'രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടിന്റെ മണ്ണില്‍ കാല് കുത്തരുത്'; എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ഓഫീസിനുമുന്നില്‍ എസ്എഫ്ഐ പ്രതിഷേധം; ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

Update: 2025-08-22 12:59 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഇരുന്നൂറോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരാണ് വെള്ളിയാഴ്ച എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. രാഹുല്‍ മോശമായി പെരുമാറിയെന്ന് സ്ത്രീകള്‍ പരാതികള്‍ ഉന്നയിച്ച സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം സഞ്ജീവിന്റെ നേത്യത്വത്തിലാണ് മാര്‍ച്ച് നടന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നൂറോളം ആളുകള്‍ ചേര്‍ന്ന വലിയ മാര്‍ച്ചോടെയാണ് പ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിന് മുന്നില്‍ എത്തിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നിലേക്ക് ഓടിയെത്തി. ബാരിക്കേഡ് വച്ചതിനു 500 മീറ്റര്‍ അകലെയായിരുന്നു രാഹുലിന്റെ ഓഫിസ്. അടച്ചിട്ട ഗേറ്റിനു മുന്നില്‍നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ജീവനക്കാര്‍ സംഭവസമയത്ത് ഓഫിസിലുണ്ടായിരുന്നു.

പാലക്കാട് കോട്ടമൈതാനത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്കുള്ള വഴിയില്‍വെച്ച് ആദ്യം ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, ഇത് വകവെയ്ക്കാതെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് എംഎല്‍എയുടെ ഓഫീസിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തുടരുന്നുണ്ടായിരുന്നു. ഗൂഗിള്‍ പേ വഴി വരെ പെണ്‍കുട്ടികള്‍ക്ക് മെസ്സേജ് അയക്കുന്ന ഞരമ്പ് രോഗിയായി പാലക്കാട് എം എല്‍ എ മാറിയെന്നും രാഹുല്‍ മാങ്കൂട്ടം ഇനി പാലക്കാടിന്റെ മണ്ണില്‍ കാല് കുത്തരുതെന്നും എസ്എഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിപിന്‍ പറഞ്ഞു.

നേരത്തേ ആരോപണങ്ങളില്‍ അടിപതറി വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചിരുന്നു. രാഹുലിനെതിരേ ഉയര്‍ന്ന ആരോപണങ്ങളോട് മുഖംനോക്കാതെ നടപടിയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞ് ഒരു മണിക്കൂറിനകമായിരുന്നു രാജിപ്രഖ്യാപനം.

ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിനൊപ്പം പല കോണില്‍നിന്നും സമാന ആരോപണങ്ങളുയര്‍ന്നതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. കടുത്ത എതിര്‍പ്പുയര്‍ന്നതോടെ എഐസിസി നേതൃത്വം രാഹുലിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. പാലക്കാട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും സമ്മര്‍ദമുണ്ടെങ്കിലും തല്‍ക്കാലം തുടരാനാണ് ധാരണ.

ബുധനാഴ്ച വൈകീട്ട് യുവനടി റിനി ആന്‍ ജോര്‍ജ്, രാഹുലിന്റെ പേരുപറയാതെ ഉയര്‍ത്തിയ സൂചനകള്‍ക്ക് വ്യാഴാഴ്ച രാവിലെയോടെ തെളിച്ചംവന്നു. എഴുത്തുകാരി ഹണി ഭാസ്‌കര്‍, രാഹുലിന്റെ പേര് പരാമര്‍ശിച്ച് ദുരനുഭവം വെളിപ്പെടുത്തിയതോടെ കോണ്‍ഗ്രസ് അപ്പാടേ സമ്മര്‍ദത്തിലായി. മറ്റൊരു സ്ത്രീയോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെടുന്ന ശബ്ദശകലത്തിലെ വ്യക്തി രാഹുലാണെന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിച്ചു. പിന്നാലെ കൂടുതല്‍ ആരോപണങ്ങളും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പ്രചരിച്ചതോടെ വ്യാഴാഴ്ച അടൂരിലെ വീട്ടില്‍വെച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ താന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചതായി രാഹുല്‍ അറിയിക്കുകയായിരുന്നു. മാധ്യമങ്ങള്‍ക്കുമുന്നില്‍ തന്റെ വാദങ്ങള്‍ നിരത്തിയശേഷമായിരുന്നു രാജിപ്രഖ്യാപനം.

Similar News