മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ മാച്ച് ഫിക്‌സിങ് എന്ന ആരോപണം; ചര്‍ച്ചയ്ക്ക് ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചെങ്കിലും മറുപടി നല്‍കാതെ രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിന്റെ വാദങ്ങളുടെ മുനയൊടിക്കാന്‍ കമ്മീഷന്റെ രേഖയും

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചെങ്കിലും മറുപടി നല്‍കാതെ രാഹുല്‍ ഗാന്ധി

Update: 2025-06-24 12:11 GMT

ന്യൂഡല്‍ഹി: 2024 ലെ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അട്ടിമറി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും, മറുപടി നല്‍കാതെ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍. വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നുവെന്നും കള്ളവോട്ടര്‍മാര്‍ വോട്ടുചെയ്‌തെന്നും ഉള്ള രാഹുല്‍ ഗാന്ധിയുടെ അവകാശവാദം തള്ളി കമ്മീഷന്‍ ജൂണ്‍ 12 നാണ് കത്തയച്ചത്. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയില്‍ കത്ത് കിട്ടിയതായി അറിയിപ്പ് കിട്ടി. രാഹുലിന്റെ ഇ-മെയില്‍ വിലാസത്തിലും സന്ദേശം അയച്ചിരുന്നു. എന്നാല്‍, മറുപടി ഇതുവരെ കിട്ടിയില്ല.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ 'മാച്ച് ഫിക്‌സിങ്' നടന്നുവെന്നാണ് വിവിധ മാധ്യമങ്ങളിലെ ലേഖനങ്ങളില്‍ രാഹുല്‍ ആരോപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, വോട്ടര്‍ റജിസ്റ്റര്‍, പോളിങ് ശതമാനം എന്നിവയില്‍ തിരിമറി നടത്തിയും, കള്ളവോട്ടിലൂടെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും ആയിരുന്നു രാഹുലിന്റെ ആരോപണം.

തിരഞ്ഞെടുപ്പുസമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനുള്ള തീരുമാനം തെറ്റാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഇനി ബിഹാറിലും, ബിജെപി പരാജയപ്പെടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത്തരം 'മാച്ച് ഫിക്സഡ്' തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഹാരാഷ്ട്രയില്‍ 50 സീറ്റില്‍ ബിജെപി ജയിച്ച 47 സീറ്റിലും വോട്ടര്‍മാരുടെ അസാധാരണമായ വര്‍ദ്ധനവ്- അഞ്ചുമാസത്തിനിടെ 8 ശതമാനം- ഉണ്ടായെന്നും രാഹുല്‍ ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധവും, തെറ്റിദ്ധാരണാജനകവുമാണെന്ന് കമ്മീഷന്‍ പ്രതികരിച്ചു. രാഹുലിന്റെ വാദങ്ങളുടെ മുനയൊടിക്കാന്‍, ഏപ്രിലില്‍ പ്രസിദ്ധീകരിച്ച രേഖ ഈ മാസവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു.


Tags:    

Similar News