കരൂർ കേസിൽ കുരുങ്ങി ജനനായകൻ; വിജയ് നാളെ ഡൽഹി സിബിഐ ഓഫീസിൽ ഹാജരാകും; ഇനി ടിവികെ യുടെ ഭാവിയെന്ത്?

Update: 2026-01-11 07:50 GMT

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്, കരൂരിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നാളെ ഡൽഹിയിലെ സിബിഐ ഓഫീസിൽ ഹാജരാകും. രാവിലെ 11 മണിക്ക് വിജയ് ഓഫീസിലെത്തുമെന്നാണ് വിവരം. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുമായി 41 പേരാണ് മരിച്ചത്. ഈ സംഭവത്തിൽ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

വിജയെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായി സിബിഐ നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. കൂടാതെ, ഇന്നലെ വിജയ്‌യുടെ പ്രചാരണ വാഹനവും സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    

Similar News