'ഹബീബി വെൽക്കം..'; ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി; വിമാനത്താവളത്തിൽ സ്വീകരണം നൽകി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
ഡൽഹി: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തി. ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഷെയ്ഖ് ഹംദാനെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു.
ദുബായ് കിരീടാവകാശിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാന്റെ സന്ദർശനം. നിരവധി മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഒരു ഉന്നതതല ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടാവകാശിക്ക് ഉച്ചഭക്ഷണം ഒരുക്കി. തുടർന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തും. തുടർന്ന് വൈകീട്ടോടെ ഷെയ്ഖ് ഹംദാൻ മുംബൈയിലേക്ക് തിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.