ഭാരതാംബ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല, ദേശീയ ഐക്യത്തിന്റെ ഭാഗം; രാജ്ഭവനില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കല്‍; ബഹിഷ്‌കരണം പ്രോട്ടോക്കോള്‍ ലംഘനം; എതിര്‍പ്പ് അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കി ഗവര്‍ണറുടെ മറുപടി

ഗവര്‍ണറുടെ മറുപടി

Update: 2025-06-26 15:10 GMT

തിരുവനന്തപുരം: ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ലെന്നും ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടി കത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇറങ്ങിപ്പോക്കിനെയും വിമര്‍ശിക്കുന്നുണ്ട്.

രാജ്ഭവനില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്‌ക്കരണം പ്രോട്ടോക്കോള്‍ ലംഘനമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമെന്നും ഗവര്‍ണര്‍ കത്തില്‍ ന്യായീകരിക്കുന്നു.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ എതിര്‍പ്പ് അറിയിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഭരണഘടനാ വിരുദ്ധമാണ് ഇത്തരം ബിംബങ്ങളെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും കൊടികളും മാത്രമേ പാടുള്ളൂവെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കത്ത് നല്‍കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. രാജ്ഭവനില്‍നിന്ന് ഭാരതാംബയുടെ ചിത്രം നീക്കില്ലെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമ്പോഴാണ് സര്‍ക്കാര്‍ നടപടി.

വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്‌കരണത്തിനെതിരെയാണ് ഗവര്‍ണറുടെ കത്തില്‍ കൂടുതല്‍ വിമര്‍ശനമുള്ളത്. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പരിപാടി രാജ്ഭവനില്‍ നിശ്ചയിച്ചപ്പോഴാണ് ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് ആദ്യം വിവാദമുയര്‍ന്നത്. ആര്‍എസ്എസ് ഉപയോഗിക്കുന്ന തരത്തിലുള്ള ചിത്രമാണതെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും രാജ്ഭവനെ അറിയിച്ച കൃഷിമന്ത്രി പി.പ്രസാദ് ചടങ്ങ് സെക്രട്ടേറിയറ്റിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്ന് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പുരസ്‌കാര ദാനച്ചടങ്ങിന് എത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രസംഗത്തിനിടെ പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

അതേസമയം, സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേരള സര്‍വകലാശാല നടപടിക്ക് ഒരുങ്ങുന്നതായും വിവരമുണ്ട്. ശ്രീ പത്മനാഭസ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം.


Tags:    

Similar News