സ്വര്‍ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം; മതവിധിയുണ്ടായാല്‍ മലപ്പുറത്തിന്റെ അപകീര്‍ത്തി മാറുമെന്ന് കെ ടി ജലീല്‍; സിപിഎം നിലപാടില്‍ സമുദായത്തെ കുരുക്കാനുള്ള സൂത്രവിദ്യയെന്ന് മുസ്ലിംലീഗ്

സ്വര്‍ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം

Update: 2024-10-05 13:31 GMT

കൊച്ചി: മലപ്പുറം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ മുറുകവേ സിപിഎം പ്രതിരോധത്തിലാണ്. പി വി അന്‍വര്‍ ഉയര്‍ത്തിയ വിവാദം ഇപ്പോഴും നിലനില്‍ക്കുകയാണ് ഇതിനിടെയാണ് വിചിത്രമായ ആവശ്യുമായി സിപിഎം സ്വതന്ത്ര എംഎല്‍എ കെ ടി ജലീല്‍ രംഗത്തുവന്നത്. സ്വര്‍ണക്കടത്തിനെതിരെ മതവിധി വേണമെന്നാണ് ജലീല്‍ ആവശ്യപ്പെട്ടത്.

സ്വര്‍ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്നും കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു. മനോരമ ന്യൂസ് പ്രത്യേക പരിപാടി നേരെ ചൊവ്വേ അഭിമുഖ പരിപാടിയിലായിരുന്നു ജലീലിന്റെ പ്രതികരണം. സ്വര്‍ണക്കടത്തിലും ഹവാലയിലും വിശ്വാസികള്‍ ഇടപെടരുതെന്ന് നിര്‍ദേശിക്കണം. മതവിധിയുണ്ടായാല്‍ മലപ്പുറത്തിനെക്കുറിച്ചുള്ള അപകീര്‍ത്തി ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ മുസ്ലിം ലീഗ് വിരുദ്ധ പ്രചാരണത്തോടും കെ.ടി.ജലീല്‍ വിയോജിച്ചു. എസ്ഡിപിഐയെയും ജമാ അത്തെ ഇസ്‌ലാമിയെയും പോലെയല്ല ലീഗെന്ന് വാദിച്ച ജലീല്‍, എന്നാല്‍ ലീഗില്‍ തീവ്രനിലപാടുള്ള ഒരുവിഭാഗമുണ്ടെന്നും പറഞ്ഞു. ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നത് സമുദായത്തെക്കൂടി പരിഗണിച്ചാണെന്നും ജലീല്‍ പറഞ്ഞു. കാലുമാറ്റം സമുദായത്തിനു ദോഷം ചെയ്യും. അന്‍വറിന്റെ വഴിക്ക് താനും പോയാല്‍ സമുദായത്തെ ആരെങ്കിലും വിശ്വസിക്കുമോയെന്നും ജലീല്‍ പറഞ്ഞു.

അതേസമയം കെ.ടി.ജലീലിന്റെ മതവിധി പരാമര്‍ശത്തിനെതിരെ മുസ്‌ലിം ലീഗ് രംഗത്തുവന്നു. സ്വര്‍ണക്കടത്തിനെതിരെ മതവിധി വേണമെന്ന ആവശ്യം സൂത്രവിദ്യയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികിച്ചു. സി.പി.എമ്മിന്റെ നിലപാടില്‍ സമുദായത്തെ കുരുക്കാനുള്ള ശ്രമമാണിത്. സമുദായത്തെ അപമാനിക്കുന്നതാണ് ജലീലിന്റെ പരാമര്‍ശമെന്നും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കെ ടി ജലീലിന്റെ നിലപാട് അസംബന്ധമെന്ന് മുന്‍എംഎല്‍എ വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു ക്രിമിനല്‍ പ്രവര്‍ത്തിയെ മുസ്ലീങ്ങളുമായി മാത്രം ചേര്‍ത്തുവയ്ക്കുന്നതാണ ജലീലിന്റെ വാദം . മുഖ്യമന്ത്രിയെ തുണയ്ക്കാന്‍ സംഘപരിവാര്‍ വാദങ്ങളുായി ജലീല്‍ ഇറങ്ങിയിരിക്കുകയാണോ എന്നും ബല്‍റാം ചോദിച്ചു.

അതേസമയം സ്വര്‍ണ്ണ കള്ളക്കടത്തിലും ഹവാല ഇടപാടിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും മുസ്ലീം സമുദായ അംഗങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന്

കാണിച്ചു കൊണ്ട് പാണക്കാട് തങ്ങള്‍ ഫത്വാ പുറപ്പെടുവിപ്പിക്കണമെന്ന് കെ ടി ജലീലിന്റെ ആവശ്യം മറ്റ് മതസ്ഥരില്‍ വലിയ ആശങ്ക ഉയര്‍ത്തുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ പി.എസ്.സി ചെയര്‍മാനുമായി ഡോ കെ എസ് രാധാകൃഷ്ണനും പറഞ്ഞു.

മലപ്പുറത്ത് എഴുപതു ശതമാനത്തിലധികം ജനങ്ങള്‍ മുസ്ലീങ്ങളാണെന്നും, മുസ്ലിങ്ങള്‍ ഭരണഘടനയെക്കാള്‍ പ്രാമുഖ്യം മതനിയമങ്ങള്‍ക്കും മതാധികാരികള്‍ക്കും നല്‍കുന്നു എന്നു കരുതേണ്ടി വരും. അതു കൊണ്ട് ആണല്ലോ ഇന്ത്യന്‍ ഭരണ ഘടനയും ശിക്ഷാ നിയമങ്ങളും കുറ്റകൃത്യമായ കാര്യങ്ങള്‍ തടയാനും ഫത്വാ വേണം എന്ന് കെ. ടി. ജലീല്‍ പറയുന്നതെന്നും ഡോ കെ എസ് രാധാകൃഷ്ണന്‍ പ്രതികരിച്ചു.

Tags:    

Similar News