സിന്ധു നദീജല കരാര്‍ ഇന്ത്യ ഒരിക്കലും പുന: സ്ഥാപിക്കില്ല; പാക്കിസ്ഥാന് അനര്‍ഹമായി കിട്ടിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും; ഒരിക്കല്‍ കരാര്‍ ലംഘിക്കപ്പെട്ടാല്‍ അതിന് നിലനില്‍പ്പില്ല; രണ്ടുവട്ടം കത്തയച്ച് അപേക്ഷിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി അമിത്ഷായുടെ പ്രഖ്യാപനം
സിന്ധുനദീജല കരാര്‍ ഇന്ത്യ ഒരിക്കലും പുന: സ്ഥാപിക്കില്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ളസിന്ധുനദീജല കരാര്‍ ഇന്ത്യ ഒരിക്കലും പുന: സ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാനിലേക്ക ഒഴുകിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. അനര്‍ഹമായ രീതിയില്‍ കിട്ടിയിരുന്ന വെള്ളം കിട്ടാതെ പാക്കിസ്ഥാന്‍ വലയുമെന്നും അമിത്ഷാ പറഞ്ഞു.
'കരാര്‍ ഒരു കാരണവശാലും പുനഃസ്ഥാപിക്കില്ല. രാജ്യാന്തര കരാറുകള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ലെങ്കിലും അത് മരവിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്, അത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഒരിക്കല്‍ അത് ലംഘിക്കപ്പെട്ടാല്‍ അതിന് നിലനില്‍പ്പില്ല', അമിത് ഷാ പറഞ്ഞു.
കശ്മീരിലെ സമാധാനം തകര്‍ക്കാനും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച തടയാനും കശ്മീരി യുവാക്കളെ വഴിതെറ്റിക്കാനുമുള്ള മനഃപൂര്‍വമായ ശ്രമമാണ് പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ നടന്നത്. പാകിസ്ഥാന്‍ എന്ത് ചെയ്യാന്‍ തയ്യാറായാലും ഒട്ടും വൈകാതെ അതിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ന്ധുനദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഈ മാസമാദ്യം വീണ്ടും കത്തയച്ചിരുന്നു. നേരത്തെ കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തോട് പാക്കിസ്ഥാന്‍ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുര്‍താസ പ്രതികരിച്ചിരുന്നു. ഇന്ത്യ എതിര്‍ക്കുന്ന ഉടമ്പടിയിലെ പ്രത്യേക വ്യവസ്ഥകളെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം പാക്കിസ്ഥാനില്‍ നിന്ന് കുറഞ്ഞത് രണ്ട് കത്തുകളെങ്കിലും ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യയ്ക്ക് നിലവില്‍ താല്‍പര്യമില്ലെന്നും കരാര്‍ മരവിപ്പിച്ച നടപടി തുടരാനുമാണ് തീരുമാനമെന്നുമാണ് അമിത്ഷാ വ്യക്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെയാണ് സിന്ധുനദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്.