ബെവ്‌കോയില്‍ റെക്കോര്‍ഡ് ബോണസ്; ഓണത്തിന് സ്ഥിരം ജീവനക്കാര്‍ക്ക് 1,02,000 രൂപ നല്‍കാന്‍ തീരുമാനം; 19700 കോടി രൂപയുടെ വിറ്റുവരവ്; കാരണം വ്യക്തമാക്കി ബെവ്‌കോ എംഡി

Update: 2025-08-22 13:43 GMT

തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാര്‍ക്ക് ഇത്തവണ റെക്കോര്‍ഡ് ബോണസ്. ഓണത്തിന് 102000 ബോണസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാന്‍ എട്ട് ശതമാനം അധികം വരും. റെക്കോര്‍ഡ് കച്ചവടമായതിനാല്‍ ജീവനക്കാര്‍ക്ക് മികച്ച ബോണസ് നല്‍കാന്‍ തീരുമാനിച്ചതായി ബെവ്‌കോ എംഡി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,700കോടിയാണ് വിറ്റു വരവ്. മുന്‍സാമ്പത്തിക വര്‍ഷത്തെക്കാള്‍ 650 കോടി അധിക വില്‍പ്പനയാണ് നടന്നിരിക്കുന്നത്. എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാര്‍ ഉത്തരവിറങ്ങിയാല്‍ പണം ജീവനക്കാരുടെ പോക്കറ്റിലെത്തും.

ബെവ്‌കോയിലെ എല്ലാ യൂനിയനുകളും വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. ഈ യോഗത്തിലാണ് ബെവ്‌കോയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപ ബോണസ് ആയി നല്‍കാന്‍ തീരുമാനമായത്. കഴിഞ്ഞവര്‍ഷം 95,000 രൂപയായിരുന്നു ബോണസ്. 2023ല്‍ 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് ലഭിച്ചത്. കടകളിലും ഹെഡ്ക്വാര്‍ട്ടേഴ്‌സിലുമുള്ള ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും ഇത്തവണ 6,000 രൂപ ബോണസ് ആയി നല്‍കും. കഴിഞ്ഞ വര്‍ഷം ഇത് 5,000 രൂപയായിരുന്നു. ഹെഡ് ഓഫിസിലേയും വെയര്‍ഹൗസുകളിലേയും സുരക്ഷാ ജീവനക്കാര്‍ക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും.

അതേസമയം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിച്ചു. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് ശനിയാഴ്ച മുതല്‍ പണം ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേനയും ശേഷിക്കുന്നവര്‍ക്ക് വീട്ടിലെത്തിയും പെന്‍ഷന്‍ കൈമാറും.

ആഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് ഓണം വരാനിരിക്കെ സര്‍ക്കാര്‍ അനുവദിച്ചത്. അടുത്ത വര്‍ഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പെന്‍ഷന്‍ കുടിശ്ശികയും തീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പി.എഫ്.എം.എസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഓണ ചെലവുകള്‍ക്കായി 2000 കോടിയുടെ കടപത്രം ഇറക്കിയിരുന്നു. ഇതുപയോഗിച്ചാകും പെന്‍ഷന്‍ വിതരണം.

സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംശദായം അടച്ച് അംഗങ്ങളായവര്‍ക്ക് ലഭിക്കാനുള്ള പെന്‍ഷന്‍ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും ക്ഷേമനിധി ബോര്‍ഡുകളുടെ കാര്യത്തില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്നും വിവിധ തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ഓണക്കാല ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ മറ്റു ചെലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ നടപടി എടുത്തിരുന്നു.

Similar News