എപ്സ്റ്റീന്റെ വലയില്‍ കേന്ദ്രമന്ത്രി കുടുങ്ങിയോ? 62 ഇമെയിലുകള്‍, 14 രഹസ്യ കൂടിക്കാഴ്ചകള്‍! ഹര്‍ദീപ് സിങ് പുരിക്കെതിരെ തെളിവുകളുമായി കോണ്‍ഗ്രസ്; പുരി പറഞ്ഞതെല്ലാം പച്ചക്കള്ളമെന്നും ആരോപണം; രാജി ആവശ്യപ്പെട്ട് പവന്‍ഖേര; ആരോപണം തള്ളി കേന്ദ്രമന്ത്രി

Update: 2026-02-18 06:01 GMT

ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും 62 തവണ ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം. എപ്സ്റ്റീനമായി ഇ മെയിലിലൂടെ പുരി 62 തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയത്തില്‍ മന്ത്രി ഇതുവരെ പറഞ്ഞത് കള്ളമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മന്ത്രി ഉടന്‍ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസിന്റെ ആരോപണങ്ങളെല്ലാം മന്ത്രി തള്ളി. ഏതാനും തവണ കണ്ടിട്ടുണ്ടെങ്കിലും എപ്സ്റ്റീന്‍ നടത്തിയ കുറ്റകൃത്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് മന്ത്രി വിശദീകരിച്ചു.

'എപ്സ്റ്റീനുമായി ഇ-മെയിലിലൂടെ പുരി 62 തവണ ബന്ധപ്പെട്ടിട്ടുണ്ട്. എന്ത് ചര്‍ച്ചയാണ് അദ്ദേഹം നടത്തിയത്? ഈ വിഷയത്തില്‍ മന്ത്രി ഇതുവരെ പറഞ്ഞത് കള്ളമാണ്'- കോണ്‍ഗ്രസ് പ്രചാരണവിഭാഗം മേധാവി പവന്‍ഖേര വ്യക്തമാക്കി. മന്ത്രി ഉടന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. '2014നും 2017നും ഇടയില്‍ ഹര്‍ദീപ് പുരിയും എപ്സ്റ്റീനും തമ്മില്‍ 62 തവണ ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതുകൂടാതെ, 2014 ജൂണ്‍ 5, 6, 8, 9 തീയതികളിലും, സെപ്റ്റംബര്‍ 19, 23, 24 തീയതികളിലും, ഒക്ടോബര്‍ 9, 10 തീയതികളില്‍ കൂടിക്കാഴ്ചയും നടത്തി. എന്താണ് ഇവിടെ ചര്‍ച്ച ചെയ്തത്? പുരി 32 ഇമെയിലുകള്‍ എഴുതിയപ്പോള്‍ എപ്സ്റ്റീന്‍ 30 ഇമെയിലുകളാണ് അദ്ദേഹത്തിന് അയച്ചത്. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റ ഉടന്‍ ആരംഭിച്ച് 2017 വരെ നീണ്ടുനിന്ന 14 കൂടിക്കാഴ്ചകളാണ് നടന്നത്''- ഖേര ആരോപിച്ചു.

'എന്തുകൊണ്ടാണ് ഹര്‍ദീപ് പുരി ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ എപ്സ്റ്റീനുമായി സര്‍ക്കാര്‍ നയങ്ങള്‍ പങ്കുവെച്ചത്? അദ്ദേഹം ആദ്യം രാജി വെക്കുകയും തുടര്‍ന്ന് ഈ കാര്യത്തില്‍ വ്യക്തത വരുത്തുകയുമാണ് വേണ്ടത്. തന്റെ അഭിമുഖത്തില്‍ ഒന്നിനുപുറകെ ഒന്നായി കള്ളങ്ങള്‍ പറഞ്ഞു കൊണ്ട് ഹര്‍ദീപ് പുരി താന്‍ തെറ്റുകാരനാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത്രയധികം നുണകള്‍ പറഞ്ഞുകൊണ്ട് ഹര്‍ദീപ് പുരി ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്''- പവന്‍ ഖേര ചോദിച്ചു.

അതിനിടെ, കഴിഞ്ഞ 16ന് ഡല്‍ഹിയില്‍ ആരംഭിച്ച എഐ ഉച്ചകോടിയില്‍ മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പങ്കെടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ബില്‍ ഗേറ്റ്‌സ് എത്തിയേക്കില്ലെന്ന് ഇന്നലെ രാവിലെ സൂചന പുറത്തുവന്നെങ്കിലും വാര്‍ത്ത തെറ്റാണെന്നും ഗേറ്റ്‌സ് പങ്കെടുക്കുമെന്നും ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി. അതേസമയം പ്രമുഖ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ സിഇഒ ജെന്‍സെന്‍ ഹുവാങ് ഉച്ചകോടിക്ക് വരില്ലെന്ന് അറിയിച്ചു. ഭാരത് മണ്ഡപത്തില്‍ നാളെ നടക്കുന്ന സെമിനാറിലാണ് ബില്‍ ഗേറ്റ്‌സ് പങ്കെടുക്കേണ്ടത്. മുന്‍ നിശ്ചയിച്ച പ്രകാരം പരിപാടിയില്‍ ഗേറ്റ്‌സ് പങ്കെടുക്കുമെന്നാണ് ഫൗണ്ടേഷന്‍ വക്താവ് അറിയിച്ചത്. നാളെ 11.50ന് 12 മിനിറ്റ് സമയമാണ് ഗേറ്റ്‌സിന് അനുവദിച്ചിട്ടുള്ളത്.

Tags:    

Similar News