'ബുധനാഴ്ച്ച ബിജെപി വിട്ട് കോണ്‍ഗ്രസില്‍; വ്യാഴാഴ്ച്ച വീണ്ടും ബിജെപിയില്‍'; കോണ്‍ഗ്രസില്‍ ഒരു ദിവസം മാത്രം; തിരുവനന്തപുരത്തെ മുന്‍ കൗണ്‍സിലര്‍ വിജയലക്ഷ്മിയെ സ്വീകരിച്ച് സുരേന്ദ്രന്‍

Update: 2025-12-05 09:01 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ കൗണ്‍സിലര്‍ ഒരു ദിവസം കഴിഞ്ഞപ്പോള്‍ ബിജെപിയില്‍ തന്നെ തിരിച്ചെത്തി. പൂജപ്പുര വാര്‍ഡിലെ മുന്‍ കൗണ്‍സിലറും ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. ബി വിജയലക്ഷ്മിയാണ് ബിജെപിയിലേക്ക് തിരികെയെത്തിയത്. ബുധനാഴ്ച്ച ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ ഡോ.വിജയലക്ഷ്മി തൊട്ടടുത്ത ദിവസം ബിജെപിയിലേക്ക് തിരികെ വരികയായിരുന്നു. ബി വിജയലക്ഷ്മിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിനാണ് വെറും ഒരു ദിവസത്തെ ആയുസുണ്ടായത്.

ഡോ. വിജയലക്ഷ്മിയെ കെ മുരളീധരന്‍, എന്‍ ശക്തന്‍, മണക്കാട് സുരേഷ് എന്നിവര്‍ ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. വിജയലക്ഷ്മി കോണ്‍ഗ്രസില്‍ എത്തിയ വിവരം അറിയിച്ചുകൊണ്ട് നേതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റും പങ്കുവച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം നടന്ന പരിപാടിയില്‍ വിജയലക്ഷ്മി തിരികെ ബിജെപിയിലേക്ക് തന്നെ പോയി. തിരുമലയില്‍ നടന്ന് പാര്‍ട്ടി പൊതുയോഗത്തിലാണ് വിജയലക്ഷ്മി തിരികെ ബിജെപിയില്‍ പ്രവേശിച്ചത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിജയലക്ഷ്മിയെ ഷാളണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസ് വിജയലക്ഷ്മിയെ കബളിപ്പിച്ചുവെന്നാണ് സംഭവത്തില്‍ ബിജെപിയുടെ വിശദീകരണം. ആദരിക്കാനാണെന്ന പേരില്‍ വിളിച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് എന്നും ബിജെപി ആരോപിച്ചു.

ബുധനാഴ്ച കെ മുരളീധരന്റെ സാന്നിധ്യത്തില്‍ വിജയലക്ഷ്മി ഡിസിസി ഓഫീസില്‍ വെച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ട് തിരുമലയില്‍ ബിജെപി വേദിയില്‍ വിജയലക്ഷ്മി വീണ്ടുമെത്തുകയായിരുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കെടുത്ത വിജയലക്ഷ്മി പരിപാടിയിലാണ് പങ്കെടുത്തത്.

Similar News