ശിവസേന മന്ത്രിയെ തല്ലി ചതച്ചു, കൗണ്‍സിലര്‍മാരെ വലിച്ചിഴച്ചു; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത് തടഞ്ഞു; ശിവസേന-എന്‍സിപി സഖ്യത്തെ ബിജെപി പരാജയപ്പെടുത്തിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് അതിക്രമത്തിന് ജില്ലാ എസ്പിക്ക് സസ്‌പെന്‍ഷന്‍; ഫഡ്നാവിസിന്റെ പോലീസ് പ്രതിക്കൂട്ടില്‍

സത്താറ ജില്ലാ എസ്പിക്ക് സസ്‌പെന്‍ഷന്‍

Update: 2026-03-24 12:00 GMT

മുംബൈ: സത്താറ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി, ശിവസേന-എന്‍സിപി സഖ്യത്തെ പരാജയപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം, സത്താറ ജില്ലാ പോലീസ് സൂപ്രണ്ട് തുഷാര്‍ ദോഷിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉപാദ്ധ്യക്ഷ നീലം ഗോര്‍ഹെ തിങ്കളാഴ്ച ഉത്തരവിട്ടു. രണ്ട് കൗണ്‍സിലര്‍മാരെ പോലീസ് ബലം ഉപയോഗിച്ച് വോട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈ നടപടി.

തിങ്കളാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍, ഭരണസഖ്യത്തിന്റെ ഭാഗമായ ശിവസേനയും എന്‍സിപിയും ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ബിജെപി നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സത്താറ ജില്ലാ പരിഷത്ത് അധ്യക്ഷ തിരഞ്ഞെടുപ്പിനെച്ചൊല്ലിയാണ് ഭരണകക്ഷികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടായത്. ശിവസേനയ്ക്കും എന്‍സിപിക്കും ഭൂരിപക്ഷമുണ്ടായിരുന്നിട്ടും ബിജെപിയാണ് അധ്യക്ഷസ്ഥാനം നേടിയത്. സത്താറയില്‍ ശിവസേന കോര്‍പ്പറേറ്റര്‍മാരെ ബിജെപി തട്ടിയെടുക്കുകയും വിജയം ഉറപ്പാക്കാന്‍ രണ്ട് കൗണ്‍സിലര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്തു എന്നാണ് ആരോപണം.

മന്ത്രിയെയും പൊലീസ് ആക്രമിച്ചു

വോട്ടിങ്ങിനിടെ സത്താറ ജില്ലാ ഗാര്‍ഡിയന്‍ മന്ത്രിയും ശിവസേന നേതാവുമായ ശംഭുരാജ് ദേശായിയെ സിവില്‍ വേഷധാരികളായ പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചതായി ആരോപണമുണ്ട്. 'എന്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊന്ന് സംഭവിക്കുന്നത്... ഞാന്‍ എന്‍സിപി മന്ത്രി മകരന്ദ് പാട്ടീലിനും എന്‍സിപി (എസ്പി) എംഎല്‍സി ശശികാന്ത് ഷിന്‍ഡെയ്ക്കുമൊപ്പമായിരുന്നു. ജില്ലാ പരിഷത്ത് കെട്ടിടത്തിലേക്ക് കടക്കുമ്പോള്‍ പോലീസ് എന്നെ മര്‍ദ്ദിച്ചു. എനിക്ക് രക്തസ്രാവമുണ്ടായി. മന്ത്രി പാട്ടീലിന്റെ സഹോദരനും രാജ്യസഭാ എംപിയുമായ നിതിന്‍ പാട്ടീലിനെ ഗോവണിപ്പടിയില്‍ നിന്ന് വലിച്ചിഴച്ചു. ഇത് അഭൂതപൂര്‍വമായ കാര്യമാണ്. ഈ സംഘര്‍ഷത്തിനിടെ ഞങ്ങളുടെ രണ്ട് അംഗങ്ങളെ പോലീസ് തട്ടിക്കൊണ്ടുപോയി,' ദേശായി കൗണ്‍സിലില്‍ പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരെ ജില്ലാ പരിഷത്ത് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചെന്നും എന്നാല്‍ തങ്ങളെ തടഞ്ഞെന്നും ദേശായി ആരോപിച്ചു.

'സത്താറ എസ്പി ഒരു വേലക്കാരനെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തെയും മറ്റ് കീഴ്ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്യണം,' എന്ന് ആവശ്യപ്പെട്ട അദ്ദേഹം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉന്നയിച്ചു.

