ഞങ്ങള്‍ സഹോദരങ്ങളാണ്, പക്ഷെ ഞങ്ങള്‍ രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാറില്ല; അത് പാര്‍ട്ടി തീരുമാനമാണ്, അത് ഞാന്‍ അംഗീകരിക്കും; സഹോദരനെ കോണ്‍ഗ്രസ് പുറത്താക്കിയതില്‍ പ്രതികരിച്ച് ദിഗ്വിജയ് സിങ്

ഞങ്ങള്‍ സഹോദരങ്ങളാണ്, പക്ഷെ ഞങ്ങള്‍ രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാറില്ല

Update: 2025-06-15 13:09 GMT

ഭോപ്പാല്‍: തന്റെ സഹോദരനും മുന്‍ എംപിയുമായ ലക്ഷ്മണ്‍ സിങിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരിച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്. പാര്‍ട്ടി നിലപാടിനോടൊപ്പം താന്‍ നിലകൊള്ളുമെന്നാണ് ഗ്വാളിയോറില്‍ നടന്ന പരിപാടിയില്‍ വെച്ച് ദിഗ്വിജയ് സിങ പ്രതികരിച്ചത്.

അതോടൊപ്പം ലക്ഷ്മണ്‍ സിങ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ താന്‍ ശക്തിയായി എതിര്‍ക്കുന്നുവെന്നും ദിഗ്വിജയ് സിങ് വ്യക്തമാക്കി. 'ലക്ഷ്മണ്‍ സിങ് തന്റെ ഇളയസഹോദരനാണ്. അത് ഇനിയും തുടരും. പക്ഷെ പാര്‍ട്ടിയെ കുറിച്ചും നേതാക്കളെ കുറിച്ചും അദ്ദേഹം പറഞ്ഞതില്‍, അതുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ സഹോദരങ്ങളാണ്. പക്ഷെ ഞങ്ങള്‍ രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാറില്ല. കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനത്തെ ഞാന്‍ അംഗീകരിക്കുന്നു.', എന്നാണ് ദിഗ്വിജയ് സിങ് പറഞ്ഞത്.

മധ്യപ്രദേശ് പാര്‍ട്ടിയിലെ മുടന്തന്‍ കുതിരകളെ ഒഴിവാക്കി യുവത്വം തുടിക്കുന്ന കുതിരകളെ നേതൃത്വം എല്‍പ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ലക്ഷ്മണ്‍ സിങ് രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്നാണ് ലക്ഷ്മണ്‍ സിങ് പറഞ്ഞത്.

ആറ് വര്‍ഷത്തേക്കാണ് ലക്ഷ്മണ്‍ സിങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എഐസിസി അച്ചടക്ക സമിതിയാണ് പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മുന്‍ എംപിയും അഞ്ച് തവണ എംപിയുമായിരുന്നു ലക്ഷ്മണ്‍ സിങ്.

Tags:    

Similar News