മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിയെന്ന ലക്ഷ്യം കൈവരിക്കായില്ല; മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാകാതെ എന്‍ഡിഎ; കൊച്ചി കോര്‍പ്പറേഷനില്‍ അഞ്ചിടത്ത് സ്ഥാനാര്‍ത്ഥികളില്ല; എണ്ണായിരത്തോളം വാര്‍ഡുകളില്‍ മത്സരത്തിനില്ല

Update: 2025-11-23 11:17 GMT

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയെന്ന ലക്ഷ്യം കൈവരിക്കാനാവാതെ ബിജെപി. നാല് ജില്ലകളിലെ എണ്ണായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് തിരിച്ചടിയായിരിക്കുന്നത്. അതേസമയം തൊണ്ണൂറ് ശതമാനം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചുവെന്നാണ് ബിജെപിയുടെ അവകാശവാദം.

അതേ സമയം പത്രിക സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ കോര്‍പറേഷനില്‍ അഞ്ചിടത്ത് എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥികളില്ല. നഗരത്തിലെ ചളിക്കവട്ടം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയില്ല. സീറ്റുവിഭജന ചര്‍ച്ചയില്‍ ബിഡിജെഎസിനായിരുന്നു വാര്‍ഡ് നല്‍കിയിരുന്നത്. എന്നാല്‍, അവര്‍ അത് ബിജെപിക്കുതന്നെ മടക്കി നല്‍കി. എന്നാല്‍, അവിടെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ല.

ഈരവേലി, മട്ടാഞ്ചേരി, തഴുപ്പ്, മാനാശ്ശേരി ഡിവിഷനുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ല.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ഇന്നലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ അടക്കം വിലയിരുത്താന്‍ ബിജെപി സംസ്ഥാന നേതൃയോഗം ഓണ്‍ലൈനായി ചേര്‍ന്നിരുന്നു. ഇതിലാണ് തൊണ്ണൂറ് ശതമാനം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചുവെന്ന് നേതാക്കള്‍ വിലയിരുത്തിയത്. എന്നാല്‍ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായതോടെ ചിത്രം തെളിയുകയായിരുന്നു. കോഴിക്കോട്, കൊല്ലം, ആലപ്പുഴ അടക്കം വിവിധ ജില്ലകളില്‍ ബിജെപി നേതാക്കളുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. ചിലയിടത്ത് പിന്‍താങ്ങാന്‍ ആളില്ലാത്തതിനാല്‍ ബിജെപിക്ക് നാമനിര്‍ദേശ പത്രിക നല്‍കാന്‍ സാധിച്ചിരുന്നില്ല.

അതേസമയം, ബിജെപി ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. ബിജെപി നേരിട്ടും ഘടകകക്ഷികളും സ്വതന്ത്രരും അടക്കും 98 ശതമാനത്തോളം വാര്‍ഡുകളില്‍ മത്സരരംഗത്തുണ്ടെന്ന് രമേശ് അവകാശവാദമുന്നയിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് അടക്കം ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചിട്ടില്ല. ബിജെപിക്ക് പരമ്പരാഗതമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കാത്ത സ്ഥലങ്ങളുമുണ്ട്. ചില മുസ്ലിം ഭൂരിപക്ഷ, കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചിട്ടില്ല. പിന്‍താങ്ങാന്‍ ആളുകളുള്ള സ്ഥലങ്ങളില്‍ മാത്രമേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കൂ. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചത് ഈ തെരഞ്ഞെടുപ്പിലാണെന്നും എം ടി രമേശ് വ്യക്തമാക്കി.

വാര്‍ഡ് വിഭജനത്തില്‍ ബിജെപി സ്വാധീന മേഖലകള്‍ വെട്ടിമാറ്റിയുള്ള പുനഃക്രമീകരണം നടന്നുവെന്നും എം ടി രമേശ് ആരോപിച്ചു. 2020ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുകയോ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്ത വാര്‍ഡുകള്‍ പുനഃക്രമീകരിച്ചു. ബിജെപിയുടെ സിറ്റിംഗ് വാര്‍ഡുകള്‍ വെട്ടിമാറ്റി. പലസ്ഥലത്തും പരാതി കൊടുത്തിരുന്നു. ചിലയിടങ്ങളില്‍ കോടതിയെ സമീപിച്ചു. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ലക്ഷ്യം. അതിനെ മറികടക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ കേരളത്തിലുണ്ടെന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു.

Similar News