ഡി.കെ.ശിവകുമാര്‍ മൂന്ന് മാസത്തിനകം കര്‍ണാടക മുഖ്യമന്ത്രിയാകും? സിദ്ധരാമയ്യയെ മാറ്റുമെന്ന അഭ്യൂഹം ശക്തം; മന്ത്രിസഭാ വികസനവും ചര്‍ച്ചയായേക്കും; ഇടഞ്ഞ എംഎല്‍എമാരെ വരുതിയിലാക്കാന്‍ തിരക്കിട്ട നീക്കം; എല്ലാം ഹൈകമാന്‍ഡ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ

ഡി.കെ.ശിവകുമാര്‍ മൂന്ന് മാസത്തിനകം കര്‍ണാടക മുഖ്യമന്ത്രിയാകും?

Update: 2025-06-30 14:28 GMT

ബെംഗളൂരു: സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച് ഒരു വിഭാഗം മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും പടയൊരുക്കം നടത്തുന്നതിനിടെ കര്‍ണാടക സര്‍ക്കാറില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഖാര്‍ഗെ തിങ്കളാഴ്ച പ്രതികരിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ബംഗളൂരുവില്‍ എത്തിയതിനു പിന്നാലെയാണ് സിദ്ധരാമയ്യയെ മാറ്റി നിലവില്‍ ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹം ശക്തമായത്.

ഒക്ടോബറില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ വരുമോയെന്ന ചോദ്യത്തോട്, ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും അതിനുള്ള അധികാരം അവര്‍ക്കാണെന്നും ഖാര്‍ഗെ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച എന്താണെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ അനാവശ്യമായി പ്രശ്‌നമുണ്ടാക്കരുതെന്നും ഖാര്‍ഗെ പറഞ്ഞു.

2023 മേയില്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍, അധികാരം പങ്കിടുന്നതു സംബന്ധിച്ച് സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയ കോണ്‍ഗ്രസ്, രണ്ടര വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രിപദവും വാഗ്ദാനം ചെയ്തു. അതുപ്രകാരം ഒക്ടോബറിലോ നവംബറിലോ ഡി.കെ. ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും. എന്നാല്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മൂന്ന് മാസത്തിനകം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്ന പരസ്യ പ്രസ്താവനയുമായി ഇന്നലെ കോണ്‍ഗ്രസ് എംഎല്‍എ ഇഖ്ബാല്‍ ഹുസൈന്‍ കൂടി രംഗത്തുവന്നിരുന്നു. സിദ്ധരാമയ്യ 30 മാസത്തെ ഭരണം പൂര്‍ത്തിയാക്കിയ ശേഷം അധികാരക്കൈമാറ്റം നടക്കുമെന്നു 2023 മേയില്‍ എഐസിസി തീരുമാനിക്കുമ്പോള്‍ താനുള്‍പ്പെടെ ഡല്‍ഹിയില്‍ ഉണ്ടായിരുന്നതാണെന്നും രാമനഗര എംഎല്‍എ കൂടിയായ ഇഖ്ബാല്‍ പറഞ്ഞു. ശിവകുമാറിന്റെ അടുത്ത അനുയായിയാണ് ഇദ്ദേഹം.

സെപ്റ്റംബര്‍ കഴിയുന്നതോടെ കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാകുമെന്നു കഴിഞ്ഞ ദിവസം മന്ത്രിമാരായ കെ.എന്‍.രാജണ്ണയും സതീഷ് ജാര്‍ക്കിഹോളിയും പറഞ്ഞിരുന്നെങ്കിലും ശിവകുമാര്‍ ഇതു നിഷേധിച്ചിരുന്നു. ഇതിനു പുറമേ നിയമസഭാ വികസന ഫണ്ട് വേണ്ടത്ര ലഭിക്കുന്നില്ലെന്നും സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ അഴിമതി ആരോപിച്ചും പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്തുണ്ട്. ഇതിനിടെയാണു രംഗം ശാന്തമാക്കാന്‍ സുര്‍ജേവാല എത്തിയത്.

മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാത്ത കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന സാമാജികരും സര്‍ക്കാരിനെതിരെ രംഗത്തുണ്ട്. ഇതു മുന്‍നിര്‍ത്തി മന്ത്രിസഭാ വികസനവും പുതിയ പിസിസി പ്രസിഡന്റ് നിയമനവും ചര്‍ച്ചയാകുന്നത്. രാജീവ് ഗാന്ധി ഭവന കോര്‍പറേഷനു കീഴില്‍ സര്‍ക്കാര്‍ വീടുകള്‍ അനുവദിക്കുന്നതിന് ഭവന വകുപ്പ് കൈക്കൂലി വാങ്ങുന്നതായി കോണ്‍ഗ്രസ് എംഎല്‍എയും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനുമായ ബി.ആര്‍.പാട്ടീലാണു കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇക്കാര്യത്തില്‍ ഭവനമന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മന്ത്രിമാരെയും പാര്‍ട്ടി എംഎല്‍എമാരെയും വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകാനാണു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എഐസിസി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനിടെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു സിദ്ധരാമയ്യ നേരിടുന്ന വിമര്‍ശനങ്ങളെ ജനങ്ങളിലെത്തിക്കാനായി ബിജെപിയും ദളും സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങള്‍ക്ക് തയാറെടുക്കുകയാണ്.

Tags:    

Similar News