സ്റ്റാലിൻ പറഞ്ഞ വാക്ക് പാലിക്കുന്നു; ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിൽ പാര്‍ലമെന്‍റില്‍ എത്തും; നടൻ കമൽഹാസൻ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്; രാഷ്ട്രീയത്തിൽ തിളങ്ങാൻ മക്കൾ നീതി മയ്യം
ചെന്നൈ: ഒടുവിൽ സ്റ്റാലിൻ പറഞ്ഞ വാക്ക് പാലിക്കുന്നു. നടൻ കമൽഹാസൻ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്കെന്ന് വിവരങ്ങൾ. ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിലാണ് കമൽഹാസന്‍ പാര്‍ലമെന്‍റില്‍ എത്തുന്നത്. ഇതിനായുള്ള ചർച്ചകള്‍ കഴിഞ്ഞ ദിവസം ഡിഎംകെ മന്ത്രി ശേഖർബാബു നടത്തി. ശേഖര്‍ ബാബു കമലിനെ നേരിൽ കണ്ടത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരമാണ്.
ജൂലൈയിൽ ഒഴിവുവരുന്ന 6 രാജ്യസഭ സീറ്റിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് ലഭിക്കുന്ന വിവരങ്ങൾ. ഡിഎംകെ നേരത്തെ തന്നെ സീറ്റ് ഉറപ്പ് നൽകിയതാണെന്നും മക്കൾ നീതി മയ്യം വക്താവ് അറിയിച്ചു.
കുറഞ്ഞത് 4 സീറ്റ് ഡിഎംകെ സഖ്യത്തിന് വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനാകും. 2019 ല്‍ രാഷ്ട്രീയത്തിലേക്ക് എത്തിയ കമല്‍ കഴിഞ്ഞ കുറച്ചുകാലമായി ഡിഎംകെയുമായി സഖ്യത്തിലാണ്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ കമല്‍ മത്സരിക്കും എന്ന് അഭ്യൂഹം ഉണ്ടായിരുന്നു.
പക്ഷെ സിപിഎമ്മില്‍ നിന്നും ഈ മണ്ഡലം ഏറ്റെടുത്ത് ഡിഎംകെയാണ് ഇവിടെ മത്സരിച്ചത്. അതേ സമയം ഡിഎംകെയ്ക്ക് വേണ്ടി 2024 തെരഞ്ഞെടുപ്പില്‍ കമല്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കമലിന്‍റെ പാര്‍ട്ടിക്ക് രാജ്യസഭ സീറ്റ് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു.