കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത സംഭവം; 'നിരപരാധികൾക്ക് നീതി ലഭിക്കാൻ സംസ്ഥാന-കേന്ദ്ര ഘടകങ്ങൾ ഇടപെടും'; പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്

Update: 2025-07-28 13:06 GMT

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ന്യൂനപക്ഷങ്ങൾക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാനുള്ള സംവിധാനങ്ങൾ ബിജെപിയിലുണ്ട്. നിരപരാധികൾക്ക് നീതി ലഭിക്കാനുള്ള കാര്യങ്ങളിൽ ബിജെപി സംസ്ഥാന-കേന്ദ്ര ഘടകങ്ങൾ ഇടപെടുമെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

മൂന്നുദിവസമായി അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തിൽ ഇടപെടുന്നുണ്ട്. അധികം വൈകാതെ അവർക്ക് നീതി ലഭ്യമാക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു. ഇപ്പോൾ കാര്യങ്ങൾ ജുഡീഷ്യറിയുടെ പക്കലാണിരിക്കുന്നത്. രണ്ടു സിസ്റ്റർമാരും റിമാന്റിലായ ശേഷമാണ് ഇക്കാര്യം അറിയുന്നത്. പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കാതെയാണ് കുട്ടികളെ കണ്ടത്. അവർക്ക് ശരിയായി വിവരം ധരിപ്പിക്കാനും പറ്റിയില്ല. തുടർന്ന് അവരുടെ മാതാപിതാക്കളുടെ മൊഴി എടുത്തു.

മതപരിവർത്തനം നടന്നില്ല, ജോലിക്കു കൊണ്ടുപോയതാണെന്ന് വ്യക്തമായിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്നശേഷം സംവിധാനമുണ്ടാക്കി.ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടണം എന്ന് പ്രാർത്ഥിക്കുന്നവരാണ് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെയും വിഷയത്തില്‍ ഇടപെട്ടിട്ടില്ല.കുറ്റപ്പെടുത്താനാണ് ഇരുവരും ശ്രമിക്കുന്നത്.

കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കും, സംരക്ഷിക്കും എന്നുള്ളത് ബിജെപിയുടെ വാക്കാണ് എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ.

Tags:    

Similar News