പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥി ആക്കിയാല്‍ ഞാനും മത്സരിക്കും; സിപിഎമ്മുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കാന്‍ നിന്നാല്‍ കഴിഞ്ഞ തവണത്തെ റിസള്‍ട്ട് തന്നെ ഉണ്ടാകും; പൈനാവിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് രാജേന്ദ്രന്‍ കൊലക്കേസ് പ്രതി നിഖില്‍ പൈലി

കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് രാജേന്ദ്രന്‍ കൊലക്കേസ് പ്രതി നിഖില്‍ പൈലി

Update: 2025-11-19 10:23 GMT

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് നേതാവും എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊലക്കേസിലെ ഒന്നാം പ്രതിയുമായ നിഖില്‍ പൈലി കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ വെല്ലുവിളിയുമായി രംഗത്ത്. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ വേണ്ടി വന്നാല്‍ താന്‍ മത്സരിക്കുമെന്നാണ് നിഖില്‍ പൈലി ഭീഷണി മുഴക്കിയത്.

പ്രതിഷേധത്തിന് കാരണം

മുന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസിനെ ഡിവിഷനില്‍ പരിഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നിഖിലിന്റെ പ്രതികരണം. 'കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ' നേതൃത്വം പരിഗണിക്കുന്നുവെന്ന് നിഖില്‍ പൈലി ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥി ആക്കിയാല്‍ ഞാനും മത്സരിക്കും. വാര്‍ഡില്‍ തോറ്റ ആളുകളെ ഇറക്കി സിപിഐഎം മായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കാന്‍ നിന്നാല്‍ കഴിഞ്ഞ തവണത്തെ റിസള്‍ട്ട് തന്നെ ഉണ്ടാകും.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിഖില്‍ തന്റെ നിലപാട് അറിയിച്ചത്. എന്നാല്‍, പോസ്റ്റ് പങ്കുവെച്ച് മിനിറ്റുകള്‍ക്കകം തന്നെ അദ്ദേഹം അത് പിന്‍വലിച്ചു.

ധീരജ് രാജേന്ദ്രന്‍ കൊലക്കേസ്

2022 ജനുവരി 10-നാണ് ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. കോളേജ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലിയാണ് ഒന്നാം പ്രതി

Tags:    

Similar News