കോവളം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഒരുവിഭാഗം; തിരുവനന്തപുരത്ത് സിപിഎം പരീക്ഷണത്തിനില്ല; പത്ത് സിപിഎം സിറ്റിങ് എംഎല്‍എമാരും മത്സരിക്കും; ജില്ലാ സെക്രട്ടറി മാറും

Update: 2026-02-25 09:56 GMT

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വിജയസാധ്യത കണക്കിലെടുത്ത് 10 സിറ്റിങ്ങ് എംഎല്‍എമാരെയും വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമായി. ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. വിജയസാധ്യത പരിഗണിച്ചാണ് എല്ലാ സിറ്റിങ്ങ് എംഎല്‍എമാരെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് നിന്നും മത്സരിക്കും. ജില്ലാ സെക്രട്ടറി വി ജോയ് വര്‍ക്കലയില്‍ വീണ്ടും ജനവിധി തേടും. ജോയ് മത്സരിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറി വരും. എന്നാല്‍ ഉടനടി തീരുമാനം വേണ്ടെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. താല്‍ക്കാലിക ജില്ലാ സെക്രട്ടറിയെ പിന്നീട് തീരുമാനിക്കും.

ഘടകകക്ഷികള്‍ക്ക് നല്‍കിയിരുന്ന കോവളം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും യോഗത്തില്‍ ചര്‍ച്ചയായി. അക്കാര്യത്തില്‍ ഇവിടെ തീരുമാനമെടുക്കാന്‍ കഴിയുന്നതല്ലെന്ന് എംവി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി. വി ജോയിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വീണ്ടും മത്സരിപ്പിക്കുന്നതിനോട് എംവി ഗോവിന്ദന്‍ വിയോജിപ്പ് അറിയിച്ചതായാണ് വിവരം.

ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ആന്റണി രാജുവാണ് തിരുവനന്തപുരത്ത് കഴിഞ്ഞ തവണ വിജയിച്ചത്. തൊണ്ടിമുതല്‍ കേസില്‍ ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ആന്റണി രാജുവിനെ അയോഗ്യനാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് കോവളം. ഇവിടെ കഴിഞ്ഞ തവണ ജനതാ ദള്‍ ആയിരുന്ന മത്സരിച്ചിരുന്നത്.

കഴിഞ്ഞ തവണ ജില്ലയില്‍ മത്സരിച്ച 10 സീറ്റുകളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. കഴിഞ്ഞ തവണ കോവളത്ത് ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച നീലലോഹിതദാസ നാടാര്‍ കോണ്‍ഗ്രസിലെ എം വിന്‍സെന്റിനോട് പരാജയപ്പെട്ടിരുന്നു. സിപിഎം മത്സരിച്ചാല്‍ സീറ്റ് തിരികെ പിടിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

നിലവിലെ സിറ്റിങ് എംഎല്‍എമാര്‍

ആറ്റിങ്ങല്‍- ഒ.എസ് അംബിക

വാമനപുരം-ഡി.കെ.മുരളി

കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രന്‍

വട്ടിയൂര്‍ക്കാവ്- വി.കെ.പ്രശാന്ത്

നേമം-വി.ശിവന്‍കുട്ടി

അരുവിക്കര-ജി.സ്റ്റീഫന്‍

പാറശ്ശാല-സി.കെ.ഹരീന്ദ്രന്‍

കാട്ടക്കട- ഐബി സതീഷ്

നെയ്യാറ്റിന്‍കര- കെ.ആന്‍സലന്‍

Similar News