായ ക്രമീകരണമാണോ തത്വശാസ്ത്രപരമായ ബോധ്യമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന്, സാഹചര്യങ്ങളില്‍ വലിയ വ്യത്യാസമുണ്ടാകാത്ത പക്ഷം താന്‍ മത്സരിക്കുന്നതിനുള്ള സാധ്യതയില്ലെന്നും തരൂര്‍ പറഞ്ഞു. മത്സരിക്കാന്‍ സാധ്യമായ ഒരു നടപടിക്രമവും സംവിധാനവും കോണ്‍ഗ്രസിനുണ്ടായിരുന്നു എന്നതില്‍ തനിക്കിപ്പോഴും സന്തോഷമുണ്ടെന്ന് തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ പാര്‍ട്ടിയിലും പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഭാരവാഹികള്‍ക്ക് കാലാവധി പരിധി വേണമെന്നും ഒരു പാര്‍ട്ടിയിലും ആരും അനിശ്ചിതകാലത്തേക്ക് പദവി വഹിക്കരുതെന്നും താന്‍ വിശ്വസിക്കുന്നതായി തരൂര്‍ പറഞ്ഞു.

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള ചോദ്യത്തോട് സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഒരു ഭീകരാക്രമണം ശിക്ഷിക്കപ്പെടാതെ പോകരുതെന്നും തരൂര്‍ പ്രതികരിച്ചു. കുറ്റവാളികളെ വേട്ടയാടി പിടിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്, പൗരന്മാരെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News