ടി.കെ ഗോവിന്ദന്റെ ഭാര്യ രമണിയും സി.പിഎം വിട്ട് കോണ്‍ഗ്രസ് വേദിയില്‍; സി പി എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗത്തിന് എതിരെയും നടപടി വരും

ടി.കെ ഗോവിന്ദന്റെ ഭാര്യ രമണിയും സി.പിഎം വിട്ട് കോണ്‍ഗ്രസ് വേദിയില്‍

Update: 2026-03-23 17:22 GMT

തളിപറമ്പ്: യുഡിഎഫ് തളിപ്പറമ്പ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയും യു.ഡി എഫ് വേദിയിലെത്തി. യു.ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെത്തിയ കെ.പി രമണിയെ ഖദര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന യു.ഡി എഫ് കണ്‍വെന്‍ഷനില്‍ ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ് രമണിയെ മൂവര്‍ണ ഷാള്‍ സ്വീകരിച്ചു. നിലവില്‍ സി പി എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗമാണ് കെ പി രമണി

തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മുന്‍ സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് മെമ്പര്‍ ടി.കെ ഗോവിന്ദന്‍ മത്സരിക്കുന്നത്. ഭര്‍ത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗണ്‍ സ്വകയറില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഭാര്യ കെ പി രമണി എത്തിയത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ പി രമണി ഇപ്പോള്‍ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമാണ്.

നേരത്തെ ടി.കെ ഗോവിന്ദന്റെ കുടുംബം പോലും അദ്ദേഹത്തോടൊപ്പമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിനൊപ്പം കുടുംബവുമില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് താന്‍ യു.ഡി എഫ് വേദിയിലെത്തിയത് കെ.പി രമണി മാധ്യങ്ങളോട് പറഞ്ഞു.

അത്തരം പ്രചാരണങ്ങള്‍ തന്നെ വേദനിപ്പിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ ഒറ്റപ്പെടാന്‍ പാടില്ല. പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് അറിയാം. അംഗത്വമില്ലെങ്കിലും അനുഭാവിയായി പാര്‍ട്ടിയില്‍ തുടരുമെന്നും കെ.പി രമണി പറഞ്ഞു. ഗോവിന്ദന്‍ മാഷ് പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ധാരാളം പേര്‍ പാര്‍ട്ടിക്കുള്ളിലും പുറത്തുമുണ്ട്. ആ തോന്നല്‍ തനിക്കുമുണ്ടെന്നും കെ.പി രമണി പറഞ്ഞു. ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗമാണ് നിലവില്‍ രമണി. നേരത്തെ മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്‌ളോക്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 49 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യവും ഇവര്‍ക്കുണ്ട്.

Tags:    

Similar News