'പ്രിയപ്പെട്ട അച്ഛാ, ഇങ്ങള്‍ മാഷെന്നും വക്കീലെന്നും വിളിച്ച് കൂട്ട് കൂടിയവര്‍ തന്നെ ഇങ്ങളെ മോളെയും പിന്നില്‍ നിന്നും കുത്തിയിരിക്കുന്നു...; ഇങ്ങളെ അന്ന് ചതിച്ചവര്‍ തന്നെ അവരുടെ പങ്ക് പറ്റിയിരിക്കുന്നു'; കോഴിക്കോട് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

കോഴിക്കോട് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

Update: 2025-11-19 12:32 GMT

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച ബാലുശ്ശേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഭിന കുന്നോത്താണ് പ്രതിഷേധിച്ച് രംഗത്ത് വന്നത്. ചിരിച്ചു കൊണ്ട് കഴുത്തറുത്ത നേതാക്കള്‍ക്ക് നന്ദിയെന്ന് അഭിന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബാലുശേരി ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥാനാര്‍ഥിയാക്കാത്തതിനാലാണ് പ്രതിഷേധം.മുതിര്‍ന്ന നേതാവിന്റെ ഭാര്യക്ക് വേണ്ടി തന്നെ തഴയുകയായിരുന്നുവെന്ന് അഭിന കുന്നോത്ത് ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള പലരുടെയും ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം നല്‍കേണ്ടിയിരിക്കുന്നു...ഇനി വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തില്ല....100%അര്‍ഹത ഉണ്ടായിരുന്ന സീറ്റില്‍ ആരുടെയൊക്കെയോ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു.... സ്വന്തമെന്ന് കരുതിയവരും കൂടെ കൂട്ടിയവരും ഈ ചതിയില്‍ പങ്കാളികളായിരുന്നു.... അവരോട് ഒക്കെ ഞാന്‍ മാറി മാറി ചോദിച്ചു ...സീറ്റ് നല്‍കുന്ന മാനദണ്ഡം എന്തായിരുന്നു? മുതിര്‍ന്ന നേതാവിന്റെ ഭാര്യ ആണത്രേ അതിനുള്ള യോഗ്യത...

ബൂത്ത് തലത്തില്‍ മുതല്‍ ജില്ലയില്‍ വാശിയോടെ പോരാട്ടം നടത്തുന്ന പലരെയും കണ്ടില്ലെന്ന് നടിക്കുന്ന നേതൃത്വം...നാട്ടിലെ ചെങ്കോട്ട എന്ന് വിശേഷിപ്പിക്കുന്ന എന്റെ വാര്‍ഡില്‍ ഒറ്റയ്ക്ക് സഖാക്കളോട് പോരടിക്കുന്ന എന്നെ നേതൃത്വം കണ്ടില്ലത്രേ...ഏത് പാതിരാത്രിയിലും പാര്‍ട്ടിക്ക് വേണ്ടി ഓടി തളരുന്ന എന്നെ നേതൃത്വം കണ്ടില്ലത്രേ...സമര മുഖങ്ങളില്‍ ഒരു സ്ഥിരമുഖമായ എന്നെ നേതൃത്വം കണ്ടില്ലത്രേ...എത്ര മനോഹരം....

എന്റെ അച്ഛനെ പോലെ അമ്മച്ഛനെ പോലെ എനിക്കും പാര്‍ട്ടി ആയിരുന്നു എല്ലാം....പാര്‍ട്ടി ആയിരുന്നു കുടുംബം,പാര്‍ട്ടി ആയിരുന്നു സൗഹൃദം,പാര്‍ട്ടി ആയിരുന്നു ശ്വാസം....എന്നിലെ എല്ലാം പാര്‍ട്ടി ആയിരുന്നു...അതിനു തന്ന മറുപടി മാറി നില്‍ക്കാനാണ്....പെന്‍ഷന്‍ വാങ്ങി വിശ്രമ ജീവിതം നയിക്കേണ്ടവര്‍ക്ക് വേണ്ടി മാറി നില്‍ക്കാനാണ്...മുതിര്‍ന്ന നേതാവിന്റെ ഭാര്യയെന്ന് പരിഗണിച്ച് കൊണ്ട് മാറി നില്‍ക്കാനാണ്....രാഷ്ട്രീയ പ്രവേശനം ഇതുവരെ നടത്താത്തവര്‍ക്ക് വേണ്ടി മാറി നില്‍ക്കാനാണ്... സമരമുഖങ്ങളില്‍ പരിചിതമല്ലാത്ത മുഖങ്ങള്‍ക്ക് വേണ്ടി മാറി നില്‍ക്കാനാണ്....

തന്നേക്കാള്‍ മേലെ വളരുന്ന ചില്ലകള്‍ വെട്ടുന്ന ബാലുശ്ശേരിയിലെ 'മുതിര്‍ന്ന' നേതാക്കള്‍ക്ക് നന്ദി.....ഈ പ്രഹസനത്തിന് കൂട്ട് നിന്ന ജില്ലാ നേതൃത്വത്തിന് നന്ദി...ചിരിച്ച് കൊണ്ട് കഴുത്തറുത്ത സഹപ്രവര്‍ത്തകര്‍ക്ക് നന്ദി...നീതിക്ക് വേണ്ടി സംസാരിച്ച ഇതര പാര്‍ട്ടിയിലെ ബന്ധങ്ങള്‍ക്കും നന്ദി...എനിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ എന്റെ പ്രിയപ്പെട്ട നേതാവിനും പ്രിയപ്പെട്ട സൗഹൃദങ്ങള്‍ക്കും നന്ദി....

പ്രിയപ്പെട്ട അച്ഛാ, ഇങ്ങള്‍ മാഷെന്നും വക്കീലെന്നും വിളിച്ച് കൂട്ട് കൂടിയവര്‍ തന്നെ ഇങ്ങളെ മോളെയും പിന്നില്‍ നിന്നും കുത്തിയിരിക്കുന്നു...ഇങ്ങളെ അന്ന് ചതിച്ചവര്‍ തന്നെ അവരുടെ പങ്ക് പറ്റിയിരിക്കുന്നു.

Similar News