ശശി തരൂരിനെ ബിജെപി പക്ഷത്തേക്ക് വിട്ടുകൊടുക്കില്ല! തരൂര്‍ പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തുടരും; സുപ്രധാന പദവിയിലേക്ക് വീണ്ടും നിര്‍ദ്ദേശിച്ച് സോണിയ ഗാന്ധി; കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തരൂരിനെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസ്; അറിയേണ്ടത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകുമോ എന്ന്

അറിയേണ്ടത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകുമോ എന്ന്

Update: 2025-10-02 09:40 GMT

ന്യൂഡല്‍ഹി: ബിജെപി പക്ഷത്തേക്ക് ചായാന്‍ നിന്ന ശശി തരൂരിനെ ചേര്‍ത്തു നിര്‍ത്താന്‍ ഉറച്ചു കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ അടക്കം തരൂര്‍ വരും നാളുകളില്‍ സജീവമാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന് അനുവദിച്ച പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ തുടരും. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ വീണ്ടും നിര്‍ദ്ദേശിച്ച് സോണിയ ഗാന്ധി സ്പീക്കര്‍ക്ക് കത്ത് നല്‍കി.

കഴിഞ്ഞ സെപ്റ്റംബറിലാണ് വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂരിനെ കോണ്‍ഗ്രസ് നിയോഗിച്ചത്. ഉപഭോക്തൃകാര്യ - ഭക്ഷ്യ - പൊതുവിതരണ കമ്മറ്റി അധ്യക്ഷയായി ഡിഎംകെ എംപി കനിമൊഴിയും തുടരും. ഓപ്പറേഷന്‍ സിന്ദൂരിലടക്കം നരേന്ദ്രമോദിയെ നിരന്തരം പ്രശംസിച്ച ശശി തരൂര്‍ നേതൃത്വത്തിന് അനഭിമതനായിരുന്നു. എന്നാല്‍ തരൂരിനെ വിട്ടുകളയരുതെന്ന അഭിപ്രായക്കാരും സജീവമാണ്. ഇതോടെയാണ് തരൂരിനെ ചേര്‍ത്തു നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്. കേരളത്തിലെ തിരഞ്ഞടുപ്പില്‍ അടക്കം തരൂരിന് നിര്‍ണായക റോള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

എന്നാല്‍, നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം, ശശി തരൂര്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വേദിയിലെത്തിയിരുന്നു. പിണറായി സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പരിപാടിയിലാണ് തരൂര്‍ പങ്കെടുത്തത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുടെ ക്ഷണപ്രകാരമാണ് തരൂര്‍ എത്തിയത്.

തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പാര്‍ട്ടി വേദികളില്‍ കൂടുതല്‍ സജീവമാകണമെന്ന് തരൂരിനോട് എഐസിസി ആവശ്യപ്പെട്ടാണ് വിവരം. പാര്‍ട്ടിയെ അടിക്കടി പ്രതിരോധത്തിലാക്കുന്ന തരൂരിനെതിരെ എഐസിസി നടപടിയെടുക്കണമെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ അധികാരത്തില്‍ തിരിച്ചു വരാന്‍ തരൂരും വേണമെന്നായിരുന്നു മറുചേരിയുടെ പക്ഷം. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പാര്‍ട്ടി പരിപാടികളില്‍ എഐസിസി ഇടപെട്ട് പങ്കെടുപ്പിക്കുന്നുവെന്നത് ശ്രദ്ധേയം.

ഓപ്പറേഷന്‍ സിന്ദുറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ നിരന്തരം പുകഴ്ത്തിയ തരൂരും കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയിലാണെന്നായിരുന്നു റിപ്പോര്‍ട്ട്. കേരളത്തിലെ കോണ്‍ഗ്രസ് വേദികളില്‍ തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് ചില നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തു. അതിന് ശേഷം കേരളത്തിലെത്തുന്ന തരൂര്‍ മറ്റ് പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. കോണ്‍ഗ്രസ് വേദികളില്‍ നിന്നും മാറി നില്‍ക്കുന്ന സാഹചര്യം ഉണ്ടാക്കി. ഇതിനാണ് മാറ്റം വരുന്നത്. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ അടക്കം പങ്കെടുത്ത പരിപാടിയിലാണ് തരൂര്‍ എത്തിയത്.

എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ സാന്നിധ്യവും ഈ യോഗത്തിലുണ്ടായിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങി കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രമുഖരെല്ലാം തരൂരിനൊപ്പം വേദി പങ്കിട്ടു. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ തരൂരിന് വീണ്ടും അവസരം ഒരുക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ട്. മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രം സമര്‍പ്പണത്തില്‍ താരമായി തരൂര്‍ മാറി. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു ഈ പാര്‍ട്ടി പരിപാടി.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തരൂരിനുള്ള പ്രസക്തി എഐസിസി നേതൃത്വം തിരിച്ചറിഞ്ഞതാണ് തരൂരിന്റെ വേദിയില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായതെന്ന വിലയിരുത്തലുണ്ട്. ദീപാദാസ് മുന്‍ഷി നേരിട്ട് തരൂരിനെ ഫോണില്‍ വിളിക്കുകയും പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. രാജ്ഭവനിലെ ത്രൈമാസിക പ്രകാശനത്തിന് ശേഷം ഡല്‍ഹിയില്‍ മടങ്ങാനായിരുന്നു തരൂര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദീപാദാസ് മുന്‍ഷിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് പരിപാടിയില്‍ മാറ്റം വരുത്തി. മഹിളാ കോണ്‍ഗ്രസ് വേദിയിലും എത്തി. പരിപാടിയുടെ ഫ്ളക്സിലും തരൂരിന്റെ ചിത്രമുണ്ടായിരുന്നു.

മോദി അനുകൂല പ്രസ്താവനകളുടെ പേരില്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും തരൂരിനെ കോണ്‍ഗ്രസ് പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്ന ചിന്ത ഹൈക്കമാണ്ടിനുണ്ട്. എന്‍ എസ് എസിന് അടക്കം താല്‍പ്പര്യമുള്ള തരൂരിനെ സജീവമാക്കി ചില വെല്ലുവിളികള്‍ മറികടക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഈ സന്ദേശം നല്‍കിയാണ് ദീപാ ദാസ് മുന്‍ഷി ഇടപെടല്‍ നടത്തിയത്. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളില്‍ പ്രവര്‍ത്തകസമിതിയംഗം ശശി തരൂരിനു ശക്തമായ താക്കീത് നല്‍കിയിരുന്നു കോണ്‍ഗ്രസ് നേതൃത്വം എന്ന റിപ്പോര്‍ട്ടുകള്‍ എത്തി. ഇത് തരൂര്‍ നിഷേധിക്കുകയും ചെയ്തു.

മുന്‍പും പലതവണ തരൂരിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിനു തലവേദന സൃഷ്ടിച്ചിരുന്നു. അഭിപ്രായപ്രകടനത്തിനു കോണ്‍ഗ്രസ് സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും തരൂര്‍ 'ലക്ഷ്മണരേഖ' കടന്നെന്നു പരസ്യ വിമര്‍ശനം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. ഇന്ത്യപാക്ക് സംഘര്‍ഷം മോദി മികച്ച രീതിയിലാണു കൈകാര്യം ചെയ്തതെന്ന് തരൂര്‍ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ഫുള്‍ മാര്‍ക്ക് നല്‍കിയ തരൂര്‍, മോദി നടത്തിയ അഭിസംബോധനയെയും പ്രകീര്‍ത്തിച്ചിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്നെ ആരും വിളിച്ചില്ലെന്ന ശശി തരൂരിന്റെ അഭിപ്രായപ്രകടനത്തിനെതിരെയും കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുന്ന ശശി തരൂര്‍ വോട്ടെടുപ്പുദിനം വിവാദത്തിന് തിരഞ്ഞെടുത്തത് മനപൂര്‍വമാണെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തല്‍. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ കുറച്ചുകാലമായി നേതൃത്വവുമായി അകന്നു നില്‍ക്കുകയായിരുന്നു.

എഐസിസി തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റിന്റെ സ്ഥാനാര്‍ഥിക്കെതിരെ മത്സരത്തിനിറങ്ങിയതാണ് തരൂരിന് കോണ്‍ഗ്രസില്‍ തിരിച്ചടിയായത്. എഐസിസി പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കിയെങ്കിലും പ്രത്യേക ചുമതലകളൊന്നും അദ്ദേഹത്തിന് നല്‍കിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായിരുന്ന തരൂര്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ഉപനേതാവ് സ്ഥാനമൊക്കെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ശശി തരൂരിനെ പരിഗണിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായിരുന്നില്ല. പാര്‍ട്ടിയില്‍ നിരന്തരമായി അവഗണ നേരിടുന്നതായുള്ള ആരോപണത്തിനിടയിലാണ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയേയും പ്രകീര്‍ത്തിച്ച് തരൂര്‍ രംഗത്തെത്തിയത്.

Tags:    

Similar News