ദേശായിക്കൊപ്പമുണ്ടായിരുന്ന എന്‍സിപി മന്ത്രി മകരന്ദ് പാട്ടീല്‍ പറഞ്ഞത്, തങ്ങളുടെ അംഗങ്ങള്‍ക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് സത്താറ പോലീസ് അതിക്രൂരമായ രീതിയിലാണ് പെരുമാറിയതെന്നാണ്. 'മന്ത്രിമാരായിരുന്നിട്ടും ഞങ്ങളോട് കുറ്റവാളികളെപ്പോലെയാണ് പെരുമാറിയത്. ഒരു പ്രതിയെപ്പോലും വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയാനാവില്ല. എന്നാല്‍ ഇവിടെ സത്താറ ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞു,' അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ശംഭുരാജ് ദേശായിയെ ആക്രമിക്കാന്‍ സത്താറ എസ്പി ദോഷി ഉത്തരവിട്ടതായി ശിവസേന എംഎല്‍സി ഹേമന്ത് പാട്ടീല്‍ ആരോപണം ഉന്നയിച്ചു. എന്‍സിപി എംഎല്‍സി വിക്രം കാലേയും ദോഷിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ദേശായിയുടെ പ്രസ്താവന സഭ വിശ്വസിക്കുന്നുവെന്ന് നീലം ഗോര്‍ഹെ പറഞ്ഞു. 'സത്താറ എസ്പിയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഞാന്‍ സര്‍ക്കാരിനോട് ഉത്തരവിടുന്നു. സംഭവത്തെക്കുറിച്ച് ഇതുവരെ ഒരന്വേഷണത്തിനും ഉത്തരവിട്ടിട്ടില്ല, അത് ഇന്നലെത്തന്നെ ചെയ്യേണ്ടതായിരുന്നു,' അവര്‍ പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ സുരക്ഷ സത്താറ ജില്ലാ കളക്ടറും സത്താറ സെഡ്പി (ZP) സിഇഒയും ഉറപ്പുവരുത്തണമെന്നും പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ ഇതിന് മേല്‍നോട്ടം വഹിക്കണമെന്നും ഗോര്‍ഹെ നിര്‍ദ്ദേശിച്ചു.

'മന്ത്രിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ പ്രത്യേക നിയമങ്ങളില്ല'

കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പാലിക്കുമെന്ന് ശിവസേന മന്ത്രി ഉദയ് സാമന്ത് പറഞ്ഞു. എന്നാല്‍, സത്താറയില്‍ പാര്‍ട്ടിയുടെ 'ഓപ്പറേഷന്‍ ലോട്ടസിന്' നേതൃത്വം നല്‍കിയ ബിജെപി മന്ത്രി ജയകുമാര്‍ ഗോറെ, ശിവസേനയുടെയും എന്‍സിപിയുടെയും വാദങ്ങളെ എതിര്‍ക്കുകയും എസ്പി ദോഷിയുടെ സസ്പെന്‍ഷനെ വിയോജിക്കുകയും ചെയ്തു.

'ഒരു ഉത്തരവ് നല്‍കുന്നതിന് മുമ്പ് യാഥാര്‍ത്ഥ്യം കൂടി കേള്‍ക്കണം. ജില്ലാ പരിഷത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് സമയത്ത്, കൗണ്‍സിലര്‍മാര്‍ അല്ലാത്ത മറ്റാരും കെട്ടിടത്തിനുള്ളില്‍ ഉണ്ടാകാന്‍ പാടില്ല. മന്ത്രിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ ഇതില്‍ പ്രത്യേക നിയമങ്ങളൊന്നുമില്ല,' ഗോറെ പറഞ്ഞു.

'മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ വരുന്ന പ്രവര്‍ത്തകര്‍ ജില്ലാ പരിഷത്ത് കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി. ക്രമസമാധാനം സംരക്ഷിക്കാന്‍ പോലീസ് ബാധ്യസ്ഥരാണ്. ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതാപരമായ റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാതെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുന്നത് ശരിയല്ല,' മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിജെപിയെ എന്തിനാണ് കുറ്റപ്പെടുത്തുന്നത് എന്ന് ഗോറെ ചോദ്യം ചെയ്തപ്പോള്‍, എസ്.പി. ദോഷിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ആരും ബിജെപിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ശിവസേന മന്ത്രി സാമന്ത് പറഞ്ഞു.

എസ്.പി. ദോഷിക്കും മറ്റുള്ളവര്‍ക്കുമെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ദേശായി ആവശ്യപ്പെട്ടു. കൂടാതെ, മൂന്ന് വര്‍ഷം മുമ്പ് മറാത്ത സംവരണ പ്രക്ഷോഭകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടന്ന സമയത്ത് ജാല്‍നയിലെ പോലീസ് സൂപ്രണ്ട് ഈ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Tags:    

Similar News